
'ഇവർ എവിടെനിന്ന് വരുന്നു?'; തെൻറ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ആനന്ദ് മഹീന്ദ്ര
text_fieldsമുംബൈ: തെൻറ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ വ്യവസായി ആനന്ദ് മഹീന്ദ്ര. ഇത്തരം വ്യാജ വാർത്തകൾ നിർമിച്ച് വിടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ തെൻറ പേരിൽ പ്രചരിക്കുന്ന വാചകവും രണ്ടു മീമുകളും പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റ്.
താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വാചകങ്ങൾ മുഴുവനും കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു ശരാശരി ഇന്ത്യൻ പുരുഷൻ ദിവസം മുഴുവനും സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ പിന്തുടരുന്നു. സ്പോർട്സ് ടീമിൽ തെൻറ പ്രതീക്ഷകൾ അർപ്പിക്കുകയും സ്വപ്നങ്ങളെ ഒരു രാഷ്ട്രീയക്കാരെൻറ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു' -ആനന്ദ് മഹീന്ദ്ര പറഞ്ഞുവെന്ന രീതിയിൽ ഇതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാചകം.
സ്റ്റാർട്ട് അപ് ഫൗണ്ടർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിൽ ആനന്ദ് മഹീന്ദ്രയുടെ ചിത്രത്തിനൊപ്പം ഈ വാചകങ്ങൾ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിെൻറ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു. 'ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല', 'ആരാണ് ഈ ആളുകൾ? ഇവർ എവിടെനിന്ന് വരുന്നു' -എന്നീ വാചകങ്ങൾ അടങ്ങിയ മീമുകളാണ് ആനന്ദ് ട്വിറ്ററിൽ പങ്കുവെച്ചത്. വ്യാജ വാർത്തകൾ നിർമിച്ചെടുക്കുന്ന ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ 8.5 മില്ല്യൺ ഫോളേവേഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. വ്യാജവാർത്തകൾക്കെതിരെ ഇതിനുമുമ്പും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.