ഭൂമിക്ക് പുറത്ത് മനുഷ്യൻ ജനിക്കുമോ? ബഹിരാകാശത്ത് കൃത്രിമ ഭ്രൂണം വളർത്തി ചൈനയുടെ ചരിത്ര പരീക്ഷണം!
text_fieldsമനുഷ്യൻ ഭൂമിക്ക് പുറത്ത് ഒരു കോളനി സ്ഥാപിച്ചാൽ അവിടെ പുനരുൽപ്പാദനം സാധ്യമാണോ? ഈ നിർണായക ചോദ്യത്തിന് ഉത്തരം തേടി ലോകത്തിലാദ്യമായി മനുഷ്യന്റെ കൃത്രിമ ഭ്രൂണങ്ങൾ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ വെച്ചാണ് ഈ വൻ പരീക്ഷണം നടക്കുന്നത് . ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞരാണ് ഈ ദൗത്യത്തിന് പിന്നിൽ.
എന്താണ് ഈ ദൗത്യം?
ചൈനയുടെ ടിയാൻഷൗ-10 എന്ന കാർഗോ ബഹിരാകാശ പേടകത്തിലാണ് കൃത്രിമ ഭ്രൂണങ്ങൾ അടങ്ങിയ പെട്ടികൾ ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. ഇവ യഥാർത്ഥ മനുഷ്യ ഭ്രൂണങ്ങളല്ല. മനുഷ്യന്റെ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ലാബോറട്ടറിയിൽ കൃത്രിമമായി നിർമ്മിച്ചെടുത്ത ഭ്രൂണ മാതൃകകളാണിവ. ബഹിരാകാശത്തെ ഭാരമില്ലായ്മയും മാരകമായ ബഹിരാകാശ വികിരണങ്ങളും മനുഷ്യന്റെ ആദ്യകാല ജീവന്റെ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പരീക്ഷണം
ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ ഈ കോശങ്ങൾ വളരെ ചെറിയ അവസ്ഥയിലായിരുന്നു. തുടർന്ന് അവിടെയുള്ള അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങളുടെയും മൈക്രോഫ്ലൂയിഡിക് ചിപ്പുകളുടെയും സഹായത്തോടെ 5 ദിവസത്തേക്ക് ഇവയെ സ്വയം വളരാൻ അനുവദിച്ചു.
ഗർഭധാരണത്തിന് ശേഷം 14 മുതൽ 21 ദിവസം വരെയുള്ള യഥാർത്ഥ മനുഷ്യ ഭ്രൂണത്തിന്റെ വളർച്ചാ ഘട്ടമാണ് ബഹിരാകാശത്ത് കൃത്രിമമായി പുനഃസൃഷ്ടിച്ചത്. മനുഷ്യ ശരീരത്തിന്റെ ആകൃതിയും അവയവങ്ങളുടെ ആദ്യ രൂപങ്ങളും ഉണ്ടാകുന്നത് ഈ നിർണായക ഘട്ടത്തിലാണ്. അഞ്ച് ദിവസത്തെ വളർച്ചക്ക് ശേഷം, ഈ സാമ്പിളുകൾ ശാസ്ത്രജ്ഞർ ഫ്രീസ് ചെയ്യുകയും ഭൂമിയിലേക്ക് തിരികെ എത്തിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ മാറ്റിവെക്കുകയും ചെയ്യും
ഭൂമിയിലും സമാന്തര പരീക്ഷണം
ബഹിരാകാശത്തെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഇതേ സമയത്ത് ഭൂമിയിലെ ലാബിലും സമാനമായ കൃത്രിമ ഭ്രൂണങ്ങൾ വളർത്തിയിരുന്നു. ബഹിരാകാശത്ത് വളർന്ന ഭ്രൂണങ്ങളും ഭൂമിയിൽ വളർന്നവയും തമ്മിലുള്ള വ്യത്യാസങ്ങൾ താരതമ്യം ചെയ്താണ് അന്തിമ നിഗമനങ്ങളിൽ എത്തുക.
എന്തുകൊണ്ട് ഈ പരീക്ഷണം പ്രധാനമാകുന്നു
ഭാവിയിൽ മനുഷ്യൻ ചന്ദ്രനിലോ ചൊവ്വയിലോ സ്ഥിരതാമസം ആക്കുമ്പോൾ, അവിടെ തലമുറകൾ നിലനിൽക്കണമെങ്കിൽ സുരക്ഷിതമായ പുനരുൽപ്പാദനം അത്യാവശ്യമാണ്. എന്നാൽ ഭൂമിയിലെ ഗുരുത്വാകർഷണത്തിലാണ് കോശങ്ങളുടെ വിഭജനവും വളർച്ചയും കൃത്യമായി നടക്കുന്നത്. ഗുരുത്വാകർഷണം ഇല്ലാത്ത അവസ്ഥയിൽ ഭ്രൂണത്തിന് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
യഥാർത്ഥ മനുഷ്യ ഭ്രൂണങ്ങൾ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നത് വലിയ ധാർമ്മിക പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ലാബിൽ വളർത്തുന്ന ഇത്തരം കൃത്രിമ ഭ്രൂണങ്ങൾ വഴി നിയമപരമായ തടസ്സങ്ങളില്ലാതെ ശാസ്ത്രജ്ഞർക്ക് വലിയ തോതിൽ ഗവേഷണം നടത്താൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

