ചന്ദ്രനെ സാക്ഷിയാക്കി പേരുവിളിച്ചു...‘കാരോൾ’; മരിച്ചുപോയ ആ അമ്മയുടെ പേരും അവർ ചരിത്രത്തിൽ കുറിച്ചു
text_fieldsവാഷിങ്ടൺ: ആർട്ടെമിസ് IIന്റെ ആറ് മണിക്കൂർ നീണ്ട ലൂണാർ ഫ്ലൈബൈ ദൗത്യം. അതിനിടെ ചന്ദ്രന്റെ മറുവശത്ത് ഗ്ലുഷ്കോ ഗർത്തത്തിന്റെ വടക്കുപടിഞ്ഞാറായി പേരിടാത്ത ശോഭയുള്ള ഒരു ഉൽക്കാഗർത്തം (ക്രേറ്റർ) ആർട്ടെമിസ് II സംഘം കണ്ടെത്തി. ആ സമയം നാല് ബഹിരാകാശയാത്രികരും ഭൂമിയിൽ നിന്ന് 4,06,773 കിലോമീറ്റർ അകലെയായിരുന്നു. ഇതുവരെ ഒരു മനുഷ്യനും സഞ്ചരിച്ചിട്ടില്ലാത്തത്ര അകലെ. അപ്പോൾ അവരിൽ ഒരാൾ ഉച്ചത്തിൽ ആ ഉൽക്കാഗർത്തത്തിനെ ഒരു പേര് വിളിച്ചു... ‘കാരോൾ’. പേരുകേട്ടതോടെ ദൗത്യത്തിന്റെ കമാൻഡറായ റീഡ് വൈസ്മാൻ കണ്ണീർ തുടച്ചു. റീഡ് വൈസ്മാന്റെ മരിച്ചുപോയ ഭാര്യ കാരോൾ വൈസ്മാനോടുള്ള ആദരസൂചകമായാണ് അവർ ആ പേര് നൽകിയത്.
2020ലായിരുന്നു കാരോളിന്റെ മരണം. നഴ്സായിരുന്ന അവർ 46ാം വയസ്സിൽ കാൻസർ ബാധിച്ചാണ് മരിച്ചത്. റീഡ് വൈസ്മാന്റെ മക്കളായ എല്ലിയും കാതറിനും മിഷൻ കൺട്രോളിൽ നിന്ന് തന്റെ അമ്മയുടെ പേര് ഉൽക്കാഗർത്തത്തിന് നൽകിയത് കേട്ടു. ആ നാലു ബഹിരാകാശ യാത്രികർക്കൊപ്പം കാരോളിന്റെ പേരും അവർ എന്നെന്നേക്കുമായി ചരിത്രത്തിൽ കുറിച്ചുവെച്ചു. ശേഷം ബഹിരാകാശ പേടകത്തിനുളിൽ അവർ പരസ്പരം ആലിംഗനം ചെയ്ത് ആ നിമിഷത്തെ ആസ്വദിച്ചു. ബഹിരാകാശ യാത്രികർ ഉൽക്കാഗർത്തത്തിന് ആ പേര് നൽകിയെങ്കിലും ഔദ്യോഗിക നാമകരണത്തിന് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ അംഗീകാരം ആവശ്യമാണ്.
ആർട്ടെമിസ് II ബഹിരാകാശ യാത്രികർ 1970 ഏപ്രിലിൽ അപ്പോളോ 13 സ്ഥാപിച്ച 4,00,171 കിലോമീറ്റർ എന്ന ദൂര റെക്കോർഡ് മറികടന്നു. 56 വർഷത്തെ റെക്കോർഡാണ് സംഘം തകർത്തത്. നാലംഗ ബഹിരാകാശ സംഘം സഞ്ചരിച്ച ഓറിയോൺ പേടകം ചന്ദ്രനെ വിജയകരമായി ചുറ്റുകയും ഭൂമിയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ, അരനൂറ്റാണ്ടിലേറെക്കാലം നിലനിന്ന ‘ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യരെന്ന’ റെക്കോർഡുകൾ തകർത്ത് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

