ഉത്തരാഖണ്ഡ് ഹിമപാതം; കൊല്ലപ്പെട്ട പർവതാരോഹകരിൽ ദേശീയ റെക്കോഡുകാരി സവിത കൻസ്വാളും
text_fieldsഉത്തരാഖണ്ഡ് ഹിമപാതത്തിൽ കൊല്ലപ്പെട്ടവരിൽ വനിത പർവതാരോഹക സവിത കൻസ്വാളും. ആദ്യമായി എവറസ്റ്റ്, മകാലു കൊടുമുടികൾ കീഴടക്കിയ ഇന്ത്യൻ വനിതയാണ് സവിത.
16 ദിവസം കൊണ്ടാണ് അവർ ഈ നേട്ടം കൊയ്തത്. ചൊവ്വാഴ്ച ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 10 പർവതാരോഹകരാണ് മരിച്ചത്. ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് (എൻ.ഐ.എം) പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്താണ് സവിതയുടെ മരണം സ്ഥിരീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ മികച്ച ഇൻസ്ട്രക്ടറായിരുന്നു സവിതയെന്ന് അമിത് പറഞ്ഞു. 2013ലാണ് എൻ.ഐ.എമ്മിൽ സവിത പർവതാരോഹക കോഴ്സിന് ചേരുന്നത്. 2018ൽ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ ഇൻസ്ട്രക്ടറായി ചേർന്നു.
സവിത ഉൾപ്പെടെയുള്ള 41 അംഗ സംഘം ദ്രൗപതി ദണ്ഡ കൊടുമുടി കീഴടക്കി മടങ്ങിവരുന്നതിനിടെയാണ് അപകടം. കഴിഞ്ഞ മെയിലാണ് എവറസ്റ്റ്, മകാലു കൊടുമുടികൾ കീഴടക്കി സവിത ദേശീയ റെക്കോഡ് കരസ്ഥമാക്കുന്നത്. ഹിമപാതത്തിൽ പത്ത് പർവതാരോഹകർ കൊല്ലപ്പെട്ടിരുന്നു. 14 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുകയാണ്.