കാൻസർ ചികിത്സ; ഇമ്മ്യൂണോതെറാപ്പിയിൽ വിസ്മയക്കുതിപ്പുമായി വൈദ്യശാസ്ത്രം
text_fieldsലണ്ടൻ: ലോകത്തെ ഏറ്റവും ഭയാനകമായ രോഗങ്ങളിലൊന്നായ കാൻസറിനെ കീഴ്പ്പെടുത്താൻ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ തന്നെ ഉപയോഗിക്കുന്ന 'ഇമ്മ്യൂണോതെറാപ്പി' ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ പരമ്പരാഗത രീതികൾ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെക്കൂടി ബാധിക്കുമ്പോൾ, കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കാൻ പ്രതിരോധ കോശങ്ങളെ സജ്ജമാക്കുന്ന ഈ രീതി രോഗികൾക്ക് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്.
ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ സെന്‍ററിൽ നടന്ന ക്ലിനിക്കൽ ട്രയലുകളിൽ, ശസ്ത്രക്രിയ പോലും ഇല്ലാതെ തന്നെ ഗുരുതരമായ ട്യൂമറുകൾ പൂർണ്ണമായും ഭേദമായത് ഈ ചികിത്സയുടെ വൻ വിജയമായി കണക്കാക്കപ്പെടുന്നു. കാർ ടി-സെൽ തെറാപ്പി, ചെക്ക് പോയിന്‍റ് ഇൻഹിബിറ്ററുകൾ തുടങ്ങിയ അത്യാധുനിക മാർഗ്ഗങ്ങളിലൂടെ പ്രതിരോധ സംവിധാനത്തിലെ ടി-സെല്ലുകളെ അതിശക്തമായ രീതിയിൽ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കാൻസർ കോശങ്ങൾ സ്വയം പ്രതിരോധത്തിനായി പ്രതിരോധ സംവിധാനത്തെ 'ഓഫ്' ചെയ്യുന്ന സ്വിച്ചുകൾ ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ തടയുന്നു. ഇതോടെ ശരീരത്തിലെ ടി-സെല്ലുകൾക്ക് കാൻസർ കോശങ്ങളെ ശത്രുവായി തിരിച്ചറിഞ്ഞ് ആക്രമിച്ച് നശിപ്പിക്കാൻ സാധിക്കും. ഓരോ വ്യക്തിയുടെയും രോഗാവസ്ഥയ്ക്ക് അനുസൃതമായി നിർമ്മിക്കുന്ന 'പേഴ്സണലൈസ്ഡ് വാക്സിനുകളും' ഈ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.
പാർശ്വഫലങ്ങൾ താരതമ്യേന കുറവാണെന്നതും ദീർഘകാല രോഗമുക്തി ഉറപ്പാക്കുന്നു എന്നതും ഇമ്മ്യൂണോതെറാപ്പിയുടെ പ്രത്യേകതയാണ്. വരും ദശകങ്ങളിൽ കീമോതെറാപ്പിയും റേഡിയേഷനും പോലുള്ള വേദനയേറിയ ചികിത്സാ രീതികൾക്ക് പകരം ഇമ്മ്യൂണോതെറാപ്പി പ്രധാന ചികിത്സയായി മാറുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. നൂറുവർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ക്യാൻസർ രോഗചികിത്സയിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

