ബഹിരാകാശത്തും വേൾഡ് കപ്പ് ആവേശം; 'ട്രിയോണ്ട' പന്ത് ബഹിരാകാശ നിലയത്തിൽ
text_fieldsന്യൂയോർക്ക്: 2026ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'ട്രിയോണ്ട' ഭൂമിയുടെ അതിരുകൾ കടന്ന് ബഹിരാകാശത്തേക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ബഹിരാകാശ സഞ്ചാരികളാണ് ഈ പന്തുപയോഗിച്ച് മൈക്രോഗ്രാവിറ്റിയിൽ (ഭാരമില്ലാത്ത അവസ്ഥയിൽ) ഫുട്ബാളിന്റെ ചലനങ്ങളെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തിയത്. നാസയാണ് ഈ വിവരം പുറത്തുവിട്ടത്.
ഫുട്ബാളിന്‍റെ ബാലൻസും ഗുരുത്വാകർഷണ കേന്ദ്രവും ബഹിരാകാശ സാഹചര്യങ്ങളിൽ പന്തിന്റെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കാനാണ് സഞ്ചാരികൾ ശ്രമിച്ചത്. 2019ൽ നടത്തിയ സമാനമായ ഒരു പഠനത്തിന്റെ തുടർച്ചയാണിത്. പന്തിന്റെ ബാലൻസ് ശരിയായും അല്ലാതെയും വരുമ്പോൾ അതിന്റെ ചലനത്തിലും സ്ഥിരതയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. പ്രൊഫഷണൽ മത്സരങ്ങളിൽ പന്ത് കൃത്യമായ പാതയിൽ സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്പോർട്സ് എൻജിനീയർമാർ എങ്ങനെയാണ് പന്തിന്റെ ഘടന ക്രമീകരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്ന് നാസ അറിയിച്ചു.
മൂന്ന് തരംഗങ്ങൾ എന്നർത്ഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണ് 'ട്രിയോണ്ട' എന്ന പേര് ഉരുത്തിരിഞ്ഞത്. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രതീകമാണിത്. കാനഡയുടെ മേപ്പിൾ ഇല, മെക്സിക്കോയുടെ കഴുകൻ, അമേരിക്കയുടെ നക്ഷത്രം എന്നീ ദേശീയ ചിഹ്നങ്ങൾ പന്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നീല, പച്ച, ചുവപ്പ് നിറങ്ങൾ മൂന്ന് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. നാല് പാനലുകൾ ചേർന്ന് നിർമിച്ച പന്തിന് നടുവിലായി ത്രികോണാകൃതിയിലുള്ള പാറ്റേണുണ്ട്.
ബഹിരാകാശ നിലയത്തിൽ വെച്ച് സഞ്ചാരികൾ പന്തുമായി കളിക്കുന്ന വിഡിയോ നാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ലോകകപ്പ് പന്ത് ബഹിരാകാശത്ത്! സ്പോർട്സ് സയൻസിലെ നൂതനമായ മാറ്റങ്ങൾ വരും തലമുറക്ക് പ്രചോദനമാകാൻ ഞങ്ങൾ ശ്രമിക്കുന്നു’ നാസ എക്സിലൂടെ അറിയിച്ചു. വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ബഹിരാകാശത്ത് ഫുട്ബാൾ കണ്ടത് വളരെ അത്ഭുതകരവും കൗതുകകരവുമായ ഒന്നാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യൻ ഫുട്ബോൾ ഗ്രൗണ്ടുകൾ നിർമിക്കുമെന്നും ചിലർ തമാശരൂപേണ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

