‘നമ്മുടെ മക്കളെ വെടിവെച്ച് കൊന്നേനേ എന്ന്...’ -ടി.ജി. മോഹൻദാസിന്റെ വിവാദ പ്രസ്താവനക്കെതിരെ പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ
text_fieldsപൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ, ടി.ജി. മോഹൻദാസ്
ആലപ്പുഴ: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ. നമ്മുടെ മക്കളെ വെടിവെച്ച് കൊന്നേനേ എന്നാണ് അയാൾ പറയുന്നതെന്നും പോക്രിത്തരം പറഞ്ഞതിന് തന്തയ്ക്ക് വിളിക്കാൻ എനിക്കും അറിയാമെങ്കിലും കുറച്ചെങ്കിലും മാന്യത കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളായതുകൊണ്ടാണ് കൂടുതൽ ഒന്നും പറയാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
താനായിരുന്നെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാത്തവരെ വെടിവെക്കുമെന്നും കുറേപ്പേർ മരിച്ചാൽ ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കുമെന്നും ആയിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദപ്രസ്താവന. ഈ പരാമർശം വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, സമരത്തിൽ പങ്കെടുത്ത സ്വന്തം മകനെ മുനിർത്തി ഡോ. കൃഷ്ണൻ ബാലേന്ദ്രൻ പ്രതികരിച്ചത്.
തന്റെ ഏകമകൻ ജെൻസി തലമുറയിൽപ്പെട്ട ആളാണെന്നും ചെറുപ്പം മുതൽ വായിക്കാൻ പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുകയും പിന്നീട് എന്ത് പഠിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ അവന്റെ ഇഷ്ടത്തിന് വിടുകയുമാണ് ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടും സ്വന്തം നിലയിൽ തിരഞ്ഞെടുക്കുന്ന സമരങ്ങളും ഉള്ള ആളാണ് മകൻ. ഡിഗ്രിയും ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷനും കേരളത്തിന് പുറത്താണ് പഠിക്കുന്നത്. ജൂലൈ 20-ന് ജന്തർ മന്തറിൽ പൊലീസ് അതിക്രമം നടന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, രണ്ടുമൂന്ന് ദിവസമായി മകനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വിവരമൊന്നുമില്ലെന്നും ഭാര്യ ആശങ്ക പങ്കുവെച്ചിരുന്നു. തുടർന്ന് മകന് സന്ദേശം അയച്ചപ്പോൾ താൻ സേഫാണെന്നും ജീവനോടെ ഉണ്ടെന്നുമായിരുന്നു മറുപടി.
ഇതിന് ശേഷമാണ് ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയെ ഡോക്ടർ പരാമർശിക്കുന്നത്. ‘സമരക്കാരെ വെടിവെച്ച് കൊന്നേനേ, പിന്നീട് ശവങ്ങൾ പെറുക്കിയേനേ’ എന്ന് ഒരു അമ്മാവന്റെ പ്രസ്താവന കാണാനിടയായി. ഏത്... ആരെ... നമ്മുടെ മക്കളേ വെടിവെച്ച് കൊന്നേനേ എന്ന്. ഫേസ്ബുക്കായിപ്പോയി. അതും പബ്ലിക്ക് സ്പേസ്. അങ്ങേരേകണ്ടിട്ട് കുറേ പ്രായമായ ലുക്കും. എങ്ങനെ പരസ്യമായി തന്തയ്ക്ക് വിളിക്കും? ഈ ഫേസ്ബുക്ക് ഒരു തുറന്ന പബ്ലിക്ക് സ്പേസായത് കൊണ്ടും... ആൾക്കാരെ പരസ്യമായി തന്തയ്ക്ക് വിളിക്കുന്നത് വളരെ വളരെ മോശമായ ഒരു പരിപാടി ആയ്ത് കൊണ്ടും... ഇത്രേം മാത്രം പറഞ്ഞേച്ചും പോയേക്കാം. മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടും, പിന്നെ.. ഞാനൊരു മാന്യനായത് കൊണ്ടും ഞാനിപ്പോ വേറേ ഒന്നും പറയുന്നില്ല. അല്ലായിരുന്നേൽ, ഈ പോക്രിത്തരം പറഞ്ഞതിന് ഞാൻ നിങ്ങളെ തന്തയ്ക്ക് വിളിച്ചേനെ...’ -കൃഷ്ണൻ ബാലേന്ദ്രൻ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ആകെ ഒരു മകനാണുള്ളത്.
Gen Z കൊഹോട്ടിൽ വരും.
അവനെ ഞാനങ്ങനെ വളർത്തിയിട്ടൊന്നുമില്ല.
ചെറിയ പ്രായത്തിൽത്തന്നെ വായിക്കാൻ പുസ്തകങ്ങൾ ധാരാളം വാങ്ങി കൊടുത്തു.
അത്ര തന്നെ പേരന്റിങ്ങിലുള്ള എന്റെ റോൾ.
പ്ലസ്ടൂനും അതിന് ശേഷവും അവന്റെ സ്വന്തം ഇഷ്ടത്തിനുള്ള വിഷയങ്ങൾ പഠിക്കാൻ വിട്ടു.
അവൻ അവന്റെ വഴിക്ക് പോയി.
അവന് വ്യക്തമായ രാഷ്ട്രീയം ഉണ്ട്.
അവൻ തന്നെ തിരഞ്ഞെടുത്ത കലഹങ്ങളുമുണ്ട്.
ഡിഗ്രിയും അതിന് ശേഷം ഇപ്പോ പോസ്റ്റ് ഗ്രാജ്വേഷനും ചെയ്യുന്നത് കേരളത്തിന് പുറത്താണ്.
അവന്റെ സ്വഭാവത്തിന് ഇക്കഴിഞ്ഞ സമരത്തിൽ എവിടേലും കാണും എന്ന് അറിയാമായിരുന്നു.
July 20 ന് ഡൽഹിയിലെ ജന്തർ മന്ദറിലെ പോലീസ് അതിക്രമങ്ങൾ കേട്ടറിഞ്ഞ് അവന്റെ അമ്മ രണ്ടുമൂന്ന് ദിവസമായി അവനെ വിളിച്ചിട്ട് കിട്ടുന്നില്ല... വിവരമൊന്നുമില്ല... എന്ന് എന്നോട് പറഞ്ഞു.
സാധാരണ അവർ അങ്ങനെ പറയാറില്ല.
നല്ല ധൈര്യശാലിയാണ്.
അവന് ഞാനൊരു മെസേജ് അയച്ചു.
അതിനുള്ള അവന്റെ മറുപടി ആണ് താഴെ കൊടുത്തിരിക്കുന്നത്.
അതങ്ങനെ ഒരുത്തൻ.
ലവൻ ഒരു Gen Z കാരൻ
ഞാൻ ഒരു GenZ ക്കാരന്റെ തന്ത.
അത് കൊണ്ട് അത് വിട്ടു.
===============================
അപ്പോഴാണ് ഒരു അമ്മാവന്റെ പ്രസ്താവന കാണാനിടയായത്. (അത് first comment ആയിട്ട് ഇട്ടിട്ടുണ്ട്).
അങ്ങേരായിരുന്നേൽ സമരക്കാരെ വെടിവെച്ച് കൊന്നേനെന്നും അത് കഴിഞ്ഞ് ശവങ്ങൾ പെറുക്കിയെടുത്തേനേ എന്നും.
ഏത്... ആരെ... നമ്മുടെ മക്കളേ വെടിവെച്ച് കൊന്നേനേ എന്ന്.
ഫേസ്ബുക്കായിപ്പോയി.
അതും പബ്ലിക്ക് സ്പേസ്.
അങ്ങേരേകണ്ടിട്ട് കുറേ പ്രായമായ ലുക്കും.
എങ്ങനെ പരസ്യമായി തന്തയ്ക്ക് വിളിക്കും?
ഈ ഫേസ്ബുക്ക് ഒരു തുറന്ന പബ്ലിക്ക് സ്പേസായത് കൊണ്ടും...
ആൾക്കാരെ പരസ്യമായി തന്തയ്ക്ക് വിളിക്കുന്നത് വളരെ വളരെ മോശമായ ഒരു പരിപാടി ആയ്ത് കൊണ്ടും...
ഇത്രേം മാത്രം പറഞ്ഞേച്ചും പോയേക്കാം.
മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടും,
പിന്നെ.. ഞാനൊരു മാന്യനായത് കൊണ്ടും
ഞാനിപ്പോ വേറേ ഒന്നും പറയുന്നില്ല.
അല്ലായിരുന്നേൽ,
ഈ പോക്രിത്തരം പറഞ്ഞതിന് ഞാൻ നിങ്ങളെ തന്തയ്ക്ക് വിളിച്ചേനെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

