ഇറാൻ തെരുവിൽ ഹിജാബില്ലാതെ നൂറുകണക്കിന് സ്ത്രീകൾ; ഓട്ട മൽസരത്തിലെ ദൃശ്യങ്ങൾ വൈറൽ
text_fieldsതെഹ്റാൻ: ഇറാനിലെ ദൈനംദിന പൊതുജീവിതത്തിലും തെരുവുകളിലും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പ്രകടമായ മാറ്റങ്ങൾ സ്വാഭാവികമായി പ്രതിഫലിക്കുന്നതിന്റെ കാഴ്ചയായി ടെഹ്റാനിൽ നടന്ന 10 കിലോമീറ്റർ റോഡ് റേസ്. തലസ്ഥാനത്തെ പ്രമുഖ പൊതു പാർക്കായ വിലായത്ത് പാർക്കിൽ സംഘടിപ്പിച്ച കായിക മാമാങ്കത്തിൽ പങ്കെടുത്ത നിരവധി വനിതാ അത്ലറ്റുകൾ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഔദ്യോഗിക നിയമങ്ങൾ നിലനിൽക്കുമ്പോഴും, സമീപകാല വർഷങ്ങളിലായി ഇറാന്റെ പൊതുവിടങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുന്നത് ദൈനംദിന ജീവിതത്തിന്റെ സാധാരണ ഭാഗമായി മാറിയതിന്റെ മറ്റൊരു തെളിവായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ട്രാക്കുകളിലായി ക്രമീകരിച്ച മത്സരത്തിൽ, 10 കിലോമീറ്റർ പൂർത്തിയാക്കാൻ രണ്ട് ലാപ്പുകളിലായി ഓടിയ വനിതകളിൽ പലരും സാധാരണ കായിക വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. 5,000 മീറ്റർ, 10,000 മീറ്റർ, ഹാഫ് മാരത്തൺ എന്നിവയിൽ ഇറാന്റെ ദേശീയ റെക്കോർഡ് ഉടമയായ പരിസ അറബ് ആണ് വനിതാ വിഭാഗത്തിൽ ഒന്നാമതെത്തിയത്. മത്സരവേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പരിസ അറബ്, വഴിയോരങ്ങളിൽ തടിച്ചുകൂടിയ ജനങ്ങളുടെ വലിയ പ്രോത്സാഹനമാണ് ഓട്ടത്തിന്റെ ഓരോ ഘട്ടത്തിലും തനിക്ക് ഊർജ്ജം നൽകിയതെന്ന് വ്യക്തമാക്കി.
മെട്രോ നഗരങ്ങളിലെ തെരുവുകളിലും കഫേകളിലും പൊതുപാർക്കുകളിലും സ്ത്രീകൾ ശിരോവസ്ത്രമില്ലാതെ സഞ്ചരിക്കുന്നത് ഇറാനിയൻ സമൂഹത്തിൽ ഇന്ന് അസ്വാഭാവികമല്ലാത്ത യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതേദിവസം തന്നെ ടെഹ്റാനിൽ വിപുലമായ ഭരണകൂട അനുകൂല റാലി നടന്നെങ്കിലും, ഒരു സംഘർഷ അന്തരീക്ഷവുമില്ലാതെ പൂർണമായും കായികാവേശത്തോടെയാണ് റോഡ് റേസ് പൂർത്തിയായത്. ഔദ്യോഗിക സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഹിജാബ് നിഷ്കർഷിക്കപ്പെടുമ്പോൾ തന്നെ, സമൂഹത്തിൽ പൊതുവെ രൂപപ്പെട്ടിട്ടുള്ള സാംസ്കാരിക മാറ്റവും ജീവിതശൈലീ പരിവർത്തനവുമാണ് ഇത്തരം കായിക വേദികളിലും പ്രതിഫലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

