180 കി.മീ വേഗതയിൽ പായുന്ന കാറിൽ ടേപ്പ്ചുറ്റിയ നിലയിൽ റഷ്യൻ വ്ലോഗറുടെ അഭ്യാസപ്രകടനം; ശേഷം സംഭവിച്ചത്
text_fieldsമോസ്കോ: മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പാഞ്ഞ സ്പോർട്സ് കാറിന്‍റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയനിലയിൽ അഭ്യാസപ്രകടനം കാണിച്ച റഷ്യൻ വ്ലോഗർക്കെതിരെ നടപടി. സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം റിമാൻഡിലാക്കി. റോഡിൽ സാഹസം കാണിച്ചതിന് സെന്‍റ് പീറ്റേഴ്സ്ബർഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോഗറായ ഡാനിൽ മ്യാസ്നികോവിന് പിഴ ചുമത്തി.
ഇൻസ്റ്റഗ്രാമിലെ തന്‍റെ എട്ട് ലക്ഷത്തോളം വരുന്ന ഫോളോവേഴ്സിനെ ആവേശം കൊള്ളിക്കാനായി ഡാനിൽ പങ്കുവെച്ച വിഡിയോ വൈറലായി. മഞ്ഞ നിറത്തിലുള്ള ഷെവർലെ കാമരോ കാർ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് പാഞ്ഞതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു.
കയർ കൊണ്ട് ചുറ്റിയ ശേഷം പശയുള്ള ടേപ്പ് ഉപയോഗിച്ചാണ് കാറിന്‍റെ വലത് വശത്ത് ചുറ്റിയത്. കൈകൾ രണ്ടും ഉയർത്തിക്കാണിച്ച് ഡാനിൽ ആവേശം കൊള്ളുന്നതും വിഡിയോയിൽ കാണാം. മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. റഷ്യയിലെ സോചിയിലെ റോഡിലായിരുന്നു അഭ്യാസപ്രകടനം.