ഏഷ്യാകപ്പ്: ടോസ് ശ്രീലങ്കക്ക്; ഇന്ത്യക്ക് ബാറ്റിങ്; ബുംറയും ശിവം ദുബെയുമില്ല; സഞ്ജു മൂന്നാം നമ്പറിലിറങ്ങാൻ സാധ്യത
text_fieldsഇന്ത്യ-ശ്രീലങ്ക ക്യാപ്റ്റൻമാർ
ദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ അവസാന മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ആദ്യ ബാറ്റിങ്ങ്. ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇതിനകം തന്നെ ഫൈനലിൽ പ്രവേശിച്ച ഇന്ത്യക്ക് കിരീടപ്പോരാട്ടത്തിന് മുന്നോടിയായുള്ള സന്നാഹം മാത്രമാണിത്.
ഇന്ത്യൻ നിരയിൽ പേസ് ബൗളർ ജസ്പ്രീത് ബുംറക്കും, ശിവം ദുബെക്കും വിശ്രമം അനുവദിച്ചപ്പോൾ, ഹർഷിദ് റാണ, അർഷദീപ് സിങ് എന്നിവർ െപ്ലയിങ് ഇലവനിൽ ഇടം പിടിച്ചു. കഴിഞ്ഞ കളിയിൽ സ്ഥാനക്കയറ്റം നേടിയ ശിവം ദുബെയെ പുറത്തിരുത്തിയപ്പോൾ, പിന്നിലേക്കിറക്കി ബാറ്റിങ് അവസരം നിഷേധിച്ച സഞ്ജു സാംസണിന് ഇന്ന് സ്ഥാനക്കയറ്റം നൽകുമെന്നാണ് സൂചന. മൂന്നാം നമ്പറിൽ താരം ക്രീസിലെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്ക ഇതിനകം ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് നാലു വിക്കറ്റിനും, രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ അഞ്ചു വിക്കറ്റിനുമായിരുന്നു ലങ്കൻ തോൽവി.
അതേസമയം, ടൂർണമെന്റിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ആദ്യ മത്സരത്തിൽ പാകിസ്താനെ ആറ് വിക്കറ്റിനും, ബംഗ്ലാദേശിനെ 41 റൺസിനും തോൽപിച്ചു.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിദ് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്.
ശ്രീലങ്കൻ ടീം: പതും നിസങ്ക, കുശാൽ മെൻഡിസ്, കുശാൽ പെരേര, ചരിത് അസലങ്ക, ഡസുൻ ഷനക, കമിൻഡു മെൻഡിസ്, ജനിത് ലിയാനഗെ, വനിഡു ഹസരങ്ക, മഹീഷ് തീക്ഷ്ണ, ദുഷ്മന്ത ചമീര, നുവാൻ തുഷാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

