അശ്വിന്‍ പന്തില്‍ കൃത്രിമം കാണിച്ചിട്ടില്ല; പരാതി തള്ളി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍
text_fieldsചെന്നൈ : മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന ഗുരുതര ആരോപണത്തില്‍ തെളിവില്ലെന്നു വ്യക്തമാക്കി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ദിണ്ഡിഗൽ ഡ്രാഗൺസിന്‍റെ താരമാണ് അശ്വിന്‍. ടി.എൻ.പി.എല്ലിൽ ജൂൺ 14ന് ദിണ്ഡിഗൽ ഡ്രാഗൺസ്-മധുരൈ പാന്തേഴ്സ് മത്സരത്തിനിടെ ഡ്രാഗൺസിന്‍റെ ക്യാപ്റ്റൻ കൂടിയായ താരവും ടീമും രാസ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയെന്ന പരാതിയുമായി ലീഗിലെ മറ്റൊരു ടീമായ മധുരൈ പാന്തേഴ്‌സ് രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് പാന്തേഴ്‌സ് ടീം സംഘാടകര്‍ക്കു പരാതിയും നല്‍കി. മത്സരത്തിനിടെ രാസവസ്തു കലർത്തിയ ടവ്വൽ ഉപയോഗിച്ച് അശ്വിൻ പന്ത് തുടച്ചുവെന്നും ഇതുവഴി പന്തിന്‍റെ ഭാരം വർധിപ്പിച്ചുവെന്നുമാണ് എതിർ ടീമിന്‍റെ പരാതി. ഇതിന് ശേഷം പന്ത് ബാറ്റിൽ കൊള്ളുമ്പോൾ ഒരു ലോഹ ശബ്ദമാണ് കേട്ടതെന്നും മധുരൈ പാന്തേഴ്സ് പറഞ്ഞു.എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്നതിനു ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പാന്തേഴ്‌സ് ടീമിനു സാധിച്ചില്ലെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ഔട്ട് ഫീല്‍ഡ് നനയുന്നതിനാല്‍ പന്ത് ഉണക്കാന്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്കു തൂവാല നല്‍കുന്നുണ്ട്. അമ്പയര്‍മാര്‍ ഇതു കൃത്യമായി പരിശോധിക്കാറുമുണ്ട്. ഇതിനിടെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. ഇരു ടീമുകള്‍ക്കും തൂവാല നല്‍കുന്നത് സംഘാടകരാണ്. മാത്രമല്ല ഇതെല്ലാം അംപയര്‍മാര്‍ കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നു. പന്തും അംപയര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കളിക്കാന്‍ എടുക്കാറുള്ളത്. അംപയര്‍മാര്‍ ഒരു സംശയവും ഉന്നയിച്ചിട്ടില്ല. ആരോപണം അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. സംഭവം വസ്തുതാവിരുദ്ധമാണ്. തെളിവുകളൊന്നും ആരോപണമുന്നയിച്ചവര്‍ക്ക് ഹാജരാക്കാനും കഴിഞ്ഞിട്ടില്ല- അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

