ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: ലക്ഷ്യ സെന്നിനെ തോൽപിച്ച് പ്രണോയ് ക്വാർട്ടറിൽ
text_fieldsടോക്യോ: തകർപ്പൻ ഫോമിലുള്ള മലയാളിതാരം എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ. പുരുഷവിഭാഗം പ്രീക്വാർട്ടറിൽ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ തിരിച്ചുവരവ്. സ്കോർ: 17-21, 21-16, 21-17.
മത്സരം ഒന്നേകാൽ മണിക്കൂർ നീണ്ടു. ചൈനയുടെ ഷാവോ ജുൻ പെങ്ങാണ് ക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. സിംഗപ്പൂർ ഓപൺ സെമിയിൽ ഷാവേയോട് പ്രണോയ് തോറ്റിരുന്നു. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ ധ്രുവ് കപില-എം.ആർ. അർജുൻ, സാത്വിക്സായ് രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യങ്ങളും ക്വാർട്ടലിലെത്തി. അതേസമയം, വനിതകളിൽ സൈന നെഹ്വാൾ പ്രീക്വാർട്ടറിൽ പുറത്തായി.
കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ ലക്ഷ്യ ആദ്യ ഗെയിമിൽ വേഗവും കൃത്യതയുംകൊണ്ട് പ്രണോയിയെ വെള്ളം കുടിപ്പിച്ചു. തുടക്കത്തിൽ ഒപ്പത്തിനൊപ്പം കളി മുന്നേറിയെങ്കിലും ഇടവേളയിൽ 11-8ന് ലക്ഷ്യ ലീഡ് നേടി. ഇടവേളക്കുശേഷം പ്രണോയ് പോയന്റുകൾ നേടിയെങ്കിലും പിഴവുകൾ മുതലെടുത്ത് ലക്ഷ്യ കുതിച്ചു. 20-14നുശേഷം ലക്ഷ്യക്ക് മൂന്നു പോയന്റുകൂടി വിട്ടുകൊടുത്താണ് ആദ്യ ഗെയിം നേടാനായത് (21-17). രണ്ടാം ഗെയിമിൽ ക്രോസ് കോർട്ട് സ്മാഷുകളും വിന്നറുകളുമായി പ്രണോയ് കളംനിറഞ്ഞു. 3-1ന് മുന്നിലെത്തിയശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
തകർപ്പൻ സ്മാഷുകളുമായി ഇരുതാരങ്ങളും മികച്ച ഫോമിലായെങ്കിലും റിട്ടേണുകളിൽ മികച്ചുനിന്നത് പ്രണോയ് ആയിരുന്നു. 17-15 എന്ന നേരിയ ലീഡിൽനിന്ന് 21-16 എന്ന മികച്ച വ്യത്യാസത്തിൽ പ്രണോയ് രണ്ടാം ഗെയിം സ്വന്തമാക്കുകയായിരുന്നു. നിർണായകമായ മൂന്നാം ഗെയിമിന്റെ തുടക്കത്തിൽ പ്രണോയിയുടെ റിട്ടേണുകൾക്ക് കരുത്തു കൂടി. കോമൺവെൽത്ത് ഗെയിംസ് സ്വർണജേതാവായ എതിരാളിയെ ഒടുവിൽ 21-17ന് കീഴടക്കി പ്രണോയ് ക്വാർട്ടർ ടിക്കറ്റ് നേടി.
സിംഗപ്പൂരിന്റെ ഹീ യോങ് കായ് ടെറി-ലോ കീൻ ഹീൻ സഖ്യത്തെയാണ് അർജുനും ധ്രുവും ചേർന്ന് തോൽപിച്ചത്. സ്കോർ: 18-21, 21-15, 21-16. ഡെന്മാർക്കിന്റെ ജെപ്പെ ബേ-ലസേ മൊൽഹേഡ് ജോടിയെ 21-12, 21-10ന് സാത്വികും ചിരാഗും വീഴ്ത്തി. തായ്ലൻഡിന്റെ ബുസാനാൻ ഒങ്ബാംറുങ്ഫാനോടാണ് സൈന തോറ്റത്. സ്കോർ: 17-21, 21-16, 13-21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.