ചരിത്ര നിമിഷങ്ങളിലേക്ക്... ആർട്ടെമിസ് II ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിൽ, ഇനി നിർണായക മണിക്കൂറുകൾ
text_fieldsവാഷിങ്ടൺ: ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിലേക്ക് പ്രവേശിച്ച് നാസയുടെ ആർട്ടെമിസ് II ചാന്ദ്ര ദൗത്യ സംഘം. ഭൂമിയുടെ ഗുരുത്വാകർഷണത്തേക്കാൾ ചന്ദ്രന് സ്വാധീനം കൂടിയ മേഖലയിലേക്ക് ഓറിയോൺ പേടകം പ്രവേശിച്ചു. ദൗത്യം ആരംഭിച്ച് നാല് ദിവസവും ആറ് മണിക്കൂറും രണ്ട് മിനിറ്റും കഴിഞ്ഞപ്പോൾ, ചന്ദ്രനിൽ നിന്ന് ഏകദേശം 62,800 കിലോമീറ്റർ അകലെയും ഭൂമിയിൽ നിന്ന് 373,400 കിലോമീറ്റർ അകലെയുമാണ് ദൗത്യസംഘം.
ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രനെ ചുറ്റുന്നതോടെ അമേരിക്കക്കാരായ ക്രിസ്റ്റീന കോച്ച്, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, കാനഡക്കാരനായ ജെറമി ഹാൻസെൻ എന്നീ ബഹിരാകാശ യാത്രികർ നിരവധി റെക്കോഡുകളാണ് സ്ഥാപിക്കുക. ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടവും ഇവർ സ്വന്തമാക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ ചന്ദ്രനെചുറ്റിയുള്ള ഫ്ലൈബൈ ആരംഭിക്കും. ഇതോടെ ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിക്കുന്ന മനുഷ്യരായി ആർട്ടെമിസ് II പര്യവേഷകർ മാറും. അപ്പോളോ യാത്രയിലെ ബഹിരാകാശ യാത്രികരുടെ റെക്കോഡാണ് ആർട്ടെമിസ് II മറിക്കടക്കുക.
ആറ് മണിക്കൂർ നീണ്ടതാണ് ആർട്ടെമിസ് II ന്റെ ഫ്ലൈ ബൈ. ഈ ദൗത്യത്തിൽ ക്രൂവിന് നഗ്നനേത്രങ്ങൾ കൊണ്ടും പേടകത്തിലെ കാമറകളിലൂടെയും ചന്ദ്രനെ നിരീക്ഷിക്കാൻ സാധിക്കും. ചന്ദ്രന്റെ മറുവശത്തെ കാഴ്ചകൾ സംഘത്തിന് കാണാൻ സാധിക്കും. 24 അപ്പോളോ ബഹിരാകാശ യാത്രികർക്കും ചന്ദ്രന്റെ ഇരുണ്ടവശം കാണാൻ സാധിച്ചിരുന്നില്ല.
ഓറിയോൺ പേടകം ചന്ദ്രന് പിന്നിലൂടെ കടന്നുപോകുമ്പോൾ ഭൂമിയുമായുള്ള ആശയവിനിമയ സംവിധാനമായ ഡീപ് സ്പേസ് നെറ്റ്‌വർക്കിന് ആവശ്യമായ റേഡിയോ സിഗ്നലുകളെ ചന്ദ്രോപരിതലം തടയുന്നതിനാൽ 40 മിനിറ്റ് നേരത്തേക്ക് ഭൂമിയുമായി ബന്ധം സ്ഥാപിക്കാൻ കഴിയില്ല. ആശയവിനിമയം പൂർണമായും തടസപ്പെടും.
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനിലേക്ക് പോകുന്നത്. 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. നാല് ബഹിരാകാശയാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതാണ് പദ്ധതി. ബഹിരാകാശ യാത്രയിലെ പുതിയ നാഴികക്കല്ലാണ് ഈ യാത്ര. വർഷങ്ങളുടെ പരീക്ഷണങ്ങൾക്കു ശേഷമാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരാശിയുടെ ഭാവിതന്നെ നിർണയിക്കുന്ന വിക്ഷേപണം നടത്തിയത്. ബഹിരാകാശ യാത്രയിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രക്കുമുള്ള ഒരുക്കംകൂടിയാകും ഈ ദൗത്യമെന്ന് നാസ പറയുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ സംഘമാണ് ഇത്. ദീർഘകാലത്തേക്ക് മനുഷ്യ ബഹിരാകാശ യാത്രക്ക് ആവശ്യമായ സംവിധാനങ്ങൾ വിലയിരുത്തുക എന്താണ് ഈ ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ഡീപ് സ്‌പേസ് സാഹചര്യങ്ങളിൽ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുക തുടങ്ങിയവയും പഠനത്തിന് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

