പറയുന്ന വാക്കിൽ തന്റേടമുണ്ടെങ്കിൽ വിദ്യാഭ്യാസ മന്ത്രി പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകണം - പി.കെ നവാസ്
text_fieldsകോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രിക്ക് എത്രയോ വേഗത്തിൽ തീർപ്പാക്കാവുന്ന ഒരു വിഷയത്തിൽ അദ്ദേഹം ആദ്യം ഇറക്കിയ പ്രസ്താവന മാനേജ്മെന്റിന്റെ വർഗ്ഗീയ നിലപാടുകളോടൊപ്പം നിൽക്കുന്നതായിരുന്നു. ഈ നിലപാടിലാണ് സ്കൂൾ അധികൃതരും മുന്നോട്ട് പോയത്. എന്നാൽ പിന്നീട് യു ടേൺ എടുത്ത വിദ്യാഭ്യസ മന്ത്രി ഇപ്പോൾ ഫേസ്ബുക്ക് ഇട്ട് സ്റ്റണ്ട് നടത്തുകയാണ്. വിദ്യാഭ്യസ മന്ത്രി ഈ വിദ്യാർത്ഥിക്ക് തന്റെ വിശ്വാസത്തിന്റെ ഭാഗമായ തട്ടം ധരിക്കാനുള്ള അവകാശം അനുവദിച്ചു സ്കൂളിൽ പ്രവേശിപ്പിക്കണം എന്ന നിർദ്ദേശം നൽകുക അനുസരിക്കാത്ത പക്ഷം നടപടിയെടുക്കുക എന്ന ധാർമ്മിക ഉത്തരവാദിത്വം നിർവ്വഹിക്കാൻ എന്താണ് തടസ്സമുള്ളത്?. ഒരു വിദ്യാഭ്യസ സ്ഥാപനത്തിലാണ് ഇത്തരം വർഗ്ഗീയതകൾ നടക്കുന്നതെന്നും പറയുന്ന വാക്കിൽ തന്റേടമുണ്ടെങ്കിൽ വിദ്യാഭ്യാസ മന്ത്രി പ്രിൻസിപ്പൽക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും പി.കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു സ്കൂളിന്റ മതിലിനുള്ളിൽ തീർക്കാവുന്ന വിഷയം രണ്ട് സമുദായങ്ങൾ തമ്മിൽ കലഹിക്കുന്ന സഹചര്യത്തിലേക്ക് കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗമന കേരളം കടന്ന് വന്നിരിക്കുന്നു എന്നത് ഖേദകരമാണ്.
കേരളത്തിലെ മാധ്യമ മുറികളിൽ പോലും വിഷം വാരിവിതറുകയാണ്. വിശ്വാസികളായ എല്ലാ മുസ്ലിം പെൺകുട്ടികളും തലമുടി വിശ്വാസത്തിന്റെ ഭാഗമായി മറച്ചു കൊണ്ടാണ് ജീവിക്കുന്നത്.
ആ വിശ്വാസം മറ്റേതെങ്കിലും വിശ്വാസികളെയോ വ്യക്തികളെയോ യാതൊരു തലത്തിലും ബാധിക്കില്ല എന്നത് കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേകം ബോധ്യപ്പെടുത്തേണ്ട സാഹചര്യമൊന്നും മുസ്ലിം സമുദായത്തിനില്ല.
കാസ എന്ന ക്രിസ്ത്യൻ തീവ്രവാദ സംഘടന നടത്തുന്ന ഇസ്ലാമോ ഫോബിയ ക്യാംപയിനുകൾ വളരെ സജീവമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിലും. നിയവിരുദ്ധമായി സ്പർദ്ധയുണ്ടാക്കുന്ന വംശീയ പ്രസംഗങ്ങൾ നടന്നപ്പോഴും കേരളത്തിന്റെ പൊതുബോധം നോക്കിനിൽക്കുകയാണുണ്ടായത്. തൊട്ട് അപ്പുറത്തുള്ള കർണാടകയിലും തമിഴ് നാട്ടിലുമെല്ലാം ഇത്തരം വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുമ്പോൾ കേരളത്തിൽ പക്ഷേ വിദ്വേഷം പറയുന്നവരുടെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തുന്ന മന്ത്രിമാരെയാണ് നമ്മൾ കണ്ടത്.
കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രിക്ക് എത്രയോ വേഗത്തിൽ തീർപ്പാക്കാവുന്ന ഒരു വിഷയത്തിൽ അദ്ദേഹം ആദ്യം ഇറക്കിയ പ്രസ്താവന മാനേജ്മെന്റിന്റെ വർഗ്ഗീയ നിലപാടുകളോടൊപ്പം നിൽക്കുന്നതായിരുന്നു. ഈ നിലപാടിലാണ് സ്കൂൾ അധികൃതരും മുന്നോട്ട് പോയത്. എന്നാൽ പിന്നീട് യു ടേൺ എടുത്ത വിദ്യാഭ്യസ മന്ത്രി ഇപ്പോൾ ഫേസ്ബുക്ക് ഇട്ട് സ്റ്റണ്ട് നടത്തുകയാണ്.
വിദ്യാഭ്യസ മന്ത്രി ഈ വിദ്യാർത്ഥിക്ക് തന്റെ വിശ്വാസത്തിന്റെ ഭാഗമായ തട്ടം ധരിക്കാനുള്ള അവകാശം അനുവദിച്ചു സ്കൂളിൽ പ്രവേശിപ്പിക്കണം എന്ന നിർദ്ദേശം നൽകുക അനുസരിക്കാത്ത പക്ഷം നടപടിയെടുക്കുക എന്ന ധാർമ്മിക ഉത്തരവാദിത്വം നിർവ്വഹിക്കാൻ എന്താണ് തടസ്സമുള്ളത്?
ഒരു വിദ്യാഭ്യസ സ്ഥാപനത്തിലാണ് ഇത്തരം വർഗ്ഗീയതകൾ നടക്കുന്നത്. പറയുന്ന വാക്കിൽ തന്റേടമുണ്ടെങ്കിൽ വിദ്യാഭ്യാസ മന്ത്രി പ്രിൻസിപ്പൽക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

