അരങ്ങേറ്റത്തിൽ ആശ ശോഭനക്ക് നാലു വിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം
text_fieldsന്യൂഡൽഹി: സ്മൃതി മന്ദാന സെഞ്ച്വറി പിന്നിട്ട് 7,000 ക്ലബിൽ ഇടം പിടിക്കുകയും അരങ്ങേറ്റത്തിൽ മലയാളി താരം ആശ ശോഭന വിലപ്പെട്ട നാല് വിക്കറ്റുകളുമായി ജയം പൂർണമാക്കുകയും ചെയ്ത കളിയിൽ ഇന്ത്യൻ വാഴ്ച. ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ 143 റൺസിനായിരുന്നു ആതിഥേയരുടെ ജയം. സ്കോർ ഇന്ത്യ: 265/8, ദക്ഷിണാഫ്രിക്ക 37.4 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്ത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യൻ നിരയിൽ മന്ദാന ഒറ്റക്കുനിന്ന് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുയർത്തുന്നതായിരുന്നു കാഴ്ച. മറുവശത്ത് വിക്കറ്റുകൾ നിരന്തരം വീണുകൊണ്ടിരുന്നപ്പോഴും പിടിച്ചുനിന്ന് ബാറ്റുവീശിയ താരം സെഞ്ച്വറി തികക്കും വരെ സമചിത്തത പുലർത്തിയപ്പോൾ പിന്നീട് ആക്രമണത്തിന് മൂർച്ചകൂട്ടി.
127 പന്തിൽ 117 റൺസെടുത്ത മന്ദാന 12 ഫോറും ഒരു സിക്സും പറത്തിയായിരുന്നു ചരിത്രത്തിലേക്ക് അവർ ബാറ്റുവീശിക്കയറിയത്.
കരിയറിൽ മന്ദാനക്കിത് ആറാം സെഞ്ച്വറിയാണ്. രാജ്യാന്തര ക്രിക്കറ്റിൽ 7,000 റൺസ് പിന്നിട്ട് മന്ദാന ചരിത്രം കുറിച്ചതായിരുന്നു ചിന്ന സ്വാമി മൈതാനത്തെ ഹൈലൈറ്റ്. മുൻ ക്യാപ്റ്റൻ മിഥാലി രാജ് മാത്രമാണ് ഇന്ത്യയിൽനിന്ന് ഇത്രയും വലിയ ഉയരം തൊട്ടത്. ലറ്റത്ത് ദീപ്തി ശർമ, പൂജ വസ്ത്രകർ എന്നിവരും പിടിച്ചുനിന്നു. ഓപണർ ഷഫാലി വർമ ഏഴു റൺസിന് കൂടാരം കയറിയപ്പോൾ ഹേമലത, ഹർമൻപ്രീത് കൗർ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരെല്ലാം ചെറിയ ടോട്ടലിന് മടങ്ങി. ദീപ്തി ശർമ 37 എടുത്തപ്പോൾ പുറത്താകാതെ നിന്ന വസ്ത്രകർ 31 റൺസുമെടുത്തു.
എട്ടു വിക്കറ്റിൽ 265 റൺസ് എന്ന മികച്ച സ്കോറുമായി എതിരാളികളെ മറുപടി ബാറ്റിങ്ങിനയച്ച ഇന്ത്യ ബൗളിങ്ങിലും ഉഗ്ര രൂപം പുറത്തെടുത്തു.
ഇന്ത്യൻ ആക്രമണത്തിന്റെ കുന്തമുനയായ ദീപ്തി ശർമ തുടക്കത്തിൽ രണ്ടുപേരെ മടക്കിയപ്പോൾ പിന്നീടുള്ള ദൗത്യം ആശ ഏറ്റെടുത്തു. 8.4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയായിരുന്നു നാലു വിക്കറ്റുകൾ പിഴുതത്. ദീപ്തി ശർമ ആറോവറിൽ 10 റൺസ് വഴങ്ങി രണ്ടുപേരെയും മടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.