യുദ്ധം നടത്താത്തതിന് ഇനി ഭജനസംഘം ആരെ തെറിവിളിക്കും? നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ? -എം. സ്വരാജ്
text_fieldsകോഴിക്കോട്: ഇന്ത്യ-പാക് വെടിനിർത്തൽ എല്ലാ സമാധാനകാംക്ഷികൾക്കും ആശ്വാസം പകരുന്നതാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽനിന്നും പാഠമുൾക്കൊള്ളാൻ പാകിസ്താൻ തയ്യാറാവാതിരുന്നതാണ് രണ്ടുനാൾ യുദ്ധഭീതി പരത്തിയത്. ഇപ്പോഴേതായാലും സമാധാനത്തിന് വഴിയൊരുങ്ങിയിരിക്കുന്നു. അത്രയും ആശ്വാസം. ഭീകരതയ്ക്കെതിരായ സമരം തുടരേണ്ടതുമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം സർവനാശമാണെന്നും യുദ്ധത്തിലേക്ക് നീങ്ങരുതെന്നും പറഞ്ഞതിന് തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിനെതിരെയും സ്വരാജ് പ്രതികരിച്ചു. ‘യുദ്ധത്തിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു. കൂട്ടരെ ഇപ്പോഴിതാ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു. യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും???? ഇക്കാര്യത്തിൽ എനിക്കൊരു പങ്കുമില്ലെന്ന് നിങ്ങൾ ദയവായി മനസിലാക്കണം. ഇനിയിക്കൂട്ടർ നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാം. യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോൾ ആൾക്കൂട്ടത്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ സൗകര്യമില്ലെന്ന് എല്ലാവരെയും ഒരിക്കൽക്കൂടി അറിയിക്കട്ടെ’ -സ്വരാജ് വ്യക്തമാക്കി.
ഇന്ത്യ-പാക് സംഘർഷം സംബന്ധിച്ച് എം. സ്വരാജ് എഴുതിയ കുറിപ്പുകളുടെ പൂർണരൂപം:
മേയ് 10:
ഇന്ത്യാ - പാക് വെടിനിർത്തൽ എല്ലാ സമാധാനകാംക്ഷികൾക്കും ആശ്വാസം പകരുന്നതാണ്.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽനിന്നും പാഠമുൾക്കൊള്ളാൻ പാകിസ്ഥാൻ തയ്യാറാവാതിരുന്നതാണ് രണ്ടുനാൾ യുദ്ധഭീതി പരത്തിയത്.
ഇപ്പോഴേതായാലും സമാധാനത്തിന് വഴിയൊരുങ്ങിയിരിക്കുന്നു. അത്രയും ആശ്വാസം. ഭീകരതയ്ക്കെതിരായ സമരം തുടരേണ്ടതുമാണ്.
ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും. സ്വന്തം നിലയിൽ യുദ്ധം പ്രഖ്യാപിച്ച കുറച്ചേറെപ്പേരുണ്ടായിരുന്നു. യുദ്ധാസക്തി പൊതുബോധമാക്കിയവരിൽ മുന്നിൽ മാധ്യമങ്ങളായിരുന്നു. കറാച്ചിയും റാവൽപിണ്ടിയും ലാഹോറുമെല്ലാം ന്യൂസ് റൂമുകളിലിരുന്ന് അവർ പിടിച്ചടക്കി. പകരമായി ജമ്മുവും കശ്മീരുമെല്ലാം പാകിസ്ഥാൻ ചാനലുകളും പിടിച്ചു. ഇതിനിടയിൽ ഇന്ത്യയിലെ സകല വിമാനത്താവളങ്ങളും ഒരു ചാനൽ അടച്ചുപൂട്ടി. യുദ്ധം പ്രഖ്യാപിക്കാതിരിക്കെ ‘വാർ ബ്രേക്കിങ്’ നൽകി അവർ ‘യുദ്ധം’ ആഘോഷിച്ചു.
യുദ്ധം സർവനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു.
കൂട്ടരെ ഇപ്പോഴിതാ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു. യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും???? ഇക്കാര്യത്തിൽ എനിക്കൊരു പങ്കുമില്ലെന്ന് നിങ്ങൾ ദയവായി മനസിലാക്കണം. ഇനിയിക്കൂട്ടർ നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാം.
* * * * * *
മേയ് 08:
യുദ്ധവും സമാധാനവും
"അന്നു രാവിലെ സുമാർ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സർക്കാർ ക്വാർട്ടറിൽ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി. "
പ്രശസ്ത സാഹിത്യകാരൻ
എം മുകുന്ദൻറെ 'ദൽഹി ഗാഥകൾ ' എന്ന നോവലിൽ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിൻ്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് . കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്നതിനിടയിലാണ്
തന്റെ 39ാം വയസ്സിൽ ശ്രീധരനുണ്ണി ഹൃദയം തകർന്നു മരിക്കുന്നത്. മരണകാരണം 'ദൽഹി ഗാഥ'കളിൽ എം മുകുന്ദൻ ഇങ്ങനെ വിശദീകരിക്കുന്നു:
"......ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാനനഗരിയിൽ വന്നനാൾ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുൻപേജിൽ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്. പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു ......"
മുപ്പത്തിയൊൻപതാമത്തെ വയസ്സിൽ ഹൃദയം തകർത്തു കളയാൻ മാത്രം എന്തു വാർത്തയാണ് ആ ഇംഗ്ലീഷ് പത്രം കരുതി വെച്ചിരുന്നത് എന്നല്ലേ ?
അത് മറ്റൊന്നുമായിരുന്നില്ല യുദ്ധത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു . യുദ്ധം തുടങ്ങിയെന്ന വാർത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകർന്ന് മരിച്ചുപോകുന്നത്.
യുദ്ധത്തെക്കുറിച്ച് നോവലിൽ ഒരിടത്ത് ആത്മഗതമെന്നോണം ശ്രീധരനുണ്ണി ഇങ്ങനെ പറയുന്നുമുണ്ട്.
"എല്ലാം സഹിക്കാം. സഹിക്കാൻ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാർത്തകളാണ്. എത്രയെത്ര മനുഷ്യർ ചത്തൊടുങ്ങും "
മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള വാർത്തയാണ് യുദ്ധം.
ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിൻ്റെ ഭീകരതയും വിനാശവും അത്രമേൽ തീവ്രമായി എം മുകുന്ദൻ ആവിഷ്കരിച്ചിരിക്കുന്നു.
പശ്ചാത്തലം ഇന്ത്യാ - ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ദൽഹി ഗാഥകളിലൂടെ എം മുകുന്ദൻ പങ്കുവെക്കുന്നത്.
തുടങ്ങുന്നതു പോലെ പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാൽ തന്നെ അതിൻ്റെ ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും 'ദൽഹി ഗാഥകൾ' വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് :
"കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതു വന്ന വഴിയിൽ മുറിപ്പാടുകളും വ്രണങ്ങളും അവശേഷി ക്കണം. അല്ലെങ്കിൽ എന്തു യുദ്ധം?"
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിൻ്റെ വക്കിലാണ്.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ സേന തകർത്തതായി ഇപ്പോൾ വാർത്തയിൽ കാണുന്നു.
അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാൻ .
നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരർ. ഭീകരപ്രവർത്തനം
തുടച്ചു നീക്കപ്പെടേണ്ടതാണ്.
പഹൽഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊള്ളാൻ പാകിസ്ഥാന് കഴിയണം.
കാര്യങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്.
എന്നാൽ വാർത്തകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിർത്തിയിൽ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാർത്ത.
ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു.
യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലർ നവമാധ്യമങ്ങളിൽ മുറവിളികൂട്ടുന്നുണ്ട് ചാനലുകളിൽ യുദ്ധപ്രചോദിതർ ഉറഞ്ഞു തുള്ളുന്നുമുണ്ട്.
സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ.
യുദ്ധത്തിൽ വിജയികളില്ലെന്നതാണു സത്യം.
ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.
മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട് .
യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്.
കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ് .
അനാഥരും അഭയാർത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിൻ്റെ ശേഷിപ്പുകൾ .
ഭീകരതയ്ക്കും
ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ
മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
ഭീകരതയില്ലാത്ത സമാധാനത്തിൻ്റെ പുലരികൾ പിറക്കട്ടെ .
- എം സ്വരാജ് .
------------
മേയ് 07:
യുദ്ധാസക്തരുടെ വിലാപങ്ങൾ അപ്രതീക്ഷിതമല്ല...
നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് ഇന്നലെ ഒരു യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത് .
ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിർക്കാതെ വയ്യ.
കുറിപ്പിൽ രാജ്യത്തെ സ്ഥിതിഗതികൾ പരാമർശിക്കുന്നയിടത്ത് ഭീകരതയ്ക്കെതിരായ നിലപാട് വ്യക്തവും കൃത്യവുമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോൾ ചെറിയ ഒരാശങ്ക തോന്നിയിരുന്നു .
മറ്റൊന്നുകൊണ്ടുമല്ല.
" നിരപരാധികളെ കൊന്നു തള്ളുന്ന ഭീരുക്കളാണ് ഭീകരർ "
"ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ് ."
" അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താൻ. "
" പഹൽഗാം ഭീകരാക്രമണത്തിന് ഏറ്റ തിരിച്ചടിയിൽ നിന്നും പാകിസ്ഥാൻ പാഠം ഉൾക്കൊള്ളണം ."
" ഇവിടം കൊണ്ട് ഇത് അവസാനിക്കണം "
എന്നിങ്ങനെ ആ കുറിപ്പിൽ നേരിട്ടുള്ള വിമർശനങ്ങൾ ഭീകരർക്കും പാകിസ്താനുമെതിരെ ഉണ്ടായിരുന്നു .
ഒപ്പം ഷെല്ലാക്രമണം ആരംഭിച്ച പാകിസ്ഥാൻ സൈന്യം ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വിമർശിച്ചിരുന്നു.
തുടർന്ന് യുദ്ധത്തിൻ്റെ ഭീകരതയും ദുരന്തവും വിശദീകരിക്കുകയും ചെയ്തു.
കേന്ദ്രസർക്കാരിനെതിരായി നേരിയ ഒരു വിമർശനം പോലും കുറിപ്പിൽ ഉണ്ടായിരുന്നതുമില്ല.
ഇക്കാരണങ്ങളാൽ പ്രസ്തുത
ഫേസ്ബുക്ക് പോസ്റ്റിനെ സംഘപരിവാർ പിന്തുണയ്ക്കുമോ എന്നതായിരുന്നു എൻ്റെ ഭയവും ആശങ്കയും.
ഇന്നേവരെ എൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെയും സംഘപരിവാർ പിന്തുണച്ചിട്ടില്ല. ആദ്യമായി അങ്ങനെ ഒന്നുണ്ടായാൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്തുകാര്യം ?
പിന്നെയൊരു രണ്ടാം ആലോചനയിൽ അങ്ങനെയൊരു ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നുതന്നെ തീർച്ചപ്പെടുത്തി. പോസ്റ്റ് കാണുന്ന മാത്രയിൽതന്നെ തെറിയഭിഷേകവും അധിക്ഷേപങ്ങളുമായി ചാടി വീഴുന്ന സ്ഥിരം ശൈലിക്കാരാണല്ലോ അവർ. എഴുതിയ കാര്യങ്ങൾ വായിച്ചുനോക്കാനൊന്നും അവർ തയാറാവില്ലെന്നും വായിച്ചാലും അവർക്കിത് മനസ്സിലാവില്ലെന്നും പതിവ് തെറിയഭിഷേകം ആവർത്തിക്കാനാണ് സാധ്യതയെന്നും മനസിലുറപ്പിച്ചു.
കുറിപ്പ് പോസ്റ്റ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കണക്കുകൂട്ടൽ അണുവിട പോലും തെറ്റിയിട്ടില്ല എന്ന് തെളിഞ്ഞു. അതിൻ്റെ ആഹ്ലാദം പറഞ്ഞറിയിക്കുക വയ്യ. 😀😀
എന്നാൽ കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു എന്നതാണ് കൗതുകകരം. നവമാധ്യമങ്ങളിൽ ഇടതുപക്ഷക്കാർ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലർ പെട്ടന്ന് സന്ദേഹികളായി മാറി.
യുദ്ധം വേണ്ടിവരില്ലേ?
സോവിയറ്റ് യൂണിയൻ യുദ്ധം ചെയ്തില്ലേ?
എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. നാസിപ്പടയെ തോൽപിച്ചത് യുദ്ധം ചെയ്തിട്ടല്ലേ എന്നൊക്കെയാണ് ഇവർ ചോദിക്കുന്നത്.
രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടൻ 'ഹായ് .. യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടർ മറന്നതായി തോന്നുന്നു. യുദ്ധം ഒഴിവാക്കാൻ നടത്തിയ സോവിയറ്റ് പരിശ്രമവും, അനാക്രമണ സന്ധിയും ഒന്നും ഇക്കൂട്ടർക്ക് ഓർമയില്ല. ഒടുവിൽ അക്രമിക്കപ്പെട്ടപ്പോൾ , യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയൻ യുദ്ധത്തിനിറങ്ങിയത് .
ഹിറ്റ്ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുൻകയ്യെടുത്തത്. ലോകസമാധാന കൗൺസിൽ ( ഡബ്ല്യു പി സി ) നിലവിൽ വന്നത് അങ്ങനെയാണ് .
ലോകസമാധാന കൗൺസിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എ ഐ പി എസ് ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെങ്കിലും ഇക്കൂട്ടർ ഓർക്കണം.
ഇതിനിടയിൽ മുമ്പ് പലസ്തീനെ പിന്തുണച്ചതിനെതിരായ ചില അപശബ്ദങ്ങളും കേട്ടു.
അവിടെ ചരിത്രത്തിലുടനീളം ഇസ്രായേലാണ് യുദ്ധഭീകരത സൃഷ്ടിച്ചത് .
സർവവും അപഹരിക്കപ്പെട്ട , മുക്കാൽപങ്ക് മനുഷ്യരും കൊല്ലപ്പെട്ട ഒരു ജനതയെന്ന നിലയിൽ പലസ്തീനികൾക്ക് പൊരുതുകയല്ലാതെ വഴിയില്ല . അതിനാൽ യുദ്ധവിരുദ്ധ നിലപാടു തന്നെയാണ് പലസ്തീനികൾക്കുള്ള ഉപാധിരഹിത പിന്തുണ.
ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാൽ യുദ്ധം ചെയ്യണ്ടി വരില്ലേ എന്നു ചോദിക്കുന്നവരുണ്ട് .
ഇന്ത്യ ഇപ്പോഴും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇക്കൂട്ടർ ഇപ്പോഴും മനസിലാക്കിയിട്ടില്ല. പാകിസ്ഥാനിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു തകർക്കുന്ന സൈനിക നടപടിയാണ് ഇന്ത്യ നടത്തിയത് . ഇന്ത്യ വ്യക്തമാക്കിയത് പോലെ ഇത് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ്. യുദ്ധമല്ല. ഈ നടപടിയെ സിപിഐ (എം) ഉൾപ്പെടെ ഇന്ത്യയിൽ എല്ലാവരും പിന്തുണച്ചതുമാണ്. അതിൽ ഒരു തർക്കവും നിലവിലില്ല.
ഈ തിരിച്ചടിയിൽ നിന്നും പാകിസ്ഥാൻ പാഠം ഉൾക്കൊള്ളണമെന്നും എല്ലാം ഇവിടെ അവസാനിപ്പിക്കണമെന്നുമാണ് ഇന്നലത്തെ കുറിപ്പിൽ വ്യക്തമാക്കിയത്. എന്നാൽ അതിർത്തിയിൽ ഷെല്ലാക്രമണം നടത്തിക്കൊണ്ട് പാകിസ്ഥാൻ യുദ്ധാന്തരീക്ഷം ഉണ്ടാക്കുന്നു എന്നും അത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വ്യക്തമായി തന്നെയാണ് സൂചിപ്പിച്ചത്. തുടർന്ന് യുദ്ധവിരുദ്ധ നിലപാടും വിശദീകരിച്ചു.
ഇതിൽ എവിടെയാണ് സന്ദേഹികളുടെ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. വൻതോതിൽ പടർന്നുപിടിക്കുന്ന യുദ്ധാസക്തിയുടെ പിടിയിൽ ഈ കൂട്ടരും വീണുപോയി എന്നു തോന്നുന്നു. അത്രമാത്രം വിപൽക്കരമാണ് ജനങ്ങൾക്കിടയിൽ പടരുന്ന യുദ്ധാഭിമുഖ്യം എന്നതാണ് വസ്തുത. എന്നാൽ ലോകത്തെവിടെയും ഒരു കമ്മ്യൂണിസ്റ്റുകാരന് യുദ്ധാസക്തനാവാൻ കഴിയില്ല.
ലോകസമാധാനം എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് തന്നെ വേൾഡ് പീസ് കൗൺസിലും കമ്മ്യൂണിസ്റ്റുകാരുമാണ്.
മനുഷ്യൻ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യാത്ത കാലമാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്നമെന്ന് ഇടതു നാട്യ സന്ദേഹികൾ മനസിലാക്കണം . യുദ്ധങ്ങളില്ലാത്ത സാഹോദര്യത്തിൻ്റെ ലോകമാണ് കമ്യൂണിസം . ആരും ആരെയും കീഴടക്കാത്ത , അന്യൻ്റെ ശബ്ദം പോലും സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ലോകം സ്വപ്നം കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സന്ദേഹികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.
ഇന്ത്യ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത യുദ്ധത്തിൽ ഇന്നലെ തന്നെ അണിനിരക്കാൻ കുറെ യുദ്ധാസക്തർ ഇറങ്ങിയിരിക്കുകയാണ്. യുദ്ധാസക്തി ഒരു സാംക്രമിക രോഗം പോലെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത് ?
വാർ ഗെയിമുകളിലൂടെ വളർന്നുവന്ന ഒരു തലമുറയെ യുദ്ധഭ്രാന്തരാക്കാൻ എത്ര എളുപ്പമാണ് എന്ന് തെളിയുന്നു. കൂടുതൽ ശക്തിയോടെ യുദ്ധവിരുദ്ധ പ്രചാരണം ഏറ്റെടുക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആവർത്തിക്കുന്നു;
യുദ്ധത്തിൽ വിജയികളില്ല. ആണവ യുദ്ധാനന്തരം മനുഷ്യരുമുണ്ടാവില്ല.
അതായത് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്ന് ഒരു വരിയോ വാക്കോ മാറ്റേണ്ട കാര്യമില്ല. കുത്തോ കോമയോ പോലും നീക്കേണ്ട ആവശ്യവുമില്ല.
കൂടുതൽ വിശദീകരിക്കേണ്ടതുമില്ല.
ആ പോസ്റ്റിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ചു നിൽക്കുന്നു. പ്രഖ്യാപിക്കാത്ത യുദ്ധത്തിൽ ഏറെ മുൻപേ അണിനിരന്നു കഴിഞ്ഞ സംഘപരിവാറുകാരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ
എൻറെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത് .
കുറച്ചു മനുഷ്യർക്ക് അത് മനസ്സിലായിട്ടുണ്ട് . അതിൽ സന്തോഷവുമുണ്ട് .
അപ്പോൾ പിന്നെ,
സംഘപരിവാറുകാർ തെറിവിളിയും ഭീഷണിയും അധിക്ഷേപവും സംഘടിതമായി , കൂടുതൽ ശക്തിയോടെ തുടരുക. പറ്റാവുന്നവരെയൊക്കെ കൂടെ കൂട്ടുക .
ഇനിയെങ്ങാൻ ഞാൻ പേടിച്ച് നിലപാട് മാറ്റിയാലോ.....!😀
- എം സ്വരാജ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

