പുരാതന തമിഴർക്ക് ഇന്നത്തെ ദക്ഷിണേന്ത്യക്കാരുമായി അടുത്ത ബന്ധം; നിർണ്ണായക ഡി.എൻ.എ കണ്ടെത്തലുമായി ഗവേഷകർ
text_fieldsഡി.എൻ.എ പരിശോധിക്കുന്നു
കീലടി, ആദിചന്നല്ലൂർ എന്നീ പ്രശസ്തമായ പുരാവസ്തു ഖനന പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മനുഷ്യരുടെ ഡി.എൻ.എ സാമ്പിളുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഈ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന പുരാതന മനുഷ്യർക്ക് ഇന്നത്തെ ദക്ഷിണേന്ത്യക്കാർ, ശ്രീലങ്കൻ തമിഴർ എന്നിവരുമായി അടുത്ത ജനിതക സാമീപ്യമുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മധുര കാമരാജ് സർവ്വകലാശാലയിലെ ജനറ്റിക്സ് വിഭാഗത്തിന് കീഴിലുള്ള ആന്റ്ഷെന്റ് ഡി.എൻ.എ ലാബിലാണ് ഈ ചരിത്രപരമായ പഠനങ്ങൾ നടക്കുന്നത്.
കാലപ്പഴക്കം കൊണ്ടും പരിസ്ഥിതി ആഘാതങ്ങൾ കൊണ്ടും ഏറെ ജീർണ്ണിച്ചതും മലിനമായതുമായ ഡി.എൻ.എ സാമ്പിളുകളിൽ നിന്ന് 75,000ത്തിലധികം ജനിതക മാർക്കറുകൾ വിജയകരമായി വേർതിരിച്ചെടുത്ത ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. തമിഴ്‌നാട്ടിലെ പുരാവസ്തു ഖനനങ്ങൾക്കും പഠനങ്ങൾക്കും ശാസ്ത്രീയ പിന്തുണ നൽകുന്നതിനായി 2022 നവംബറിലാണ് ഈ അത്യാധുനിക ലാബ് സ്ഥാപിക്കപ്പെട്ടത്. തമിഴ് സംസ്‌കാരത്തിന്റെ പഴക്കവും പാരമ്പര്യവും വ്യക്തമാക്കുന്ന ഈ ഗവേഷണ ഫലങ്ങൾ പ്രശസ്തമായ അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ജേണലുകളിൽ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുരാതന തമിഴ് നാഗരികതയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ഒമ്പത് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് സർവ്വകലാശാലയിലെ ജനറ്റിക്സ് വിഭാഗം. കീലടിയിലെ നിവാസികളുടെ വംശാവലി, പുരാതന തമിഴരുടെ മില്ലറ്റ് (ചെറുധാന്യങ്ങൾ) ഉപയോഗം, അന്നത്തെ ഭക്ഷണരീതികൾ, പുരാതന തുണിത്തര നിർമാണ വ്യവസായം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കീലടിയിലെ പ്രധാന ശ്മശാന സ്ഥലമായ കൊന്തകൈയിൽ നിന്ന് ലഭിച്ച സാമ്പിളുകളിൽ നിന്ന് ഏകദേശം 75,000 മാർക്കറുകളും, ആദിചന്നല്ലൂർ, ശിവകളൈ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം 9,000, 6,000 വീതം മാർക്കറുകളും വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജനറ്റിക്സ് വിഭാഗം മേധാവി പ്രൊഫ. ജി. കുമരേശൻ വ്യക്തമാക്കുന്നു.
നേരത്തെ വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്ന ഈ ജനിതക മാർക്കറുകൾ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇപ്പോൾ കൂടുതൽ കൃത്യതയോടെ വീണ്ടെടുക്കുന്നത്. 2014ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ കെ. അമർനാഥ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ കണ്ടെത്തിയ കീലടി എന്ന സംഘകാല കേന്ദ്രത്തിന് ഏകദേശം 2,600 വർഷത്തെ പഴക്കമുണ്ടെന്ന് കാർബൺ ഡേറ്റിങ്ങിലൂടെ തെളിഞ്ഞിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ ശിവകളൈയിൽ നിന്ന് കണ്ടെത്തിയ ഇരുമ്പ് ആയുധങ്ങൾക്ക് ബി.സി.ഇ 3345 വരെ പഴക്കമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കമേറിയ ഇരുമ്പ് വേർതിരിച്ചെടുക്കൽ സാങ്കേതികവിദ്യകളിൽ ഒന്നാണിത്.
ഡി.എൻ.എ പരിശോധനക്ക് പുറമേ, അന്നത്തെ മനുഷ്യരുടെ കുടിയേറ്റങ്ങൾക്കൊപ്പം വളർത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും സാന്നിധ്യവും അവയുടെ സഞ്ചാരപഥങ്ങളും തിരിച്ചറിയാൻ പ്രോട്ടീൻ സീക്വൻസിങ്ങും ലാബിൽ നടത്തുന്നുണ്ട്. പാത്രങ്ങളിൽ കൊളസ്ട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത് അന്നത്തെ നിവാസികൾ മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. കൂടാതെ, ആദിചന്നല്ലൂർ, ശിവകളൈ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അരി സാമ്പിളുകളും കോടുമണലിൽ നിന്നുള്ള തിന സാമ്പിളുകളും പരിശോധിച്ചതിൽ നിന്ന്, അന്നത്തെ ജനങ്ങൾ നെയ്യ്, പയർവർഗ്ഗങ്ങൾ, ചീര, പാൽ, വെള്ളരി, നിലക്കടല, തേങ്ങ എന്നിവ ചേർത്ത് അരിഭക്ഷണം കഴിച്ചിരുന്നുവെന്ന രസകരമായ വിവരങ്ങളും പുറത്തുവന്നു.
സംഘ സാഹിത്യ കൃതികളായ കുറുന്തൊകൈ, പുറനാനൂറ്, അകനാനൂറ്, പൊരുനരാറ്റുപ്പടൈ എന്നിവയിലെ വിവരണങ്ങളുമായി ശാസ്ത്രീയമായി ഒത്തുനോക്കിയപ്പോൾ ഈ ഭക്ഷണരീതികൾ പൂർണ്ണമായും ശരിയാണെന്ന് ബോധ്യപ്പെട്ടതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രവും ശാസ്ത്രവും സാഹിത്യവും കൈകോർക്കുമ്പോൾ തമിഴകത്തിന്റെ പണിതുയർത്തിയ സംസ്കാരം ലോകത്തിന് മുന്നിൽ കൂടുതൽ വ്യക്തതയോടെ തെളിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

