Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടിനിടെ ‘ചങ്കിലെ ചെങ്കൊടി’ വിപ്ലവഗാനം പങ്കുവെച്ച് പി. ജയരാജൻ -VIDEO

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടിനിടെ ‘ചങ്കിലെ ചെങ്കൊടി’ വിപ്ലവഗാനം പങ്കുവെച്ച് പി. ജയരാജൻ -VIDEO
cancel

കണ്ണൂർ: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി 100 പേർ ചേർന്ന് വാഴ്ത്തുപാട്ട് അവതരിപ്പിക്കുന്ന അതേസമയം, ‘ചങ്കിലെ ചെങ്കൊടി’യെന്ന വിപ്ലവഗാനം ഫേസ്ബുക്കിൽ പങ്കുവെച്ച് സി.പി.എം നേതാവ് പി. ജയരാജൻ. രണ്ടുദിവസം മുമ്പ് എം. സ്വരാജ് പ്രകാശനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഗാനമാണ് ഇന്ന് ഉച്ച 12 മണിയോടെ ജയരാജൻ തന്റെ പേജിൽ പങ്കുവെച്ചത്.

പാർട്ടി സമരവീര്യത്തിന്റെ ചരിത്രവും വർത്തമാനവും പങ്കുവെക്കുന്നതാണ് ‘ചങ്കിലെ ചെങ്കൊടി’യിലെ വരികൾ. അനീഷ് തലോറ രചിച്ച് ജയകാർത്തി സംഗീതം നൽകിയ ഗാനം ഗായകൻ സുരേഷ് പള്ളിപ്പാറയാണ് ആലപിച്ചത്. കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 14ന് വൈകീട്ട് അഞ്ചുമണിക്ക് മണിക്ക് പൂവ്വത്ത് നടന്ന സെമിനാർ വേദിയിൽ വെച്ചായിരുന്നു ഈ വിപ്ലവഗാനത്തിന്റെ പ്രകാശനം. തുടർന്ന് സോഷ്യൽ മീഡിയയിൽ പാർട്ടി അണികൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു. എന്നാൽ, അന്നൊന്നും ഇത് ഷെയർ വെക്കാതിരുന്ന പി. ജയരാജൻ, മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള ‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന ഗാനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിടോദ്ഘാടന ചടങ്ങിൽ ഇന്ന് ആലപിക്കുന്ന അതേ സമയമാണ് പങ്കുവെച്ചത്.

2017ൽ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യൻ’ എന്ന സംഗീത ആൽബത്തിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ‘കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, നാടിൻ നെടുനായകനല്ലോ, പി. ജയരാജൻ ധീരസഖാവ്’ എന്നു തുടങ്ങുന്നതായിരുന്നു ഗാനം. പുറച്ചേരി ഗ്രാമീണ കലാസമിതി പ്രവർത്തകർ പാർട്ടി വേദികളിൽ ഈ പാട്ട് അവതരിപ്പിച്ചിരുന്നു. ഈ ഗാനത്തിനൊപ്പം ജയരാജന്റെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ആൽബം പുറത്തിറക്കിയതോടെയാണ് പാർട്ടി ഇടപെട്ടത്. തന്നോട് ആലോചിച്ചല്ല കലാസമിതികൾ ഇതൊക്കെ ചെയ്യുന്നതെന്നും ഇതുമായി ബന്ധമില്ലെന്നും ജയരാജൻ പ്രതികരിച്ചിരുന്നു. ആൽബവുമായി ജയരാജന് ബന്ധമില്ലെന്ന് പുറച്ചേരി ഗ്രാമീണ കലാസമിതിയും പറഞ്ഞു. എങ്കിലും ഇത് പാർട്ടിയിൽ വൻ വിവാദമായിരുന്നു.

ഇതിന് ശേഷം പിണറായിയെ പുകഴ്ത്തി പാറശ്ശാലയിൽ നടത്തിയ ‘കാരണഭൂതൻ’ മെഗാ തിരുവാതിരയും പാർട്ടിയിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. സി.പി.എം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായാണ് പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ‘ചെമ്പടക്ക് കാവലാള്‍’ സംഘഗാനം തിരുവനന്തപുരത്ത് പിണറായിയെ വേദിയിലിരുത്തി ആലപിച്ചത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതെഴുതിയതെന്നാണ് കവി പൂവത്തൂർ ചിത്രസേനൻ പറയുന്നത്. ‘മാധ്യമങ്ങളടക്കം എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോൾ ആരെങ്കിലും ഒരാൾ പുകഴ്ത്താൻ വേണ്ടേ എന്നത് കൊണ്ടാണ് ഇത് രചിച്ചത്. മൂന്നുമണിക്കൂർ കൊണ്ടാണ് എഴുതിയത്. വെള്ളത്തിലെ തിര കണക്കെ വരികൾ ഇങ്ങനെ വരികയായിരുന്നു. ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാൽ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിത എഴുതണമെന്ന് തോന്നിയാൽ ഏത് ആൾക്കൂട്ടത്തിൽ വെച്ചാണെങ്കിലും അതെഴുതും’ -പൊതുഭരണ വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മുഖ്യമന്ത്രി പാട്ടിനെ അഭിനന്ദിച്ചത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ്. ഈ പാട്ട് മുഖ്യമന്ത്രിയെ പാടികേൾപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ, അതിന് നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ’ -ചിത്രസേനൻ പറഞ്ഞു.

‘പാട്ട് ഹിറ്റാവാൻ കാരണം, അത് ജീവിതമാണ്. മനുഷ്യരെ ഒരു ഭരണാധികാരി എങ്ങനെ സംരക്ഷിച്ചുനിർത്തണം എന്നതിന് മാതൃക കാണിക്കുന്ന ഭരണാധികാരിയെ പറ്റി എഴുതുക മാത്രമാണ് ഞാൻ ചെയ്തത്. ആദ്യം കേകാവൃത്തത്തിൽ എഴുതി. അതിന് ഉയിര് പോരെന്ന് തോന്നി. അപ്പോൾ മാറ്റിയെഴുതി. ഇപ്പോൾ അതിന്റെ ഉയിര് വർധിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി സഖാവ് കൂടി ഇതേക്കുറിച്ച് പറഞ്ഞു. എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോൾ ആരെങ്കിലും ഒരാൾ പുകഴ്ത്താൻ വേണ്ടേ? പാട്ടിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ്. ഒരുചിത്രത്തിലെന്ന പോലെ പിണറായിയുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ? ജനങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും എന്തെന്ന് മനസ്സിലാക്കി അവരെ സഹായിക്കുന്ന ഭരണാധികാരി വേറെ ആരുണ്ടായിട്ടുണ്ട്. നല്ലൊരു വ്യക്തിയെ പുകഴ്ത്തുന്നതിൽ എന്താണ് പ്രശ്നം? എന്തിനാണ് വിമർശിക്കുന്നത്? കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ചവരെ പാർട്ടി നോക്കിയാണോ പിണറായി സഖാവ് സഹായിച്ചത്? അല്ലല്ലോ? മുഖ്യമന്ത്രിയെന്നത് നമ്മുടെ കാരണവരാണ്, സംരക്ഷകനാണ്.. ’ -ചിത്രസേനൻ പറഞ്ഞു.

സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം ഒരുക്കിയത്. മുഖ്യമന്ത്രിയെ ‘ചെമ്പടയുടെ കാവലാളാ’യും പടയുടെ നടുവിൽ പടനായകനാ’യും ‘ഫിനിക്‌സ്‌ പക്ഷി’യായുമായാണ്‌ വിശേഷിപ്പിക്കുന്നത്‌. ‘കാവലാള്‍’ എന്ന തലക്കെട്ടിൽ ചത്രസേനൻ ഒരുക്കിയ വരികൾക്ക്‌ സംഗീതം നൽകിയത്‌ നിയമ വകുപ്പ് ജീവനക്കാരനാണ്. അതേസമയം, തന്നെ പ്രകീർത്തിച്ചുകൊണ്ട് 100 പേർ ആലപിക്കുന്ന മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ല. എന്നുമാത്രമല്ല, വേദിയിലിരുന്ന് ഗാനം മുഴുവൻ അദ്ദേഹം കേൾക്കുകയും ചെയ്തു.

വല്ലാതെ അധിക്ഷേപിക്കുമ്പോൾ ലേശം പുകഴ്ത്തൽ വന്നാൽ നിങ്ങൾ അസ്വസ്ഥമാകുമെന്ന് തനിക്കറിയാമെന്നായിരുന്നു ഇന്നലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ‘സകലമാന കുറ്റങ്ങളും തന്‍റെ ചുമലിൽ ചാർത്താൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോൾ വലിയ വിഷമമുണ്ടാകും. വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്‍റെയൊന്നും ഭാഗമല്ലാതെ ഒരു കൂട്ടർ നിലപാടെടുക്കുന്നതും കാണണം. തങ്ങളാരും വ്യക്തിപൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തിപൂജയിലൂടെ കാര്യങ്ങൾ നേടാൻ ഈ പാർട്ടിയിൽ കഴിയില്ലെ’ -അദ്ദേഹം പറഞ്ഞു.

‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍

കണക്കൊരാള്‍

ചെങ്കൊടി കരത്തിലേന്തി കേരളം

നയിക്കയായ്‌

തൊഴിലിനായി പൊരുതിയും

ജയിലറകൾ നേടിയും

ശക്തമായ മർദനങ്ങളേറ്റ ധീര സാരഥി

സമര ധീര സാരഥി പിണറായി വിജയൻ

പടയുടെ മുൻപിൽ പടനായകൻ

മതതീവ്രവാദികളേ തച്ചുടച്ചുനീങ്ങവേ

പിൻതിരിഞ്ഞു നോക്കിടാതെ

മുന്നിലേക്ക്‌ പോകയും

ഇരുളടഞ്ഞപാതയിൽ ജ്വലിച്ച

സൂര്യനായീടും

ചെങ്കൊടി പ്രഭയിലൂടെ ലോകരിക്ക്

മാതൃകയായ്‌...’

-എന്നിങ്ങനെ പോകുന്നു പുതിയ പാട്ടിലെ വരികൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanSongCPMPinarayi Vijayan
News Summary - p jayarajan shares CPM party song
Next Story