ഋഷി സുനകിനും കശ്യപിനും ആഹാ! സൊഹ്റാൻ മംദാനിക്ക് ഓഹോ!!; അഖിലേഷ് ശർമയെ പൊളിച്ചടുക്കി നെറ്റിസൺസ്
text_fieldsന്യൂഡൽഹി: ലോകം മൊത്തം ആഘോഷിച്ച വിജയമായിരുന്നു ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയുടേത്. ഇന്ത്യൻ വംശജന്റെ വിജയം എന്ന നിലയിൽ ഓരോ ഇന്ത്യക്കാരനും ഏറെ ആഹ്ലാദം പകർന്ന ജയം. എന്നാൽ, ഈ വിജയത്തിൽ അത്ര ആഘോഷിക്കേണ്ടതില്ല എന്ന നിലപാടാണ് എൻ.ഡി.ടി.വി മാനേജിങ് എഡിറ്റർ അഖിലേഷ് ശർമക്ക്. അതിന് പറഞ്ഞ ന്യായം കേട്ട് അദ്ദേഹത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
‘മറ്റൊരു രാജ്യത്ത് ഇന്ത്യൻ വംശജനായ ഒരാൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ ആഹ്ലാദത്താൽ ചാടിവീഴുന്നത് അവസാനിപ്പിക്കണം. ഇന്ത്യ എന്നത് അത്തരക്കാരുടെ ‘ഉത്ഭവം’ മാത്രമാണെന്നും അവരുടെ താൽപര്യം അവർ സ്ഥിരതാമസമാക്കിയ രാജ്യത്തിനോട് മാത്രമാണെന്നതുമാണ് സമീപകാല അനുഭവം കാണിക്കുന്നത്’ -എന്നായിരുന്നു ശർമയുടെ പോസ്റ്റ്.
എന്നാൽ ഇതായിരുന്നില്ലല്ലോ താങ്കളുടെ മുൻ നിലപാട് എന്ന ചോദ്യവുമായി നെറ്റിസൺസ് കൂട്ടത്തോടെ ഇറങ്ങി. ഋഷി സുനക് യു.കെയുടെ ധനമന്ത്രിയായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഇതേ ശർമ എഴുതിയ കുറിപ്പുകളുടെ സ്ക്രീൻഷോട്ട് തെളിവായി അവർ പങ്കുവെച്ചു. കൂടാതെ, കശ്യപ് പട്ടേൽ എഫ്.ബി.ഐ ഡയരക്ടറായപ്പോഴും ആഹ്ലാദത്തോടെ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്.
‘ഋഷി സുനക് യു.കെയുടെ ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തശ്ശിയും ഇന്ത്യയിലെ പഞ്ചാബിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് എൻ.ആർ. നാരായണ മൂർത്തിയാണ്’ എന്നായിരുന്നു ഋഷി സുനകിന്റെ ചിത്രസഹിതം 2020 ഫെബ്രുവരി 13ന് പങ്കുവെച്ച കുറിപ്പ്. കൂടാതെ, സുനക് പ്രധാനമന്ത്രിയായപ്പോൾ ‘യു.പിയിൽ യോഗി സർക്കാർ; യു.കെയിൽ ഋഷി സർക്കാർ’ എന്ന ആഹ്ലാദക്കുറിപ്പും 2022 ഒക്ടോബർ 24ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്യപ് പട്ടേൽ എഫ്.ബി.ഐ ഡയറക്ടറായി നിയമിതനായപ്പോൾ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമാണ് അഖിലേഷ് ശർമ കുറിപ്പ് പങ്കിട്ടത്. കശ്യപ് ചുമതലയേൽക്കുന്ന ചിത്രവും ഈ ഫെബ്രുവരിയിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നിട്ട് ഇപ്പോൾ, പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര പ്രവർത്തക മീര നായരുടെയും മുംബൈയിൽ ജനിച്ച സ്കോളറായ മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്റാൻ മംദാനിയുടെ വിജയത്തിൽ മാത്രം എന്ത് കൊണ്ട് ഇങ്ങനെ ഒരു നിലപാട് എന്നാണ് ശർമയോട് നെറ്റിസൺസ് ചോദിക്കുന്നത്.
മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർഥി ആൻഡ്ര്യൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്കിലെ ആദ്യ മുസ്ലിം മേയറായി സൊഹ്റാൻ മംദാനി ചരിത്രം കുറിച്ചത്. ന്യൂയോർക്കിന്റെ ആദ്യ ദക്ഷിണേഷ്യൻ മേയറാണ് ഈ 34കാരൻ. നഗരത്തിന്റെ തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും.
ഇക്കുറി റെക്കോഡ് പോളിങ്ങായിരുന്നു ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന്. അഭിപ്രായ സർവേകൾ സൊഹ്റാന് അനുകൂലമായിരുന്നു താനും. രാത്രി ഒമ്പത് മണിക്ക് പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് ദശലക്ഷത്തിലേറെ ആളുകൾ വോട്ട് രേഖപ്പെടുത്തി. 1969ൽ ജോൺ ലിൻഡ്സെ വിജയിച്ചതിനുശേഷം നടന്ന മേയർ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്.
ചൂടേറിയ മത്സരമായിരുന്നു നടന്നത്. ഒരു ജനാധിപത്യ സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി സൗജന്യ പൊതു ബസുകൾക്കും സാർവത്രിക ശിശു സംരക്ഷണത്തിനും ധനസഹായം നൽകുന്നതിനായി സമ്പന്നരുടെ മേൽ നികുതി വർധിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് പ്രചാരണം തുടങ്ങിയത്. എന്നാൽ, ന്യൂയോർക്ക് പോലൊരു നഗരത്തെ നയിക്കാൻ സൊഹ്റാന് പരിചയമോ പക്വതയോ ഇല്ലെന്നായിരുന്നു എതിരാളിയായ ആൻഡ്ര്യൂ ക്യൂമോയുടെ മറുപടി. തെരഞ്ഞെടുപ്പിന് മുമ്പായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ സൊഹ്റാനെ ഉന്നമിട്ടു. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പും ട്രൂത്ത് സോഷ്യലിൽ പോസ്റ്റുമായി ട്രംപ് എത്തി.
സൊഹ്റാൻ ജയിച്ചാൽ ന്യൂയോർക്കിലേക്കുള്ള എല്ലാ ഫണ്ടിങ്ങും നിർത്തിവെക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഒരു കമ്യൂണിസ്റ്റുകാരന് ഒരിക്കലും ന്യൂയോർക്ക് നഗരത്തിൽ വിജയിക്കാൻ കഴിയില്ലെന്നായിരുന്നു ട്രംപിന്റെ ആത്മവിശ്വാസം. എന്നാൽ ചരിത്രം മാറ്റിയെഴുതാനായിരുന്നു സൊഹ്റാന്റെ നിയോഗം തന്നെ. ഈ വർഷാദ്യം ഡെമോക്രാറ്റിക് പ്രൈമറിയിൽ ക്യൂമോയെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. മൂന്നു തവണ ന്യൂയോർക്ക് മേയറായിരുന്നു ക്യൂമോ.
സാധാരണക്കാരുടെ ശബ്ദമായാണ് സൊഹ്റാൻ രാഷ്ട്രീയത്തിലിറങ്ങിയത്. കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ഫലസ്തീൻ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവാണ് സൊഹ്റാൻ മംദാനി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് പലതവണ തുറന്നു പറഞ്ഞ സൊഹ്റാൻ ആ കൂട്ടക്കൊലകളുടെ ഉത്തരവാദിയായ ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
1991ൽ യുഗാണ്ടയിലെ കംപാലയിൽ കലയിലും ആക്ടിവിസത്തിലും ആഴത്തിൽ വേരൂന്നിയ കുടുംബത്തിലായിരുന്നു മം ദാനിയുടെ ജനനം. പ്രശസ്ത ചലച്ചിത്ര പ്രവർത്തക മീര നായരുടെയും സ്കോളറായ മഹ്മൂദ് മംദാനിയുടെയും മകനാണ്. 1972ൽ ഈദി അമീന്റെ ഭരണകാലത്ത് നാടുകടത്തപ്പെട്ട മംദാനി ഹാർവഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി നേടുകയും ആഫ്രിക്കൻ, യു.എസ് യൂനിവേഴ്സിറ്റികളിൽ അക്കാദമിക ജീവിതം തുടങ്ങുകയും ചെയ്തു. ഇപ്പോൾ കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറാണ് അദ്ദേഹം.
പിതാവ് കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറായതോടെയാണ് സൊഹ്റാൻ ന്യൂയോർക്കിലെത്തിയത്. തന്റെ ഏഴാംവയസിലായിരുന്നു അത്. അതിനു മുമ്പ് യുഗാണ്ടയിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു സൊഹ്റാന്റെ കുട്ടിക്കാലം. പിന്നീട് കുടുംബം ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. 2018ൽ സൊഹ്റാന് യു.എസ് പൗരത്വം കിട്ടി.
സലാം ബോംബെ, മൺസൂൺ വെഡ്ഡിങ് എന്നീ സിനിമകളുടെ സംവിധായകയാണ് മീര നായർ. 1989ൽ യുഗാണ്ടയിൽ ഗവേഷണത്തിനിടെയാണ് മീര നായരും മഹ്മൂദ് മംദാനിയും കണ്ടുമുട്ടിയത്. ആ കൂടിക്കാഴ്ച പ്രണയത്തിന് തുടക്കമായി. 1991ലാണ് വിവാഹിതരായത്. രമ സവാഫ് ദുവാജി(27)യാണ് സൊഹ്റാൻ മംദാനിയുടെ ജീവിത പങ്കാളി. സിറിയൻ ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമാണ് അവർ. കലയും സംഗീതവുമാണ് ഇരുവരെയും ഒരുമിപ്പിച്ചത്. ഈ വർഷം ന്യൂയോർക്ക് സിറ്റി ഹാളിൽ വെച്ചായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

