ഒരു ബഹിരാകാശ പേടക ‘മോഷണ’ത്തിന്റെ കഥ
text_fieldsശീതയുദ്ധകാലത്ത് യു.എസും സോവിയറ്റ് യൂനിയനും തമ്മിൽ പോരടിച്ചത് ഭൂമിയിൽ മാത്രമായിരുന്നില്ല; ബഹിരാകാശത്തും ആ പോര് നടന്നു. അതിനെയാണ് ‘സ്പേസ് റേസ്’ എന്ന് വിശേഷിപ്പിക്കാറുള്ളത്. അതിന്റെ ഭാഗമായിട്ടാണ് മനുഷ്യന്റെ ബഹിരാകാശ യാത്രയും ചന്ദ്രനിലേക്കുള്ള യാത്രയുമെല്ലാം സംഭവിച്ചത്. അക്കാലത്ത് യുദ്ധത്തിൽ മേൽക്കൈ നേടാനായി യു.എസിന്റെ ചാരസംഘടനയായ സി.ഐ.എ നടത്തിയ ഒരു ‘മോഷണ’ത്തിന്റെ കഥയാണിത്.
1957ൽ സോവിയറ്റ് യൂനിയൻ സ്പുട്നിക് വിക്ഷേപിച്ചതോടെയാണ് സ്പേസ് റേസ് ആരംഭിച്ചത്. ശാസ്ത്ര മേഖലയിൽ സോവിയറ്റിന്റെ കുതിപ്പ് യു.എസിനെ ഭീതിയിലാഴ്ത്തി. ഇങ്ങനെ പോയാൽ, അവർ ഭൂഖണ്ഡാനന്തര ആണവായുധങ്ങൾവരെ വികസിപ്പിക്കുമെന്ന് യു.എസ് ഭയപ്പെട്ടു. ആ സമയത്താണ് സോവിയറ്റ് യൂനിയൻ അടുത്ത ദൗത്യം പ്രഖ്യാപിച്ചത്. ചാന്ദ്ര ദൗത്യമായ ‘ലൂണ’യായിരുന്നു അത്. ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യവും ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രം ആദ്യം പകർത്തി ഭൂമിയിലേക്കയച്ചതുമെല്ലാം ലൂണയായിരുന്നു. എന്നാൽ, ഈ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഇത് സത്യമാണോ എന്ന് യു.എസിന് സംശയമുണ്ടായിരുന്നു.
കാരണം, അക്കാലത്ത് സോവിയറ്റ് യൂനിയൻ നടത്തിയ അന്താരാഷ്ട്ര ശാസ്ത്ര പ്രദർശനങ്ങളിലെല്ലാം ‘ലൂണ’യുടെ വിവരങ്ങൾ അവർ രഹസ്യമാക്കിത്തന്നെവെച്ചു. ഒന്നുകിൽ, ലൂനയെക്കുറിച്ച് സോവിയറ്റ് യൂനിയൻ കള്ളം പറയുന്നു; അല്ലെങ്കിൽ അത്രയും വലിയൊരു ദൗത്യമായിരിക്കും അത്. രഹസ്യമറിയാൻ തന്നെ യു.എസ് തീരുമാനിച്ചു. അതിനായി, സി.ഐ.എയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു രാത്രി, പ്രദർശന കേന്ദ്രത്തിൽ നിന്ന് അടുത്ത നഗരത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന വലിയ മരപ്പെട്ടിയിലുള്ള ലൂന പേടകം അമേരിക്കൻ ചാരസംഘം രഹസ്യമായി വഴിതിരിച്ചുവിട്ടു. വാടകക്കെടുത്ത സ്ക്രാപ് യാർഡിൽ എത്തിച്ചശേഷം, പേടകത്തിന്റെ ഓരോ ഭാഗവും അതീവ സൂക്ഷ്മതയോടെ തുറന്ന് പരിശോധിച്ചു. ഇന്ധന സംവിധാനം മുതൽ എൻജിൻ ഘടനവരെ ഫോട്ടോയെടുത്തും രേഖപ്പെടുത്തി പഠിച്ചുമാണ് സംഘം പുലർച്ചെക്കുമുമ്പ് ദൗത്യം പൂർത്തിയാക്കിയത്. പിന്നീട് ഒന്നും സംഭവിച്ചിട്ടില്ലെന്നപോലെ അതേ പാതയിലേക്ക് ട്രക്ക് തിരിച്ചുവിട്ടു. സോവിയറ്റ് ഉദ്യോഗസ്ഥർക്ക് സംഭവം മനസ്സിലായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ രഹസ്യ ദൗത്യം അമേരിക്കക്ക് സോവിയറ്റ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ ശേഷിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകി. പേടകത്തിന്റെ വഹിച്ചുകൊണ്ടുപോകുന്ന ശേഷി, രൂപകൽപന, ഇന്ധന വിന്യാസം തുടങ്ങിയ വിവരങ്ങൾ പിന്നീട് നാസയുടെ ചാന്ദ്രദൗത്യ പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ സഹായിച്ചുവെന്നാണ് പറയുന്നത്. അങ്ങനെയാണ് യു.എസിന്റെ ചാന്ദ്രദൗത്യമായ അപ്പോളോ പദ്ധതി അവർ പരിഷ്‍കരിച്ചത്. അത് വിജയിച്ചു; ഒടുവിൽ ലൂണയെ പരാജയപ്പെടുത്തി അപ്പോളോ വഴി യു.എസ് മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

