‘വീണ്ടും ഡക്കായാലും ടീമിൽനിന്നു മാറ്റില്ല’; അഭിഷേകിന്‍റെ തിരിച്ചുവരവിന് കോച്ചും ക്യാപ്റ്റനും നൽകിയ പിന്തുണ ഇങ്ങനെ
text_fieldsഅഭിഷേക് ശർമ
കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിൽ 55 റൺസ് നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഓപണർ അഭിഷേക് ശർമ, ടീം മാനേജ്‌മെന്റിൽനിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് മനസ് തുറന്നു. ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുമ്പോൾ താൻ ശാരീരികമായി വളരെ അവശനായിരുന്നുവെന്ന് അഭിഷേക് വെളിപ്പെടുത്തി. ടൂർണമെന്റിന്റെ തുടക്കത്തിൽ താൻ ആശുപത്രിയിലായിരുന്നുവെന്നും, രാജ്യത്തിനായി ലോകകപ്പ് കളിക്കുമ്പോൾ ആഗ്രഹിച്ച രീതിയിലുള്ള തുടക്കമല്ല ലഭിച്ചതെന്നും ബി.സി.സി.ഐക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ആദ്യ മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ താരം പ്രയാസപ്പെട്ടിരുന്നു.
തുടർച്ചയായി പരാജയപ്പെട്ടപ്പോഴും പരിശീലകൻ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും അഭിഷേകിന് വലിയ പിന്തുണയാണ് നൽകിയത്. അടുത്ത മത്സരത്തിലും പൂജ്യത്തിന് പുറത്തായാലും ടീമിൽനിന്ന് മാറ്റില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കും എന്നതായിരുന്നു ഡ്രസ്സിങ് റൂമല്ൽനിന്ന് തനിക്ക് ലഭിച്ച സന്ദേശമെന്ന് അഭിഷേക് പറഞ്ഞു. ഈ ഉറപ്പാണ് സിംബാബ്‌വെക്കെതിരെ സമ്മർദമില്ലാതെ കളിക്കാൻ താരത്തെ സഹായിച്ചത്. ടീം അംഗങ്ങളും പരിശീലകരും തന്നേക്കാൾ കൂടുതൽ തന്നിൽ വിശ്വസിച്ചിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. “ഇത് വെറുമൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ്. എല്ലാവരും ഞാൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു” -അഭിഷേക് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ സിംബാബ്‌വെക്കെതിരെ 72 റൺസിന്റെ വിജയം നേടിയ ഇന്ത്യക്ക് അഭിഷേകിന്റെ 55 റൺസ് കരുത്തായി. 30 പന്തിൽ നിന്നായിരുന്നു താരം അർധ ശതകം പൂർത്തിയാക്കിയത്. മുൻ മത്സരങ്ങളിലേതുപോലെ അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ, കൂടുതൽ പക്വതയോടെയാണ് താരം ഇത്തവണ ബാറ്റ് ചെയ്തത്. ഇന്നിങ്സിന്റെ തുടക്കത്തിൽ സ്ട്രെയ്റ്റ് ഡ്രൈവുകൾ കളിക്കാനും പിന്നീട് സ്പിന്നർമാർക്കെതിരെ സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും താരം ശ്രദ്ധിച്ചു.
വിമർശനങ്ങൾക്കിടെയും കളിക്കാരുടെ മോശം സമയത്ത് അവർക്കൊപ്പം നിൽക്കുന്ന ഗൗതം ഗംഭീറിന്റെയും സൂര്യകുമാർ യാദവിന്റെയും പുതിയ 'ടീം കൾച്ചർ' ആണ് അഭിഷേകിന്റെ ഈ തിരിച്ചുവരവിന് പിന്നിലെ പ്രധാന ഘടകമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, അഭിഷേകിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവോടെ വലിയ ആത്മവിശ്വാസത്തിലാണ്. ഞായറാഴ്ച കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന സൂപ്പർ എയ്റ്റ് മത്സരത്തിലും ഈ മികവ് തുടരാനാണ് ടീം ലക്ഷ്യമിടുന്നത്. മത്സരത്തിൽ ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

