‘സെൻട്രൽ ജയിലിൽ ഞാൻ ഒരുക്കിയ സൗകര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം’: തച്ചങ്കരിയെ പരിഹസിച്ച് മുൻ ഡി.ജി.പി ആർ. ശ്രീലേഖ
text_fieldsതിരുവനന്തപുരം: അഴിമതി കേസിൽ നാലു വർഷത്തെ തടവുശിക്ഷ ലഭിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ പരിഹാസവുമായി മുൻ ഡി.ജി.പി ആർ. ശ്രീലേഖ. സെൻട്രൽ ജയിലിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി തച്ചങ്കരി ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറിയതിനെ കുറിച്ചാണ് ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. "തിരുവനന്തപുരം സെൻട്രൽ ജയിലിലെ 'ആശുപത്രി ബ്ലോക്ക്' സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം... ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡി.ജി.പി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം!" എന്നാണ് ശ്രീലേഖ കുറിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്ക് നാലു വർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. ജയിലിലെത്തിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് സി. 475-ാം നമ്പർ തടവുകാരനായ തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

