ഇന്ത്യക്ക് തിരിച്ചടി നൽകിയെന്ന് അവകാശപ്പെട്ട് വാർ ഗെയിം ദൃശ്യങ്ങൾ പങ്കുവെച്ച് പാക് സർക്കാറിന്‍റെ എക്സ് അക്കൗണ്ട്
text_fieldsഇന്ത്യക്ക് തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി വിഡിയോ ഗെയിമിൽ നിന്നുള്ള യുദ്ധ ദൃശ്യങ്ങൾ പങ്കുവെച്ച് പാകിസ്താൻ സർക്കാറിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട്. അർമ 3 വിഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യമാണ് പാക് സർക്കാർ പങ്കുവെച്ചത്. ഫാക്ട് ചെക്കർ സുബൈർ ഉൾപ്പെടെയുള്ളവർ ഇത് വിഡിയോ ഗെയിമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.
'ഇന്ത്യയുടെ ആക്രമണത്തിന് സമയോചിതമായി തകർപ്പൻ മറുപടി നൽകിയ പാകിസ്താൻ സായുധസേനയെ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അഭിനന്ദിച്ചു' എന്ന അടിക്കുറിപ്പോടെയാണ് അർമ 3 വിഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യം പാക് സർക്കാർ പങ്കുവെച്ചത്.
യുദ്ധവും സൈനികതന്ത്രങ്ങളുമൊക്കെ അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ് കംപ്യൂട്ടർ ഗെയിമാണ് അർമ. ഈ ഗെയിമിൽനിന്നുള്ള വിഡിയോ ഭാഗങ്ങൾ ലോകത്തു പലയിടത്തെയും യുദ്ധദൃശ്യങ്ങളെന്ന രീതിയിൽ പ്രചരിക്കാറുണ്ട്. എന്നാൽ, ഒരു സർക്കാറിന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ആദ്യമായാണ് ഇങ്ങനെ ഗെയിം ദൃശ്യങ്ങൾ പങ്കുവെക്കുന്നത്.
അതേസമയം, ഇന്നലത്തെ പാക് പ്രകോപനത്തിന് കനത്ത മറുപടിയാണ് ഇന്ത്യ നൽകിയത്. ഇന്ത്യയിലെ വടക്കൻ മേഖലയിൽ 36 കേന്ദ്രങ്ങളെയാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. അന്താരാഷ്ട്ര അതിർത്തിയിലും യഥാർഥ നിയന്ത്രണരേഖയിലും നിരവധി തവണ പാകിസ്താൻ പ്രകോപനമുണ്ടായി. സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണ നീക്കമുണ്ടായി. ഇതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. നാനൂറോളം പാക് ഡ്രോണുകളാണ് ഇന്ത്യ തകർത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.