അബിൻ വർക്കിയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പ് ; നിമിഷങ്ങൾക്കകം പോസ്റ്റ് മുക്കി ബി.ആർ.എം ഷെഫീർ
text_fieldsകോഴിക്കോട് : യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയ അബിൻ വർക്കിയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ നിമിഷങ്ങൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തു. കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹമെന്ന് അബിൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തോടും സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടും ഇത് അഭ്യർഥിച്ചിട്ടുണ്ടെന്നും അബിൻ വ്യക്തമാക്കി. ഈ വാർത്ത സമ്മേളനത്തിന് ശേഷമാണ് അബിനെ പിന്തുണച്ച് കെ.പി.സി.സി സെക്രട്ടറിയായ ബി.ആർ.എം ഷെഫീർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
'എത്ര ക്ലാരിറ്റിയോടെയാണ് അയാൾ, സംവദിച്ചത്' എന്ന് തുടങ്ങിയ പോസ്റ്റിൽ അബിൻ വർക്കി പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകളെയും എടുത്തുദ്ധരിച്ചു. “എന്നെ വെട്ടി മുറിച്ചാൽ വരുന്നത് ചുവന്ന ചോരയല്ല ത്രിവർണ്ണമാണ്. ഞാൻ പാർട്ടിയിൽ പ്രവർത്തിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. മരണം വരെ പാർട്ടിയോടൊപ്പം''. ഈ ചെറുപ്പക്കാരനിൽ നിന്ന് ഏവർക്കും, പഠിക്കാനുണ്ട്. ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഷെഫീർ കുറിപ്പ് പിൻവലിക്കുകയും ചെയ്തു.
ഒന്നരമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനുശേഷം കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് അഴിച്ചുപണി അനിവാര്യമായത്. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയാണ് രാഹുൽ അധ്യക്ഷസ്ഥാനത്തെത്തിയത്. രാഹുൽ സ്ഥാനമൊഴിയുമ്പോൾ പകരക്കാരനാകേണ്ടത് വോട്ടിങ് നിലയിൽ രണ്ടാമതുള്ള അബിൻ വർക്കിയാണ്. എന്നാൽ ഒ.ജെ. ജനീഷിനെയാണ് പുതിയ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഇതേ തുടർന്നാണ് അബിൻ വർക്കി തന്റെ എതിർപ്പ് പ്രകടമാക്കി രംഗത്തെത്തിയത്.
അബിൻറെ വാക്കുകൾ ഇങ്ങനെ:
യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരിക്കുയാണ്. സംഘടനയിൽ മണ്ഡലം സെക്രട്ടറിയിൽ നിന്ന് സംസ്ഥാന ഉപാധ്യക്ഷൻ വരെ ചുമതല വഹിച്ചിട്ടുള്ള ആളാണ് താൻ. സംഘടനയിലും പാർട്ടിയിലും രാഹുൽ ഗാന്ധി കൊണ്ടുവന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് താനടക്കമുള്ളവർ കടന്നുവന്നത്. കഴിഞ്ഞ പ്രാവശ്യം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകൾ നേടിയിരുന്നു.
അന്നുമുതൽ ഇന്നുവരെ ഉപാധ്യക്ഷനെന്ന നിലയിൽ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. സമരം ചെയ്യാൻ പറഞ്ഞപ്പോൾ സമരം ചെയ്തു, ജയിലിൽ പോകാൻ പറഞ്ഞപ്പോ ജയിലിൽ പോയി, കേസുണ്ടാക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ടി.വിയിൽ പോകാൻ പറഞ്ഞപ്പോൾ അവിടെ പോയി. പാർട്ടി പറഞ്ഞതാണ് ചെയ്തത്. പേരിനൊപ്പം കോൺഗ്രസ് കൂടെ ചേരുമ്പോഴാണ് മേൽവിലാസം ലഭിക്കുന്നത്. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
കോൺഗ്രസ് ഒരു മഹായുദ്ധമാണ് കേരളത്തിൽ നടത്തുന്നത്. ആ സമയത്ത് കേരളത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. താനടക്കം ആളുകൾ കുറേ കാലമായി ഈ നാട്ടിലെ കമ്യൂണിസ്റ്റ്, ബി.ജെ.പി സർക്കാരുകൾക്കെതിരെ സാധാരണ പ്രവർത്തകർക്കൊപ്പം സമരങ്ങൾ നടത്തി വരികയാണ്. ഇപ്പോൾ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പടിവാതിൽക്കൽ സംസ്ഥാനം എത്തിനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കോൺഗ്രസിന് സുപ്രധാനമാണ്.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നായിരുന്നു ആഗ്രഹം. മുമ്പും അങ്ങിനെ തന്നെയാണ് ആഗ്രഹിച്ചത്. കേരളത്തിൽ തുടരാനുള്ള അവസരം തരണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കുകയാണ്. വെല്ലുവിളിയല്ല, അഭ്യർഥനയാണ്. താൻ മുഴുവൻ കോൺഗ്രസുകാരനാണ്. നേതാക്കളോട് അഭ്യർഥിക്കുമെന്നും അബിൻ പറഞ്ഞു.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകളാണ് തനിക്ക് ലഭിച്ചത്. ഒരുമെമ്പർഷിപ്പിന് 50 രൂപ വീതം 80ലക്ഷം മുടക്കിയാണ് പ്രവർത്തകർ തന്നെ പിന്തുണച്ചത്. താൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും സംസ്ഥാന ഉപാധ്യക്ഷനുമായി.
സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ വിവിധ ഘടകങ്ങൾ വിലയിരുത്തിയാവും നിലവിലെ തീരുമാനം എടുത്തതെന്നാണ് കരുതുന്നത്. അത് നേതൃത്വം വിശദീകരിക്കും. തനിക്ക് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും ഒരു പ്രവർത്തകനായി സംസ്ഥാനത്ത് തുടരാനാണ് ആഗ്രഹം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കും. തീരുമാനങ്ങൾ വന്നപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനടക്കമുള്ളവരുമായി വിഷയം സംസാരിച്ചിരുന്നു.
യൂത്ത് കോൺഗ്രസിൽ ആരും ഒരുപദവിക്കും അനർഹരല്ല. ഞങ്ങളിലുള്ളത് മാനവരക്തമെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രസ്ഥാനത്തിലേക്ക് വന്നത്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് അങ്ങിനെയൊക്കെ തീരുമാനമെടുക്കാൻ പറ്റുമോ? താൻ ഒരു ക്രിസ്ത്യാനിയായതോണോ കുഴപ്പം. ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അടികൊള്ളാനും ജയിലിൽ പോകാനും കേസുകൊടുക്കാനുമുണ്ടാകുമെന്നും അബിൻ വർക്കി പറഞ്ഞു. കെ.എം. അഭിജിത് കഴിവുള്ളയാളാണ്. അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി പരിഗണിച്ചതിൽ സന്തോഷം. സംഘടനക്കുള്ളിൽ ഭാരവാഹികളുടെ പ്രതികരണങ്ങൾ ഇതിനകം അറിയിച്ചിട്ടുണ്ട്. അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ അവതരിപ്പിക്കുന്നത് തുടരുമെന്നും അബിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

