'എങ്ങും അപായസൂചനകൾ'; പരിസ്ഥിതി ദിനത്തിൽ യു.എൻ മേധാവിയുടെ കടുത്ത മുന്നറിയിപ്പ്
text_fieldsകാലിഫോർണിയയിലെ ആൽപൈൻ കൗണ്ടിയിലുള്ള മാർക്ലീവിൽ പ്രദേശത്തെ ഗ്രീൻഹൗസിന് പിന്നിൽ പടർന്നുപിടിക്കുന്ന ടാമറാക്ക് കാട്ടുതീ. (ഫോട്ടോ: എ.പി)
ന്യൂയോർക്ക്: ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ (യു.എൻ) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അടിയന്തര പ്രസ്താവനയിലാണ് ഭൂമി നേരിടുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചത്. 'ഈ പരിസ്ഥിതി ദിനത്തിൽ, നമുക്ക് ചുറ്റും അപായസൂചനകൾ മാത്രമാണുള്ളത്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ചൂടേറിയ 11 വർഷങ്ങളാണ് കഴിഞ്ഞുപോയത്. ആഗോള താപനില ഉയരുന്നതുകൊണ്ട് മാത്രം തീരുന്നതല്ല ഈ നാശനഷ്ടങ്ങൾ,' ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു.
വേൾഡ് മീറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ കണക്കുകൾ മുൻനിർത്തിയായിരുന്നു യു.എൻ മേധാവിയുടെ പ്രതികരണം. താപനിലയിലുണ്ടാകുന്ന ഓരോ ചെറിയ വർധനയും ലോകത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെയാണ് ദോഷകരമായി ബാധിക്കുന്നത്. ദോഷകരമായ കാർബൺ ഉദ്‌വമനം അടിയന്തരമായി കുറക്കാനും, പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് അതിവേഗം മാറാനും വികസ്വര രാജ്യങ്ങൾക്ക് നൽകിയ കാലാവസ്ഥാ സഹായ വാഗ്ദാനങ്ങൾ പാലിക്കാനും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
യു.എൻ മേധാവിയുടെ ഈ മുന്നറിയിപ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുൻനിര ഇരകളിലൊന്നായ ഇന്ത്യ, സമീപവർഷങ്ങളിൽ ദീർഘമേറിയ ഉഷ്ണതരംഗങ്ങൾക്കും താളംതെറ്റിയ മഴക്കാലത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. 1901ൽ രാജ്യവ്യാപകമായി താപനില അളക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. സാധാരണ താപനിലയേക്കാൾ 0.65 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു അന്ന് രേഖപ്പെടുത്തിയത്. തുടർന്നുവന്ന 2025ലും സമാനമായ ഉഷ്ണതരംഗങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തി.
പ്രതീക്ഷിച്ചതുപോലെ തന്നെ 2026ലും കാര്യങ്ങൾക്ക് മാറ്റമൊന്നുമില്ല. ഇത്തവണ ശീതകാലം വളരെ കുറച്ചുമാത്രം നീണ്ടുനിന്നപ്പോൾ, മാർച്ചിൽ തന്നെ കടുത്ത വേനൽ ആരംഭിച്ചു. ജൂൺ മാസത്തിലേക്ക് കടന്നതോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത പ്രീ-മൺസൂൺ ചൂടിന്റെ പിടിയിലാണ്. പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസും കടന്ന് മുന്നേറുന്നു. ഇത് തണുപ്പിക്കൽ സംവിധാനങ്ങൾക്കായുള്ള വൈദ്യുതി ആവശ്യകത റെക്കോർഡ് നിരക്കിലെത്തിച്ചു. കൃഷിയെയും സ്കൂൾ-ഓഫിസ് സമയക്രമങ്ങളെയും ഇത് ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കർഷകർ, നിർമ്മാണ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ തുടങ്ങിയ സാധാരണക്കാരാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. കൂടാതെ, വായു മലിനീകരണം വർധിക്കുന്നതിനും ചൂട് കാരണമാകുന്നുണ്ട്.
കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം നേരിട്ടറിഞ്ഞ ഇന്ത്യ, ഹ്രസ്വകാല-ദീർഘകാല പരിഹാര മാർഗങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം എന്നിവ അതിവേഗം വ്യാപിപ്പിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. 2030ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൈവരിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് രാജ്യം ഇപ്പോൾ നീങ്ങുന്നത്.
ആഗോളതലത്തിൽ ഇപ്പോൾ ഏറ്റവും വിലകുറഞ്ഞതും വൃത്തിയുള്ളതുമായ മാർഗം പുനരുപയോഗ ഊർജമാണെന്ന് യു.എൻ മേധാവി ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പാത ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഡൽഹി പോലുള്ള വൻനഗരങ്ങളിലെ വായു മലിനീകരണം കുറക്കാനും ഹരിത വ്യവസായ മേഖലകളിൽ യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും. എങ്കിലും, വികസന ലക്ഷ്യങ്ങൾ കൈവിടാതെ ഈ മാറ്റം വേഗത്തിലാക്കാൻ വികസിത രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 140 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന് ഹരിതാഭമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നത് കേവലം ഒരു സാധ്യതയല്ല, മറിച്ച് അനിവാര്യതയാണെന്ന് ഈ പരിസ്ഥിതി ദിനം ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

