വീണ്ടും ‘നോട്ട്ബുക്ക്’ പുറത്തെടുത്ത് ദിഗ്‍വേഷ്, വിട്ടുകൊടുക്കാതെ അഭിഷേക്; നാടകീയ രംഗങ്ങൾ -വിഡിയോ
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ വീണ്ടും ‘നോട്ട്ബുക്ക്’ ആഘോഷവുമായി സ്പിന്നർ ദിഗ്‍വേഷ് രാതി.
വമ്പനടികളുമായി ബൗളർമാരെ വിറപ്പിച്ച ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കിയശേഷമായിരുന്നു ദിഗ്‍വേഷ് വിവാദ ആഘോഷം പുറത്തെടുത്തത്. വിക്കറ്റ് എടുത്തതിന് ശേഷം കൈയിൽ എഴുതുന്നതായി കാണിക്കുന്ന താരത്തിന്‍റെ സെലിബ്രേഷൻ വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. പലതവണ പിഴയും ലഭിച്ചു. 20 പന്തിൽ നിന്നു 59 റൺസുമായി തകർത്തടിച്ചിരുന്ന അഭിഷേകിനെ ഷാർദുൽ ഠാക്കൂറിന്റെ കൈകളിലെത്തിച്ചതിനു പിന്നാലെയായിരുന്നു ദിഗ്‍വേഷിന്‍റെ ആഘോഷം.
എന്നാൽ, അഭിഷേകിന് അത്ര പിടിച്ചില്ല. പ്രകോപിതനായ താരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് ദിഗ്‍വേഷിനുനേരെ പാഞ്ഞടുത്തു. ദിഗ്‍വേഷും ക്ഷുഭിതനായി താരത്തിന്‍റെ അടുത്തേക്ക് വരുന്നുണ്ട്. ഒടുവിൽ അമ്പയർമാരും സഹതാരങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരശേഷം താരങ്ങൾ കൈകൊടുത്ത് പിരിയുമ്പോഴും ഇരുവരും നേരിൽകണ്ടത് വീണ്ടും നാടകീയ രംഗങ്ങൾക്കിടയാക്കി.
ലഖ്നോ സഹപരിശീലകൻ വിജയ് ദാഹിയ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. പിന്നാലെ ഇരുവരോടും ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല സംസാരിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. മത്സരശേഷം അഭിഷേകുമായി സംസാരിച്ചതായും പ്രശ്നങ്ങളൊന്നുമില്ലെന്നും ദിഗ്‍വേഷ് പ്രതികരിച്ചു. നിർണായക മത്സരം തോറ്റതോടെ ലഖ്നോ സൂപ്പർ ജയന്‍റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
സൺറൈസേഴ്സ് ഹൈദരാബാദിനോട് ആറു വിക്കറ്റിനാണ് ടീം തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഹൈദരബാദിനെ ജയിപ്പിച്ചത്. 20 പന്തിൽ ആറു സിക്സും നാലു ഫോറുമടക്കം 59 റൺസെടുത്തു. ഹെൻറിച്ച് ക്ലാസനും തിളങ്ങി. 28 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്താണ് താരം പുറത്തായത്. ഇഷാൻ കിഷൻ (28 പന്തിൽ 35), കാമിന്ദു മെൻഡിസ് (21 പന്തിൽ 32, റിട്ടയേർഡ് ഔട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

