ഡോക്ടർമാരെ കൊലപാതകി ആക്കരുത്, അറിയാതെ കൊലപാതകിയായി പോകുന്ന ഒരു കഥ പറയാതെ വയ്യ -ഡോ. സുൽഫി നൂഹു
text_fieldsഡോ. സുൽഫി നൂഹു (1), പ്രതീകാത്മക ചിത്രം (2)
തിരുവനന്തപുരം: അമിത ജോലിഭാരം നൽകി ഡോക്ടർമാരെ കൊലപാതകികൾ ആക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ദേശീയ കൺവീനർ ഡോ. സുൽഫി നൂഹു. വഴിയാത്രക്കാരുടെയും രോഗികളുടെയും സ്വന്തത്തിന്റെ തന്നെയും ഘാതകരായി ഡോക്ടർമാരെ മാറ്റുന്നതാണ് നിലവിലുള്ള സിസ്റ്റമെന്നും ഡോക്ടേഴ്സ് ദിനമായ ഇന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
72 മണിക്കൂർ തുടർച്ചയായ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകവേ അപകടത്തിൽപ്പെട്ട കാർഡിയോളജി പിജി വിദ്യാർഥിയുടെ അനുഭവം പങ്കുവെച്ചാണ് കുറിപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഇ.എൻ.ടി സർജനാണ് ഡോ. സുൽഫി നൂഹ്.
‘തുടർച്ചയായി 72 മണിക്കൂർ ജോലി ചെയ്താൽ അതുകഴിഞ്ഞ് രാവിലെ വാഹനമോടിച്ചാൽ കണ്ണടഞ്ഞു പോകും. ഭാഗ്യമില്ലെങ്കിൽ എതിരെ വരുന്നവനോ അല്ലെങ്കിൽ സ്വയം തന്നെയോ മരണ വക്രത്തിൽ. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽപ്പെട്ട യുവാവ് രക്ഷപ്പെട്ടതെന്ന് കാർഡിയോളജി വിഭാഗത്തിലെ പിജി വിദ്യാർഥി എന്നോട് പറയുന്നു. ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത്, തുടർച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വൻ പാകപ്പിഴ തന്നെയാണ്. ഈ സിസ്റ്റമാണ് കേരളത്തിൽ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി നിലനിൽക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെ കഥകളും വിരളമല്ല. മെഡിക്കൽ മേഖലയിൽ കൂടുതൽ കൂടുതൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടണം. നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കുവാനുള്ള സാധ്യത ഉണ്ടാവണം. അതിനാദ്യം വേണ്ടത് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ബഡ്ജറ്റ് വിഹിതം തന്നെയാണ്. അല്ലെങ്കിൽ റോഡപകടത്തിൽ മാത്രമല്ല, രോഗനിർണയത്തിലെ പിഴവിലൂടെ പോലും രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയേക്കും..’ -അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കൊല്ലിക്കരുത് !
ജൂലൈ 1 ഡോക്ടർസ് ഡേ!
ഈ ദിവസം അറിയാതെ കൊലപാതകിയായി പോകുന്ന ഒരു കഥ പറയാതെ വയ്യ.
ഇതൊരു തുടർക്കഥയാണ് ദശാബ്ദങ്ങളായി തുടരുന്നു.
കൊല്ലിക്കരുത് ,കൊലപാതകി ആക്കരുത്.
72 മണിക്കൂർ നീണ്ടുനിന്ന ഡ്യൂട്ടി.
വളരെ ലൈറ്റായ ഡ്യൂട്ടിയൊന്നുമല്ല മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡ്യൂട്ടിയാണ്.
സർവ്വ ഹൃദ്രോഹികളെയും കാണണം.
വളരെ ഗുരുതര സ്വഭാവമുള്ള രോഗാവസ്ഥയിൽ കൃത്യമായ തീരുമാനമെടുക്കണം.
രാത്രി ഒരു പോള കണ്ണടയ്ക്കാൻ കഴിയില്ല.
ഒരു ദിവസമല്ല, രണ്ടു രണ്ടുദിവസമല്ല. കൃത്യമായി പറഞ്ഞാൽ 72 മണിക്കൂർ.
അതുകഴിഞ്ഞ് രാവിലെ, അർദ്ധ ബോധാവസ്ഥയിൽ കാറോടിച്ച് വീട്ടിലേക്ക് യാത്ര.
രാവിലെ 9 മണി സമയം എന്നോർക്കണം
ഒരു നിമിഷം അറിയാതെ കണ്ണടഞ്ഞു പോകുന്നു
അടുത്ത നിമിഷം ഒരു ബൈക്ക് യാത്രക്കാരനെയും, കൂടെ ബൈക്കിനെയും കൂട്ടിച്ചേർത്ത് വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലിൻ കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റുന്നു.
കൃത്യമായ ചികിത്സയും ഇടപെടലും കാരണം അപകടത്തിൽപ്പെട്ട 22 വയസ്സുകാരനായ യുവാവിന് ജീവൻ തിരിച്ചു കിട്ടുന്നു.
മറ്റൊരു ദിവസം, മറ്റൊരുവസരത്തിൽ അങ്ങനെ ആകണമെന്നില്ല.
തുടർച്ചയായി 72 മണിക്കൂർ ജോലി ചെയ്താൽ അതുകഴിഞ്ഞ് രാവിലെ വാഹനമോടിച്ചാൽ കണ്ണടഞ്ഞു പോകും. ഭാഗ്യമില്ലെങ്കിൽ എതിരെ വരുന്നവനോ അല്ലെങ്കിൽ സ്വയം തന്നെയോ മരണ വക്രത്തിൽ.
ഈ കഥ പറഞ്ഞത് എൻറെ ഒരു കുഞ്ഞനിയൻ.
ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽപ്പെട്ട യുവാവ് രക്ഷപ്പെട്ടതെന്ന് കാർഡിയോളജി വിഭാഗത്തിലെ പിജി വിദ്യാർഥി എന്നോട് പറയുന്നു.
ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത്, തുടർച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വൻ പാകപ്പിഴ തന്നെയാണ്.
ഈ സിസ്റ്റമാണ് കേരളത്തിൽ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി നിലനിൽക്കുന്നത്.
ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെ കഥകളും വിരളമല്ല
മെഡിക്കൽ മേഖലയിൽ കൂടുതൽ കൂടുതൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടണം.
നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കുവാനുള്ള സാധ്യത ഉണ്ടാവണം.
അതിനാദ്യം വേണ്ടത് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ബഡ്ജറ്റ് വിഹിതം തന്നെയാണ്.
ലോട്ടറിയിലും ബിവറേജസ് കോർപ്പറേഷനിലും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആരോഗ്യ മേഖലയിൽ തന്നെ ലഭ്യമാകണം, പണ്ട് വിഭാവന ചെയ്തത് പോലെ.
അല്ലെങ്കിൽ റോഡപകടത്തിൽ മാത്രമല്ല, രോഗനിർണയത്തിലെ പിഴവിലൂടെ പോലും രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയേക്കും.
ഡോക്ടർസ് ദിനത്തിൽ ചിന്തിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും.
സിസ്റ്റം മാറണം മാറിയേ തീരൂ.
കൊല്ലിക്കരുത് പ്ലീസ്.
ഡോക്ടേഴ്സ് ദിനാശംസകൾ.
ഡോ സുൽഫി നൂഹു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

