ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഇനി ഒരുപടി കൂടി; ഭീമൻ റോക്കറ്റായ 'സ്റ്റാർഷിപ്പ് V3' വിജയകരമായി പരീക്ഷിച്ച് സ്‌പേസ് എക്സ്
text_fieldsവാഷിങ്ടൺ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ 'സ്റ്റാർഷിപ്പിന്റെ'പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്സ്. വെള്ളിയാഴ്ച നടന്ന പരീക്ഷണ പറക്കലിനൊടുവിൽ പേടകം ആസൂത്രണം ചെയ്തതുപോലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ചില ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും ദൗത്യം വൻ വിജയമാണെന്ന് കമ്പനി അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 5:30ഓടെയാണ് ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും സ്റ്റാർഷിപ്പിന്റെ മൂന്നാം തലമുറ റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം കണ്ടിരുന്ന സ്‌പേസ് എക്സ് ജീവനക്കാർ പേടകം സമുദ്രത്തിൽ പതിച്ചതായി സ്ഥിരീകരിച്ചതോടെ ആഹ്ലാദപ്രകടനം നടത്തി. "സ്പ്ലാഷ്‌ഡൗൺ സ്ഥിരീകരിച്ചു!" എന്ന് കമ്പനി എക്സിലൂടെ അറിയിച്ചു. നിയന്ത്രിതമായ രീതിയിലാണ് ഇത് സമുദ്രത്തിൽ പതിച്ചത്.
പരീക്ഷണത്തിനിടെ ഒരു എഞ്ചിന് തകരാർ സംഭവിച്ചതിനെ തുടർന്ന് പേടകം കൃത്യമായ ഭ്രമണപഥത്തിലല്ല എത്തിച്ചേർന്നതെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പാതയിൽ തന്നെയായിരുന്നുവെന്ന് സ്‌പേസ് എക്സ് വക്താവ് ഡാൻ ഹ്യൂട്ട് വ്യക്തമാക്കി. കൂടാതെ റോക്കറ്റിൽ നിന്ന് വേർപെട്ട 'സൂപ്പർ ഹെവി ബൂസ്റ്റർ' വിചാരിച്ചതുപോലെ നിയന്ത്രിതമായി തിരിച്ചിറക്കാൻ സാധിച്ചില്ല. ഇത് മെക്സിക്കോ ഉൾക്കടലിൽ പതിക്കുകയാണുണ്ടായത്. എങ്കിലും പുനർരൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യകൾ ഭൂരിഭാഗവും വിജയകരമായി പ്രവർത്തിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു.
ദൗത്യം അതിഗംഭീരമായിരുന്നുവെന്ന് ഇലോൺ മസ്ക് പ്രതികരിച്ചു. "നിങ്ങൾ മനുഷ്യരാശിക്ക് വേണ്ടിയാണ് ഈ ഗോൾ നേടിയിരിക്കുന്നത്," എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നാസയുടെ ഉദ്യോഗസ്ഥനായ ജാരെഡ് ഐസക്മാനും സ്‌പേസ് എക്സ് ടീമിനെ അഭിനന്ദിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ യാത്രയിലേക്ക് നമ്മൾ ഒരുപടി കൂടി അടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാർഷിപ്പിന്റെ മൊത്തത്തിലുള്ള 12-ാമത് പരീക്ഷണ പറക്കലായിരുന്നു ഇത്. പൂർണ്ണമായി കൂട്ടിയോജിപ്പിച്ചപ്പോൾ 407 അടി (124 മീറ്റർ) ഉയരമുള്ള ഈ പുതിയ പതിപ്പ് മുമ്പത്തെക്കാൾ വലുതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ വഴി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ സ്‌പേസ് എക്സ് ഒരുങ്ങുന്നതിനിടയിലാണ് ഈ നിർണായക പരീക്ഷണം നടന്നത്.
നാസയുടെ സ്വപ്ന പദ്ധതിയായ 'ആർട്ടെമിസ്' ദൗത്യത്തിന് സ്റ്റാർഷിപ്പിന്റെ വിജയം അത്യന്തം അനിവാര്യമാണ്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിക്കായി ചാന്ദ്ര ലാൻഡിങ് പേടകം നിർമിക്കുന്നത് സ്‌പേസ് എക്സാണ്. ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന 2028 ന് മുമ്പ് ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. എന്നാൽ ലക്ഷ്യത്തിലെത്താൻ ഇനിയും ഏറെ ദൂരമുണ്ടെന്നും കൂടുതൽ പരീക്ഷണ പറക്കലുകൾ ആവശ്യമാണെന്നും ബഹിരാകാശ വിദഗ്ധർ വിലയിരുത്തുന്നു. മറുവശത്ത് 2030-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ചൈനയും തീവ്രശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

