ബാറ്റിങ്ങിൽ അഭിഷേക്, ബൗളിങ്ങിൽ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്
text_fieldsഹൈദരാബാദ്: ഉപ്പൽ സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. അഭിഷേക് ശർമ ബാറ്റുകൊണ്ട് തീപ്പൊരി ചിതറിച്ച മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 242 റൺസെന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഓപ്പണർ അഭിഷേക് ശർമ (68 പന്തിൽ 135*) നടത്തിയ താണ്ഡവമാണ് കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 10 സിക്സറുകളും 10 ഫോറുകളും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. അവസാന ഓവറുകളിൽ ഹെൻറിച്ച് ക്ലാസൻ (13 പന്തിൽ 37*) കൂടി തകർത്തടിച്ചതോടെ ഡൽഹി ബൗളർമാർ അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരായി. ട്രാവിസ് ഹെഡ് (37), ക്യാപ്റ്റൻ ഇഷാൻ കിഷൻ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ ഡൽഹി വിജയപ്രതീക്ഷ നൽകിയിരുന്നു. നിതീഷ് റാണയും (57) കെ.എൽ. രാഹുലും (37) ചേർന്ന് സ്കോർ ഒന്നിന് 107 എന്ന ശക്തമായ നിലയിലെത്തിച്ചു. എന്നാൽ അതേ സ്കോറിൽ തന്നെ രാഹുലിനെയും റാണയെയും അപകടകാരിയായ ഡേവിഡ് മില്ലറെയും വീഴ്ത്തി സൺറൈസേഴ്‌സ് കളി തിരിച്ചുപിടിച്ചു. 4 വിക്കറ്റ് പിഴുത ഇഷാൻ മലിംഗയാണ് ഡൽഹിയുടെ നടുവൊടിച്ചത്. ഹർഷ് ദുബെ മൂന്ന് വിക്കറ്റുമായി മലിംഗയ്ക്ക് മികച്ച പിന്തുണ നൽകി. സമീർ റിസ്‌വി (41), ട്രിസ്റ്റൻ സ്റ്റബ്‌സ് (27) എന്നിവർ പൊരുതിയെങ്കിലും ഹൈദരാബാദ് ഉയർത്തിയ കൂറ്റൻ സ്കോറിന് അരികിലെത്താൻ അവർക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

