പാകിസ്താനെ പരിഹസിച്ച് ഉവൈസി; വിഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു
text_fieldsകുവൈത്ത് സിറ്റി: വ്യാജ ഫോട്ടോ വിവാദത്തിൽ പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്താൻ നടത്തിയ ഓപറേഷൻ ബുൻയാനുൻ മർസൂസ് വിജയമാണെന്ന് അവകാശപ്പെട്ട് നടത്തിയ പരിപാടിയുടെ ചിത്രത്തെയാണ് ഉവൈസി ട്രോളിയത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
പഹൽഗാം ഭീകരാക്രമത്തെത്തുടർന്നുള്ള ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരായ നിലപാട് വിശദീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സന്ദർശിക്കുന്ന ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിൽ അംഗമാണ് ഉവൈസി. ഇവർ ഇന്നുകൂടി കുവൈത്തിൽ തുടരും. കുവൈത്ത് ഗവൺമെന്റിലെ മുതിർന്ന വിശിഷ്ട വ്യക്തികൾ, സിവിൽ സമൂഹത്തിലെ പ്രമുഖർ, ചിന്തകർ, മാധ്യമങ്ങൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിക്കും.
പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫും സൈനിക മേധാവി അസിം മുനീറും മണ്ടൻമാരായ തമാശക്കാരാണെന്ന് കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ ഉവൈസി പരിഹസിച്ചു. ഇന്ത്യയ്ക്കെതിരായ സൈനിക ഓപറേഷൻ വിജയമാണെന്ന് അവകാശപ്പെടാൻ അസിം മുനീർ അടുത്തിടെ ശഹബാസ് ശരീഫിന് മെമന്റോ സമ്മാനിച്ചിരുന്നു. കൂടാതെ ചൈനീസ് സൈനിക അഭ്യാസങ്ങളുമായി സാമ്യമുള്ള ഒരു പെയിന്റിങ്ങും പ്രദർശിപ്പിച്ചു. പ്രസിഡന്റ് ആസിഫ് അലി സർദാരി, വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ എന്നിവരുൾപ്പെടെ ഉന്നത രാഷ്ട്രീയ, സൈനിക നേതൃത്വം പങ്കെടുത്ത പരിപാടിയിലായിരുന്നു ഇത്.
‘മണ്ടൻമാരായ ഈ തമാശക്കാർ ഇന്ത്യയുമായി മത്സരിക്കാൻ ആഗ്രഹിക്കുന്നു. 2019ലെ ചൈനീസ് സൈനികാഭ്യാസത്തിന്റെ ഒരു ഫോട്ടോ കാണിച്ച് അത് ഇന്ത്യയ്ക്കെതിരായ വിജയമാണെന്ന് അവകാശപ്പെടുന്നു. അവർക്ക് ശരിയായ ഒരു ഫോട്ടോ പോലും സമ്മാനമായി നൽകാൻ കഴിയില്ല. അനുകരിക്കാൻ ബുദ്ധി ആവശ്യമാണ് എന്ന് ഞങ്ങൾ കുട്ടിക്കാലത്ത് കേട്ടിരുന്നു. ഇവർക്ക് തലച്ചോറുപോലുമില്ല’ - ഉവൈസി പറഞ്ഞു.
മെയ് 15 ന് പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ, യു.കെ ആസ്ഥാനമായുള്ള പത്രത്തിന്റെ വ്യാജ ചിത്രം ഉപയോഗിച്ച് രാജ്യത്തിന്റെ വ്യോമസേനയെ പ്രശംസിച്ചിരുന്നു. ‘ദി ഡെയ്ലി ടെലിഗ്രാഫി’ലെ ലേഖനത്തിൽ ‘പാക് വ്യോമസേന: ആകാശത്തിലെ തർക്കമില്ലാത്ത രാജാവ്’ എന്ന വാർത്ത ഉണ്ട് എന്നാണ് വിദേശകാര്യ മന്ത്രി കൂടിയായ ദർ പാർലമെന്റിൽ അവകാശപ്പെട്ടത്. എന്നാൽ, മെയ് 10 ലെ ഒന്നാം പേജ് വാർത്തയുടെ ഈ സ്ക്രീൻഷോട്ട് വ്യാജമായി നിർമിച്ചതാണെന്ന് പാക് പത്രമായ ഡോൺ വസ്തുതാ പരിശോധന നടത്തി തെളിയിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ കുവൈത്തിലെത്തിയ സംഘത്തെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി പ്രതിനിധികളും സ്വീകരിച്ചു. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു. നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് അംഗങ്ങൾ. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കിയാണ് കുവൈത്തിലെത്തിയത്.
കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അൽ മൗഷർജിയുമായി സംഘം കൂടിക്കാഴ്ച നടത്തി. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. ഭീകരതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇരുപക്ഷവും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. രാഷ്ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരാത്മാക്കളെ ആദരിച്ചുകൊണ്ട് സർവകക്ഷി പ്രതിനിധി സംഘം ഇന്ത്യൻ എംബസിയിലെ ശിലാഫലകത്തിൽ പുഷ്പാർച്ചന നടത്തി.
കുവൈത്തിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുൽ കബീർ സംഘം സന്ദർശിച്ചു. ചൊവ്വാഴ്ചയും കുവൈത്തിൽ തുടരുന്ന സംഘം രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തും. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കിയാണ് കുവൈത്തിലെത്തുന്നത്. കുവൈത്ത് സന്ദർശന ശേഷം സംഘം ഇന്ന് സൗദിയിലേക്കും പോകും. 30-ന് സംഘം അൾജീരിയയിലേക്ക് തിരിക്കും. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

