ചൊവ്വാ ദൗത്യത്തിന്‍റെ ഭാഗമാകാൻ 14 മാസത്തേക്ക് സന്നദ്ധപ്രവർത്തകരെ തേടി നാസ: ആർക്കൊക്കെ അപേക്ഷിക്കാം?
text_fieldsവാഷിങ്ടൺ: നാസ തങ്ങളുടെ ചൊവ്വാ ദൗത്യത്തിന്‍റെ ഭാഗമായി 14 മാസം മാറ്റി വക്കാൻ തയാറുള്ള സന്നദ്ധ പ്രവർത്തകരെ തേടുന്നു. ബഹിരാകാശ യാത്രികരെയല്ല മറിച്ച് ഭൂമി വിട്ടുപോകാതെ തന്നെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും യാത്ര ചെയ്യുന്നതുപോലെ ഒരു വർഷത്തിലധികം ജീവിക്കാൻ തയ്യാറുള്ള നാല് സന്നദ്ധപ്രവർത്തകരെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി തിരയുന്നത്.
ഈ മാസമാദ്യം ആണ് നാസ തങ്ങളുടെ ആദ്യത്തെ 'മൂൺ ആൻഡ് മാർസ് എക്സ്പ്ലോറേഷൻ അനലോഗ്' (MMEA) പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചത്. ഭാവിയിലെ ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ നേരിടേണ്ടി വരുന്ന ഒറ്റപ്പെടൽ, പരിമിതമായ ചുറ്റുപാടുകൾ, ദൈനംദിന വെല്ലുവിളികൾ എന്നിവ പുനഃസൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു വർഷം നീളുന്ന സിമുലേഷൻ (simulation) പരീക്ഷണമാണിത്. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുന്ന ബഹിരാകാശയാത്രികർ നേരിടേണ്ടി വന്നേക്കാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനാണ് ഈ സിമുലേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നാസ വക്താവ് കെൽസി സ്പൈവി പറഞ്ഞു.
ചൊവ്വയിലെ സമയവുമായി മനുഷ്യർ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് മനസിലാക്കുക എന്നതാണ് ഈ പരീക്ഷണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ചൊവ്വയിലെ ഒരു ദിവസം 'സോൾ' (sol) എന്നാണറിയപ്പെടുന്നത്. ഭൂമിയിലെ ഒരു ദിവസത്തേക്കാൾ ഏകദേശം 40 മിനിറ്റ് കൂടുതലാണിത്. ഈ വ്യത്യാസം ഉറക്കം, ആരോഗ്യം, മൊത്തത്തിലുള്ള പ്രവർത്തനക്ഷമത എന്നിവയെ ബാധിച്ചേക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം?
30നും 55നും ഇടയിൽ പ്രായമുള്ള യു.എസ് പൗരന്മാർക്കോ സ്ഥിരതാമസക്കാർക്കോ മാത്രമാണ് അവസരമുള്ളത്. എങ്കിലും ഈ പ്രായപരിധിക്ക് പുറത്തുള്ള അസാധാരണ കഴിവുള്ളവരെയും നാസ പരിഗണിച്ചേക്കും. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരിക്കണം, ഉയരം 1.88 മീറ്ററിൽ കൂടരുത്.
എഞ്ചിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ മറ്റ് അനുയോജ്യമായ സ്റ്റെം (STEM) വിഷയങ്ങളിൽ കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദമെങ്കിലും ഉണ്ടായിരിക്കണം. സൈനിക പരിചയവും ഉയർന്ന സ്റ്റെം (STEM) ബിരുദങ്ങളും ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ഉദ്യോഗാർഥികൾ കടുത്ത ശാരീരിക മാനസിക പരിശോധനകൾക്ക് വിധേയരാകണം. ഉറക്കത്തിൽ നടക്കുക, ഉറക്കഗുളികകളെ ആശ്രയിക്കുക, ഭക്ഷണ നിയന്ത്രണങ്ങൾ തുടങ്ങിയ ശീലങ്ങൾ അയോഗ്യതയാണ്.
പങ്കെടുക്കുന്നവർ ചെയ്യേണ്ടത്?
ഒരു വർഷത്തെ സിമുലേഷന് മുമ്പും ശേഷവുമുള്ള രണ്ട് മാസത്തെ പരിശീലനം ഉൾപ്പെടെ ആകെ 14 മാസം നീണ്ടു നിൽക്കുന്നതാണ് ഈ പ്രോഗ്രാം.
ഒന്നാം ഘട്ടം: ഈ ഘട്ടത്തിൽ, ബഹിരാകാശ പേടകത്തിന്‍റെ മാതൃകയ്ക്കുള്ളിലാണ് ക്രൂ ജീവിക്കുക. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ഉള്ള യാത്രയെ അനുകരിച്ച്, ഉറങ്ങാനും ജോലി ചെയ്യാനുമുള്ള സൗകര്യങ്ങളും ബാത്ത്റൂമും അടങ്ങുന്ന ചെറിയ പേഴ്സണൽ ക്വാർട്ടേഴ്സുകളിലായിരിക്കും ഇവർ കഴിയുക.
രണ്ടാം ഘട്ടം: ഈ ഘട്ടത്തിൽ ക്രൂ കൂടുതൽ വലിയ ഒരു സർഫേസ് ഹാബിറ്റാറ്റിലേക്ക് മാറും. അവിടെ അവർ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയും സ്വന്തം ആരോഗ്യം നിരീക്ഷിക്കുകയും വിളകൾ ഉത്പാദിപ്പിക്കുകയും ചെയ്യും. കൂടാതെ, അന്യഗ്രഹത്തിന്‍റെ ഉപരിതലം പുനഃസൃഷ്ടിച്ചുകൊണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സാൻഡ്ബോക്സിനുള്ളിൽ മോക്ക് പ്ലാനറ്ററി വാക്ക് നടത്തുകയും ചെയ്യും.
അവസാന ഘട്ടം: ഇത് ഭൂമിയിലേക്കുള്ള തിരിച്ചുവരവ് യാത്രയെ അനുകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

