വീണ്ടും ചന്ദ്രനിലേക്ക്; ആർടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി വരാനിരിക്കുന്ന 'ആർട്ടെമിസ് 3' ബഹിരാകാശ ദൗത്യത്തിനുള്ള സംഘത്തെ നാസ പ്രഖ്യാപിച്ചു. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രക്ക് മുന്നോടിയായുള്ള നിർണ്ണായക ദൗത്യമാണിത്. ചൊവ്വാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ ആന്ദ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ, ലൂക്ക പാർമിറ്റാനോ, റാണ്ടി ബ്രെസ്‌നിക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് നാസ തിരഞ്ഞെടുത്തത്. വെറ്ററൻ ടെസ്റ്റ് പൈലറ്റ് ബോബ് ഹെയ്ന്റ്‌സിനെ ബാക്കപ്പ് ക്രൂ അംഗമായും നിയമിച്ചിട്ടുണ്ട്.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ, ബഹിരാകാശത്ത് വെച്ച് ലാൻഡറുകളെ ഡോക്കിങ് ചെയ്യുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. ഭാവിയിൽ നടക്കാൻ പോകുന്ന ചന്ദ്രനിലേക്കുള്ള ലാൻഡിങ്ങിന് മുമ്പായുള്ള തയറെടുപ്പുകൾ കൂടിയാണിത്. 2027 അവസാനത്തോടെ ദൗത്യം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബ്ലൂ ഒറിജിൻ, സ്‌പേസ് എക്‌സ് എന്നീ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ദൗത്യം നടപ്പിലാക്കുന്നത്. അടുത്തിടെ നടന്ന ബ്ലൂ ഒറിജിന്റെ റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടത് ആശങ്കകൾ ഉയർത്തിയിരുന്നെങ്കിലും, ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നാസയും പങ്കാളികളും.
ബഹിരാകാശ രംഗത്ത് ചൈനയുടെ മുന്നേറ്റത്തെ മറികടക്കുകയെന്നതും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 2030ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തിന് മറുപടിയായാണ് അമേരിക്കയുടെ നീക്കങ്ങൾ. 1969ലെ ചരിത്രപരമായ ചന്ദ്രയാത്രക്ക് ശേഷം വീണ്ടും മേധാവിത്വം ഉറപ്പിക്കാനാണ് നാസ ഈ ദൗത്യത്തിലൂടെ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

