‘ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി നമ്മളാണ്’; മോദി-മെലോണി സൗഹൃദവും മെലോഡി ട്രെൻഡും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ!
text_fieldsറോം: ആഗോള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുണ്ടായ രസകരമായ സൗഹൃദ സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇരുവരുടെയും തമാശകൾ ഇന്റർനെറ്റിൽ കാലങ്ങളായി തരംഗമായ മെലോഡി എന്ന ഹാഷ്ടാഗ് ട്രെൻഡിനെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
ലോകനേതാക്കൾ ഒന്നിച്ച് ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനായി ഒത്തുകൂടിയപ്പോഴായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധ ആകർഷിച്ച ഈ സംഭാഷണം അരങ്ങേറിയത്. ഫോട്ടോ സെഷനായി എത്തിയ നരേന്ദ്ര മോദിയെ "നിങ്ങളെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം" എന്ന് പറഞ്ഞാണ് ജോർജിയ മെലോണി സ്വീകരിച്ചത്. ഇതിന് മറുപടിയായി, തങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ എത്രത്തോളം ജനപ്രിയരാണെന്ന കാര്യം പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു.
ഇത് കേട്ടയുടൻ മെലോണി ചിരിച്ചുകൊണ്ട് തമാശരൂപേണ ഇങ്ങനെ മറുപടി നൽകി: "അതെ, നമ്മളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി " ഹോളിവുഡ്-ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന രീതിയിൽ തങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന മീമുകളെയും പോസ്റ്റുകളെയും ഇരു നേതാക്കളും എത്രത്തോളം സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ മറുപടി.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മെലോഡി എന്ന ഹാഷ്ടാഗ്. ജോർജിയ മെലോണിയുടെ പേരിന്റെ അവസാന ഭാഗവും നരേന്ദ്ര മോദിയുടെ പേരിന്റെ അവസാന ഭാഗവും കൂട്ടിച്ചേർത്താണ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഈ പേര് ഉണ്ടാക്കിയത്. ഇവരെ രണ്ടുപേരെയും ചേർത്തുവെച്ച് ലക്ഷക്കണക്കിന് മീമുകളും റീലുകളുമാണ് ദിവസേന ഇൻസ്റ്റാഗ്രാമിലും എക്സിലും പ്രചരിക്കുന്നത്.
2023 നവംബറിൽ ദുബായിൽ നടന്ന കോപ്28 (COP28) ഉച്ചകോടിക്കിടെ ഇരുവരും ഒന്നിച്ച് എടുത്ത ഒരു സെൽഫി ജോർജിയ മെലോണി തന്നെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. COP28ലെ നല്ല സുഹൃത്തുക്കൾ #Melodi" എന്നായിരുന്നു ആ ചിത്രത്തിന് മെലോണി നൽകിയ അടിക്കുറിപ്പ്. അതോടെയാണ് ഈ ട്രെൻഡ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദർശിച്ചപ്പോൾ ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ കൂടുതൽ രസകരമായ രീതിയിൽ അദ്ദേഹം തന്നെ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ ഏറെ പ്രശസ്തമായ 'പാർലെ മെലോഡി' ചോക്ലേറ്റുകളുടെ ഒരു ബോക്സാണ് മോദി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയത്. "മെലോഡി ഇറ്റ്സ് ചോക്ലേറ്റി" എന്ന ഇന്ത്യയിലെ പ്രശസ്തമായ പരസ്യവാചകത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഈ സമ്മാനം അന്ന് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായെല്ലാം മോദി കൂടിക്കാഴ്ച നടത്തി. എന്നാൽ, ആഗോള രാഷ്ട്രീയ ചർച്ചകൾക്കുമപ്പുറം ജോർജിയ മെലോണിയും നരേന്ദ്ര മോദിയും തമ്മിലുള്ള ഈ സൗഹൃദ നിമിഷമാണ് നിലവിൽ ഡിജിറ്റൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നതും ചർച്ച ചെയ്യുന്നതുമായ വാർത്തയായി മാറിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

