ചന്ദ്രയാൻ 4: ലാൻഡർ ഇറങ്ങുന്നത് ദക്ഷിണ ധ്രുവത്തിലെ പർവത മേഖലയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാൻഡർ ഇറങ്ങുക എന്ന് നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ആ മേഖലയിലെ എവിടെ എന്നതിൽ ഗവേഷകർ അന്വേഷണം തുടരുകയായിരുന്നു. തിങ്കളാഴ്ച, ഐ.എസ്.ആർ.ഒ ഇതുസംബന്ധിച്ച് കൃത്യത വരുത്തി.
ചന്ദ്രനിലെ ഏറ്റവും നീളം കൂടിയ പർവതമാണ് ‘മോൺസ് മൂടോൺ’. ദക്ഷിണ ധ്രുവത്തിൽ ആറ് ഡിഗ്രി മാറിയിട്ടുള്ള ഈ മലനിരയെക്കുറിച്ച് നേരത്തേതന്നെ ശാസ്ത്രലോകത്തിന് അറിയാം. ചന്ദ്രയാൻ 2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ കാമറ (ഒ.എച്ച്.ആർ.സി) നൽകിയ ചിത്രങ്ങളിലൂടെ ഈ മേഖലയെക്കുറിച്ച് ഐ.എസ്.ആർ.ഒ വിശദമായി പഠനം നടത്തിയിരുന്നു. ഇതിൽ എം.എം-1, എം.എം-3, എം.എം-4, എം.എം-5 എന്നീ സ്ഥലങ്ങൾ പ്രത്യേകം പഠന വിധേയമാക്കിയിരുന്നു.
ചന്ദ്രനിൽ ജല തന്മാത്ര സാന്നിധ്യത്തിന് കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങൾകൂടിയാണിത്. ഇതിൽ താരതമ്യേന സുരക്ഷിതമായ എം.എം-4 എന്ന സ്ഥലമാണ് ചന്ദ്രയാൻ -4ലെ ലാൻഡറിന് ഇറങ്ങാനായി നിശ്ചയിച്ചത്. 2028ലാണ് ചന്ദ്രയാൻ-4 വിക്ഷേപണം. ഈ ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽനിന്ന് കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഭൂമിയിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

