വെറും അഞ്ച് മണിക്കൂറിൽ ചന്ദ്രൻ രൂപപ്പെട്ടോ?
text_fieldsഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രൻ രൂപപ്പെടാൻ വർഷങ്ങളോ നൂറ്റാണ്ടുകളോ വേണ്ടിവന്നില്ലെന്നും വെറും അഞ്ച് മണിക്കൂറിനുള്ളിൽ അതിന്റെ പ്രാഥമിക രൂപം കൈവരിച്ചിരിക്കാമെന്നും പുതിയ പഠനം. ഭൂമിയും ‘തിയ’ എന്ന പ്രാചീന ഗ്രഹവും തമ്മിലുണ്ടായ അതിഭീകര കൂട്ടിയിടിയുടെ കമ്പ്യൂട്ടർ മാതൃകകൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
ഏകദേശം 450 കോടി വർഷം മുമ്പാണ് ചന്ദ്രൻ രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകത്തിന്റെ പൊതുവായ വിലയിരുത്തൽ. സൗരയൂഥത്തിന്റെ രൂപീകരണത്തിന് ഏതാണ്ട് പത്തുകോടി വർഷത്തിനുശേഷം, ചൊവ്വയുടെ വലുപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തിയ ആദിമഭൂമിയുമായി കൂട്ടിയിടിച്ചു. ഇതേത്തുടർന്ന് ബഹിരാകാശത്തേക്ക് തെറിച്ച ഉരുകിയ പാറക്കഷണങ്ങൾ ഒരുമിച്ചുചേർന്നാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ‘ഭീമൻ കൂട്ടിയിടി സിദ്ധാന്തം’ പറയുന്നത്. അപ്പോളോ ദൗത്യങ്ങൾ ചന്ദ്രനിൽനിന്ന് ശേഖരിച്ച പാറകളുടെ പരിശോധനയും ഈ സിദ്ധാന്തത്തിന് പിന്തുണ നൽകുന്നുണ്ട്.
എന്നാൽ കൂട്ടിയിടിക്കുശേഷം ചന്ദ്രൻ എത്ര വേഗത്തിലാണ് രൂപപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. മുൻകാല കമ്പ്യൂട്ടർ മാതൃകകൾ പ്രധാനമായും ഭൂമിയുടെയും തിയയുടെയും പിണ്ഡത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. പുതിയ പഠനത്തിൽ ഇവയുടെ താപനില, പുറംപാളികളുടെ കാഠിന്യം, പദാർഥങ്ങളുടെ ബലം തുടങ്ങിയ ഭൂഗർഭ സവിശേഷതകളും ഗവേഷകർ കണക്കിലെടുത്തു.
സൗരയൂഥത്തിന്റെ ആദ്യകാലത്ത് ഭൂമിയും തിയയും അത്യധികം ചൂടുള്ള അവസ്ഥയിലായിരുന്നിരിക്കാമെന്നാണ് വിലയിരുത്തൽ. അതിനാൽ അവയുടെ പുറംപാളികൾ മൃദുവോ ഭാഗികമായി ഉരുകിയ നിലയിലോ ആയിരുന്നിരിക്കാം. ഇത് കൂട്ടിയിടിയുടെ ആഘാതം ഒരു പരിധിവരെ ആഗിരണം ചെയ്യാനും തെറിച്ചുപോയ പദാർഥങ്ങൾ വലിയ ഘടനയായി നിലനിൽക്കാനും സഹായിച്ചിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ അവശിഷ്ടങ്ങൾ അതിവേഗം ഒന്നിച്ചുചേർന്ന് ചന്ദ്രനായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
വ്യത്യസ്ത താപനിലകളും പദാർഥബലവും ഉൾപ്പെടുത്തി നടത്തിയ കമ്പ്യൂട്ടർ അനുകരണങ്ങളിൽ, ഭൂമിയും തിയയും ഏറ്റവും ചൂടേറിയ അവസ്ഥയിലായിരുന്ന സാഹചര്യം പരിഗണിച്ചപ്പോൾ ചന്ദ്രൻ അഞ്ച് മണിക്കൂറിനുള്ളിൽ രൂപപ്പെടുന്നതായി കണ്ടെത്തി. എന്നാൽ ഇത് സാധ്യമായ നിരവധി സാഹചര്യങ്ങളിൽ ഒന്നുമാത്രമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൂട്ടിയിടി നടന്ന സമയത്ത് ഭൂമിയുടെയും തിയയുടെയും യഥാർഥ താപനിലയും അവയുടെ പുറംപാളികളുടെ ഘടനയും കൃത്യമായി കണ്ടെത്താൻ നിലവിൽ മാർഗമില്ല. അതിനാൽ ചന്ദ്രൻ തീർച്ചയായും അഞ്ച് മണിക്കൂറിൽ രൂപപ്പെട്ടുവെന്നല്ല പഠനത്തിന്റെ നിഗമനം; അത്തരമൊരു അതിവേഗ രൂപീകരണം ഭൗതികമായി സാധ്യമാണെന്നാണ് മാതൃകകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

