'വഴിപിഴച്ച' അച്ഛെൻറ മകനെഴുതുന്നു; വഴിപിഴക്കാത്ത നടത്തം
text_fieldsകോഴിക്കോട്: ദീർഘകാലം സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രാജ്യസഭ അംഗവും കുറച്ചുകാലം മന്ത്രിയും ആയിരുന്ന എൻ.ഇ. ബാലറാമിെൻറ മകെൻറ കുറിപ്പ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇടത് അനുയായികൾ എങ്ങനെ ആകണമെന്നും ആകരുതെന്നുമുള്ള അച്ഛൻ പഠിപ്പിച്ച ബാലപാഠങ്ങളാണ് കുറിപ്പിലുള്ളത്. അച്ഛെൻറ ലളിതജീവിതവും അത് പകർത്തിയതുകൊണ്ട് ഉണ്ടായ ഉൾകാഴ്ചയും കുറിപ്പിലുണ്ട്. കുറിപ്പിങ്ങനെ:
പാർട്ടി രൂപവത്കരണ സമ്മേളനം മുതൽ മരണം വരെ പാർട്ടിക്കാരനായിരുന്നു ബാലറാം. ഇടത്തരം കുടുംബത്തിൽ ജനിച്ച അച്ഛൻ 'വഴിപിഴച്ചതോടെ' സ്വത്ത് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി. ശേഷിച്ച ചെറിയ ഇരു മുറി വീട്ടിൽ താമസിച്ച് പാർട്ടി പ്രവർത്തനം തുടങ്ങി.
ബീഡിത്തൊഴിലാളി, ട്യൂഷ്യൻ മാസ്റ്റർ, ഒളിവുകാലത്ത് പോണ്ടിച്ചേരിയിൽ ഇറച്ചിവെട്ടുകാരനായി വരെ ജോലി നോക്കി. സർക്കാറുദ്യോഗസ്ഥയായ അമ്മയെ വിവാഹം കഴിച്ച ശേഷമാണ് ഒറ്റ ജോടി നല്ല വസ്ത്രങ്ങൾ ധരിച്ചു തുടങ്ങിയത്.
പാർട്ടി ചുമതല നിർവഹിക്കാനാണ് തിരുവനന്തപുരത്ത് തങ്ങിയത്. തലസ്ഥാനത്ത് മൂന്നു നാല് വാടക വീടുകൾ. അതിനുശേഷം അമ്മയുടെ നാട്ടിലെ സ്വത്തെല്ലാം വിറ്റു പെറുക്കി വായ്പകൂടി എടുത്താണ് വീട് തട്ടിക്കൂട്ടിയത്.
ഒപ്പം താമസിക്കാൻ എത്തിയപ്പോൾ അച്ഛൻ ഒരു നിബന്ധനയേ െവച്ചുള്ളൂ. പാർട്ടിയെ നാറ്റിക്കുന്ന ഒന്നും ചെയ്യരുത്. എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചാൽ ഈ വീട്ടിൽ സ്ഥാനമുണ്ടാകില്ല. ഒരിക്കലുമില്ലാത്ത കാർക്കശ്യമായിരുന്നു അച്ഛെൻറ സ്വരത്തിൽ.ലളിത ജീവിതം നിർബന്ധം. ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കാം; പ്രവർത്തിക്കാം. കോളജ് പഠനകാലത്ത് ഏറെ സുഹൃത്തുക്കളുണ്ടായി.
സംഘടനാ പ്രവർത്തനം വഴി വേറെയും. കാറും യെസ്ഡിയുമെല്ലാമുള്ള മലയാള സിനിമാലോകത്തെ മുൻനിര നിർമാതാവായിരുന്നു അടുത്ത സുഹൃത്ത്. എനിക്കാകെ വശമുള്ള ഇരുചക്രവാഹന ഡ്രൈവിങ് ഗുരുവും അവൻതന്നെ. വണ്ടിയിൽ നിറയെ പെട്രോളടിച്ച് തന്നശേഷം പത്തുദിവസം ഓടിച്ച് പേടി മാറ്റാൻ പറഞ്ഞു.
അന്നൊക്കെ വൈകിയാണ് വീട്ടിലെത്തൽ. വീടിനു പുറത്ത് റോഡിൽ ബൈക്ക് നിർത്തും. അമ്മയും ചേച്ചിമാരും ബൈക്കിെൻറ കാര്യം മണത്തറിഞ്ഞു. അടുത്ത ദിവസം രാവിലെ ഇറങ്ങുമ്പോൾ പിൻവിളി. അച്ഛൻ. വൈകുന്നേരം വരുന്നത് ബൈക്കിലാകരുത്. നിനക്ക് കൂടിയേ കഴിയൂ എങ്കിൽ വാങ്ങിത്തരാം. അതിനു ശേഷം സ്വയം അധ്വാനിച്ച കാശ് കൊടുത്ത് ബൈക്ക് വാങ്ങി. കാലപ്പഴക്കം വന്നപ്പോൾ വാങ്ങിയ യമഹയിലാണ് ഇപ്പോഴും യാത്ര. കാറും ബൈക്കുമൊക്കെ ഒക്കച്ചങ്ങാതിമാരിൽനിന്ന് വാങ്ങിക്കുമ്പോൾ... ചങ്ങാതിമാർക്ക് കുഴപ്പങ്ങളുണ്ടെങ്കിൽ അതു കൂടെ ഒപ്പം കിട്ടുമെന്നതിനാലാണ് ജാഗ്രത വേണമെന്ന് അച്ഛൻ ഉപദേശിച്ചത്. പ്രസ്ഥാനത്തിെൻറമേൽ കരിനിഴൽ വീഴരുതെന്ന നിർബന്ധമായിരുന്നു അച്ഛന്.
കാലം മാറിയിരിക്കുന്നു. പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം? സ്വബോധമുള്ളവർ ഉള്ളിൽ ചിരിക്കും പരിഹാസത്തോടെ. നിസ്വരുടെ കണ്ണീരൊപ്പാൻ കഴിയുമെന്ന് ലക്ഷങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന പ്രസ്ഥാനം, തലതെറിച്ച വിരലിലെണ്ണാവുന്നവർ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾക്ക് മുന്നിൽ ലജ്ജാ ഭാരത്തോടെ തല കുനിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.