Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആറ് വിക്കറ്റുമായി...

ആറ് വിക്കറ്റുമായി അശ്വിൻ; ആസ്ട്രേലിയ 480ന് പുറത്ത്

text_fields
bookmark_border
Border-Gavaskar trophy
cancel

അഹ്മദാബാദ്: ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്ക് മികച്ച ഒന്നാമിന്നിങ്സ് സ്കോർ. 480 റൺസിനാണ് സന്ദർശകർ പുറത്തായത്. 180 റൺസെടുത്ത ഉസ്മാൻ ഖാജയും കന്നി സെഞ്ച്വറി സ്വന്തമാക്കിയ കാമറൂൺ ഗ്രീനുമാണ് (114) ഓസീസിനെ 480ലെത്തിച്ചത്. കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 36 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയും (17) ശുഭ്മൻ ഗില്ലും (18) ആണ് ക്രീസിൽ. ആർ. അശ്വിൻ ആറും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ഇരട്ട ശതകത്തിലേക്ക് കുതിക്കുകയായിരുന്ന ഉസ്മാൻ ഖാജയെ അക്സർ പട്ടേൽ 20 റൺസകലെ പുറത്താക്കി.

നാലിന് 255 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് രണ്ടാം ദിനത്തിൽ രാവിലെ അനായാസം ആതിഥേയ ബൗളർമാരെ നേരിട്ടു. 104 റൺസുമായി രണ്ടാം ദിനം തുടങ്ങിയ ഉസ്മാൻ ഖാജ മോണിങ് സെഷനിൽ 150 റൺസിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കാമറൂൺ ഗ്രീൻ 95 റൺസുമായി ഖാജക്കൊപ്പം 92 റൺസ് കൂടി ചേർത്തു. വിക്കറ്റ് നേട്ടമില്ലാതെയാണ് ഇന്ത്യൻ ബൗളർമാർ ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ലഞ്ചിന് ശേഷം ഒരോവറിൽതന്നെ ഗ്രീനിനെയും വിക്കറ്റ് കീപ്പർ അലക്സ് കാരിയെയും (പൂജ്യം) പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ആശ്വാസമേകി. ഗ്രീനിനെ ഭരതും കാരിയെ അക്സർ പട്ടേലും ക്യാച്ചെടുത്തു. 170 പന്തിൽ 18 ഫോറടക്കമാണ് കാമറൂൺ ഗ്രീനിന്റെ ആദ്യ സെഞ്ച്വറി പിറന്നത്.

അഞ്ചോവറിനു ശേഷം മിച്ചൽ സ്റ്റാർക്കിനെയും (ആറ്) അശ്വിൻ തിരിച്ചയച്ചു. എന്നാൽ, എട്ടാം വിക്കറ്റിൽ നതാൻ ലിയോണും (34) ഉസ്മാൻ ഖാജയും 70 റൺസ് കൂട്ടിച്ചേർത്ത് ആതിഥേയർക്ക് വീണ്ടും തലവേദനയായി. ചായക്കു ശേഷം ആദ്യ ഓവറിൽ ഖാജയെ വിക്കറ്റിന് മുന്നിൽ അക്സർ പട്ടേൽ കുരുക്കിയതോടെ ആതിഥേയർക്ക് ആശ്വാസമായി. ഖാജ-ഗ്രീൻ സഖ്യം അഞ്ചാം വിക്കറ്റിൽ 208 റൺസാണ് ചേർത്തത്. 1979നു ശേഷം ഇന്ത്യയിൽ ആസ്ട്രേലിയയുടെ ആദ്യ ഡബ്ൾ സെഞ്ച്വറി കൂട്ടുകെട്ടാണ്. അഞ്ച് സെഷനുകളിലായി പത്ത് മണിക്കൂർ ക്രീസിൽ നിന്ന ഉസ്മാൻ ഖാജ 422 പന്തിൽനിന്ന് 21 ഫോറുകളുമായാണ് 180 റൺസ് നേടിയത്.

41 റൺസെടുത്ത പത്താം നമ്പറുകാരൻ ടോഡ് മർഫിയാണ് ഓസീസ് സ്കോർ അഞ്ഞൂറിനടുത്തെത്തിച്ചത്. അശ്വിൻ ആസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി. 113 കംഗാരുക്കളെയാണ് അശ്വിൻ പുറത്താക്കിയത്. അനിൽ കുംബ്ലെയുടെ (111 വിക്കറ്റ്) പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ മാതാവ് മരിയ കമ്മിൻസ് അന്തരിച്ചതിനാൽ ആസ്ട്രേലിയൻ ടീം കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഇറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r ashwinindia vs australiaborder gavaskar trophy
News Summary - Ashwin with six wickets; Australia 480
Next Story