''കളിക്കുന്നത് ഐ.പി.എല്ലിലാകുമ്പോൾ ജോലിഭാരം തോന്നില്ല''- ഇന്ത്യൻ താരങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഗവാസ്കർ
text_fieldsമുംബൈ: ലോകതോൽവിയുമായി അഡ്ലെയ്ഡിൽനിന്ന് ഇന്ത്യൻ ടീം മടങ്ങിയതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സുനിൽ ഗവാസ്കർ. ടീമിൽ ജോലിഭാരത്തെ കുറിച്ചാണ് എവിടെയും ചർച്ചയെന്നും കളി ഇന്ത്യക്കു വേണ്ടിയാകുമ്പോൾ മാത്രം ഇത് എന്തുകൊണ്ടാണെന്നും ഗവാസ്കർ ചോദിച്ചു.
'ഐ.പി.എൽ സീസൺ പൂർണമായി നിങ്ങൾ കളിക്കുന്നു. ഒരിടത്തുനിന്ന് അടുത്ത സ്ഥലത്തേക്ക് യാത്ര ചെയ്യും. അപ്പോൾ ക്ഷീണം തോന്നാറില്ലേ? ജോലി ഭാരമില്ലേ? ഇന്ത്യക്കു വേണ്ടി കളിക്കുമ്പോൾ മാത്രമാണോ? അതും അത്രക്ക് ഗ്ലാമറില്ലാത്ത ഒരിടത്തു പോയി കളിക്കുമ്പോഴാണോ ജോലി ഭാരം വരുന്നത്? ഇത് ശരിയല്ല''- ഗവാസ്കർ തുറന്നടിച്ചു.
ലോകകപ്പ് ജയിക്കാനായില്ലെങ്കിൽ മാറ്റങ്ങളുണ്ടാകുമെന്നും ന്യൂസിലൻഡിലേക്കുള്ള ടീമിൽതന്നെ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് സെമിയിൽ ടീം ഇന്ത്യ വൻ തോൽവിയാണ് ചോദിച്ചുവാങ്ങിയത്. ഗ്രൂപ് ഘട്ടത്തിൽ തകർത്തുകളിച്ച ബാറ്റിങ്ങും ബൗളിങ്ങും നോക്കൗട്ടിലെത്തിയപ്പോൾ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ ആദ്യം ബാറ്റുചെയ്ത് ചെറിയ സ്കോറിലൊതുങ്ങിയ ടീമിനെ ഇംഗ്ലീഷ് പട അടിച്ചിടുകയായിരുന്നു.
ടീമിന്റെ തോൽവിയെയും ടീം സെലക്ഷനെയും കളിയാക്കി മറ്റു മുൻതാരങ്ങളും രംഗത്തുവന്നിരുന്നു. വിക്കറ്റ് കീപറായി ഋഷഭ് പന്തിനെയാണോ അതല്ല, ദിനേഷ് കാർത്തികിനെയാണോ പരിഗണിക്കേണ്ടത് എന്ന വിഷയത്തിൽ കസേരക്കളിയാണ് നടന്നതെന്ന വിമർശനവുമായി മുൻ വിക്കറ്റ്കീപർ കിരൺ മോറെ രംഗത്തെത്തി. 'വ്യക്തതയില്ലാത്തതിനാലാണ് അത് സംഭവിച്ചത്. ലോകകപ്പ് പോലൊരു പോരാട്ടത്തിന് ഇറങ്ങുമ്പോൾ ടീം കോംബിനേഷനെ കുറിച്ച് ഉറപ്പുവേണം. ഓരോ ദിവസവും ഇറങ്ങുന്ന ടീം ഇലവനെ കുറിച്ചും അറിയണം''- മോറെ പറഞ്ഞു.
ഐ.സി.സി നോക്കൗട്ട് ഘട്ടങ്ങളിൽ പരാജയം തുടർക്കഥയാകുന്നത് എന്തുകൊണ്ടെന്ന് ആലോചന വേണമെന്ന് മുൻ ബാറ്റർ റോബിൻ ഉത്തപ്പ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.