പാക് ടീമിന്റെ തകർച്ചക് കാരണം ബാബറും ഷഹീനും തമ്മിലുള്ള പോര്; വെളിപ്പെടുത്തലുമായി മുൻ പാക് താരം
text_fieldsഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങൾ തുറന്നുകാട്ടി മുൻ താരം ബാസിത് അലി. നായകസ്ഥാനത്തെച്ചൊല്ലി ബാബർ അസമും ഷഹീൻ അഫ്രീദിയും തമ്മിലുണ്ടായ കടുത്ത ഭിന്നതയാണ് പാക് ടീമിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് പ്രധാന കാരണമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ബാബർ ഒരു മികച്ച ക്യാപ്റ്റനല്ലെന്നും അദ്ദേഹമെടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും ബാസിത് അലി ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല താനിത് പറയുന്നതെന്നും, ക്യാപ്റ്റൻസിയെച്ചൊല്ലി ഇരുവരും തമ്മിൽ ഭിന്നതയുണ്ടായ അന്ന് പാക് ക്രിക്കറ്റിന്റെ തകർച്ച തുടങ്ങിയെന്നും 'ഗെയിം പ്ലാൻ' ഷോയിൽ അദ്ദേഹം പറഞ്ഞു.
ഈ രണ്ട് മുതിർന്ന താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയ വ്യക്തിയെ കണ്ടെത്തണമെന്നും, അതിൻ്റെ പ്രത്യാഘാതങ്ങളാണ് ടീം ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഏകദിന ലോകകപ്പിലെ തോൽവിക്ക് ശേഷം ബാബർ നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ഷഹീൻ അഫ്രീദിയെയാണ് പി.സി.ബി പകരം നിയമിച്ചത്.
എന്നാൽ ന്യൂസിലൻഡ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടർന്ന് ഷഹീനെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കി. പിന്നീട് 2024 ടി20 ലോകകപ്പിൽ പാകിസ്താൻ സെമി കാണാതെ പുറത്തായതോടെ ബാബറിനെ വീണ്ടും മാറ്റി. നിലവിൽ മൂന്ന് ഫോർമാറ്റുകൾക്കും മൂന്ന് ക്യാപ്റ്റൻമാരാണ് പാകിസ്താനുള്ളത്. ടെസ്റ്റിൽ ബാബർ അസമും ഏകദിനത്തിൽ ഷഹീൻ അഫ്രീദിയും ടി20-യിൽ സൽമാൻ അലി ആഘയുമാണ് ടീമിനെ നയിക്കുന്നത്.
ഇംഗ്ലണ്ടിനോട് 194 റൺസിന് തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഘ എന്നിവരുൾപ്പെടെ ഏഴ് താരങ്ങളെ പാക് ബോർഡ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ടെസ്റ്റ് കോച്ച് സർഫറാസ് അഹമ്മദിനെയും ബൗളിംഗ് കോച്ച് ഉമർ ഗുല്ലിനെയും പുറത്താക്കിയ ബോർഡ്, ബർമിങ്ഹാമിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സന് ചുമതല നൽകി.
ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും രണ്ടക്കം കാണാതെയാണ് നായകൻ ബാബർ അസം പുറത്തായത്. കഴിഞ്ഞ നാല് വർഷമായി ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടാൻ ബാബറിന് കഴിഞ്ഞിട്ടില്ല. അതേസമയം, റെഡ്-ബോൾ ക്രിക്കറ്റിൽ ഫോമിലല്ലാത്ത ഷഹീൻ അഫ്രീദിക്ക് നിലവിൽ ടെസ്റ്റ് ടീമിൽ സ്ഥാനവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

