ബ്ലാസ്റ്റേഴ്സിന് തോൽവി; ഹൈദരാബാദിന് ആദ്യ ജയം (2-1)
text_fieldsഹൈദരാബാദ്: ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസതാരങ്ങളുടെ പാദസ്പർശമുള്ള നൈസാമിെൻറ മണ്ണ് ഹൈദരാബാദിനെ ചതിച്ചില്ല. എതിരാളിയുടെ മണ്ണിൽ ആദ്യ രണ്ടു കളി തോറ്റവർ, സ്വന്തം മണ്ണിൽ ആദ്യ അങ്കത്തിനിറങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് വീഴ്ത്തി മനോഹരമായ ഉയിർത്തെഴുന്നേൽപ്. കൊച്ചിയിൽ ഒരു ജയവും ഒരു തോൽവിയുമായി പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സ് എവേ ഗ്രൗണ്ടിൽ തിരിച്ചുവരവ് മോഹിച്ചാണിറങ്ങിയതെങ്കിലും ഗ്രൗണ്ടിൽ ഒന്നും വർക്കൗട്ടായില്ല.
ആദ്യ പകുതിയുടെ 34ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിെൻറ ഉഗ്രൻ ഗോളിൽ ലീഡ് നേടിയ കേരളത്തിനെതിരെ രണ്ടാം പകുതിയിലായിരുന്നു ഹൈദരാബാദിെൻറ ഗോളടി. ആദ്യം 54ാം മിനിറ്റിൽ പെനാൽറ്റി ഗോൾ ലക്ഷ്യത്തിലെത്തിച്ച് മാർകോ സ്റ്റാൻകോവിച്ചും 81ാം മിനിറ്റിൽ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ഗോളിലൂടെ മാഴ്സലീന്യോയും ഹൈദരാബാദിനെ റൈറ്റ് ട്രാക്കിലേക്ക് നയിക്കുകയായിരുന്നു.
മലയാളിത്തനിമയിലായിരുന്നു ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ എവേ മാച്ചിൽ അവതരിച്ചത്. ഗോളി ടി.പി. രഹനേഷ്, മധ്യനിരയിൽ സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ എന്നിവർ ആദ്യമായി െപ്ലയിങ് ഇലവനിലെത്തി. കെ. പ്രശാന്ത് കൂടിയായതോടെ കോച്ച് ഷറ്റോറിയുടെ 4-2-3-1 ഫോർമേഷൻ മലയാളമായി. എന്നാൽ, പന്തുരുണ്ട് 13ാം മിനിറ്റിൽ ഡിഫൻഡർ ജിയാനി സുയ്വർലൂൺ പരിക്കേറ്റു പുറത്തായി.
പക്ഷേ, പകരക്കാരനായ രാജു ഗെയ്ക്വാദ് ഉജ്ജ്വല ഫോമിൽതന്നെ നിന്നു. മധ്യനിര ആദ്യമായി താളത്തിലേക്കുയർന്നെങ്കിലും മുന്നേറ്റത്തിൽ നായകൻ ബർത്ലോമിയോ ഒഗ്ബച്ചെ നിറംമങ്ങി. രാഹുലും സഹലും പ്രശാന്തും നൽകുന്ന ബാൾ സൈപ്ലകളിൽ ഒഗ്ബച്ചെക്ക് ഫിനിഷിങ് പിഴവുകളായി. ഹൈദരാബാദ് ഗോളി കമൽജിത്തും മികച്ച ഫോമിലായിരുന്നു.
ലക്ഷ്യം കണ്ട് രാഹുൽ- –സഹൽ
മലയാളിത്തം നിറഞ്ഞ ഇലവന് 34ാം മിനിറ്റിൽ ഫലമുണ്ടായി. അണ്ടർ 17 ലോകകപ്പ് താരം രാഹുൽ കെ.പിയുടെ വേഗവും സഹലിെൻറ ടെക്നിക്കും ഒന്നിച്ച നീക്കമായിരുന്നു ഗോളായത്. ഗോൾകീപ്പർ രഹനേഷിെൻറ ബ്ലണ്ടറിൽനിന്നു രക്ഷപ്പെട്ടതിനു പിന്നാലെ പിറന്ന ഗോൾകിക്കിൽ പന്ത് നേരെ പറന്നത് ഹൈദരാബാദിെൻറ പകുതിയിൽ. മുസ്തഫ നിങ് ഉയർത്തി നൽകിയ ക്രോസ് ‘ഡി’ കോർണറിൽനിന്ന് ഒറ്റനിൽപിൽ സഹൽ ടേൺ ചെയ്ത് ബോക്സിനുള്ളിൽ രാഹുലിലേക്ക് നീട്ടി.
മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെ മിന്നൽവേഗത്തിൽ കുതിച്ച രാഹുൽ അഡ്വാൻസ് ഡൈവ് ചെയ്ത ഗോളി കമൽജിത്തിെൻറ കാലിനിടയിലൂടെ വലയിലേക്ക് അടിച്ചുകയറ്റി. രാഹുലിെൻറ ആദ്യ ഗോളിൽ ബ്ലാസ്റ്റേഴ്സിന് ലീഡ്.
ഹാഫ്ടൈം നിർഭാഗ്യം
മുസ്തഫയുടെ അനാവശ്യമായൊരു ഫൗളാണ് പെനാൽറ്റിയായി മാറിയത്. 54ാം മിനിറ്റിൽ യാസിറിനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് സ്റ്റാൻകോവിച്ച് ലക്ഷ്യത്തിലെത്തിച്ചു. വിജയഗോൾ മാഴ്സലീന്യോയുടെ മനോഹര ഫ്രീകിക്കിലൂടെയുമെത്തി. ആക്രമണത്തിലും പന്തടക്കത്തിലുമെല്ലാം മുൻതൂക്കം നേടിയ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോൾവല കുലുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.