ആഷസിൽ ഇംഗ്ലണ്ടിന് മോശം തുടക്കം; ആദ്യ ഇന്നിങ്സിൽ 172 റൺസിന് പുറത്തായി
text_fieldsപെർത്ത്: ആഷസ് ടെസ്റ്റ് സീരിസിലെ ഒന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് മോശം തുടക്കം. ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ഏഴ് ഇംഗ്ലീഷ് ബാറ്റർമാരെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ബ്രെൻഡൻ ഡോഗെറ്റ്, കാമറോൺ ഗ്രീൻ എന്നിവർ യഥാക്രമം രണ്ടും ഒന്നും വിക്കറ്റ് നേടി.
സ്കോർബോർഡിൽ റണ്ണെത്തുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാക്ക് ക്രാലിലെ വിക്കറ്റിന് മുന്നിൽ കുടുക്കി സ്റ്റാർക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. സ്കോർ 33ൽ നിൽക്കെ ബെൻ ഡെക്കറിനേയും സ്റ്റാർക് മടക്കി. ജോ റൂട്ടിനേയും സ്റ്റാർക് തന്നെയാണ് പവലിയനിലേക്ക് പറഞ്ഞയച്ചത്. റൂട്ട് കൂടി വീണതോടെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ തുടരെ തുടരെ വീണു. ഓസീസ് ബൗളിങ് ആക്രമണത്തിൽ 52 റൺസെടുത്ത ബ്രൂക്കിന് മാത്രമാണ് പിടിച്ച് നിൽക്കാനായത്. 46 റൺസോടെ ഒലിപോപും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങി ആസ്ട്രേലിയക്കും തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഓസീസ് ബാറ്റ്സ്മാൻ ജാക്ക് വെതർലാൻഡിനെ ജോഫ്രെ ആർച്ചർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
കരുത്ത് തെളിയിച്ച പുതുനിരയുടെ ബലത്തിൽ സന്ദർശകരായ ഇംഗ്ലീഷ് സംഘത്തിനാണ് സീസണിൽ പ്രതീക്ഷയുടെ ഭാരം കൂടുതൽ.കഴിഞ്ഞ മൂന്ന് പരമ്പരകളിലും ആഷസ് സ്വന്തമാക്കുകയെന്ന സ്വപ്നം സഫലമാക്കാനാവാത്തവർക്ക് ഇത്തവണ പരമ്പര നേട്ടത്തിൽ കുറഞ്ഞതൊന്നും താങ്ങാനാകില്ല. എന്നാൽ, പ്രതീക്ഷകളേറെ വെച്ച് നാലു വർഷം മുമ്പ് കംഗാരു മണ്ണിലെത്തിയ ഇംഗ്ലണ്ട് 4-0ന് തോറ്റ് മടങ്ങിയതാണ് ചരിത്രം. ഇംഗ്ലണ്ട് അവസാനമായി ഓസീസ് മണ്ണിൽ കളിച്ച 15 ടെസ്റ്റിൽ ഒന്നു പോലും ജയിച്ചിട്ടില്ല. 13 എണ്ണത്തിലാണ് തോറ്റത്.
കളിക്ക് വേഗം കൂടിയ സമീപകാലത്ത് ടെസ്റ്റിൽ സമനിലകൾ കുറവായതിനാൽ അഞ്ചിൽ മൂന്നും ജയിക്കുകയെന്ന വലിയ ദൗത്യം സന്ദർശകർക്ക് തീർച്ചയായും വെല്ലുവിളിയാകും. മറുവശത്ത്, 2023ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസിൽ സമനില പിടിച്ച ശേഷം ആസ്ട്രേലിയ കളിച്ച 18 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചവരാണ്. എന്നാൽ, അവസാനമായി സ്വന്തം മണ്ണിൽ നടന്ന ആറ് പരമ്പരകളും സ്വന്തമാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

