Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.എം ഇലയിട്ടു;...

സി.പി.എം ഇലയിട്ടു; സദ്യ ഉണ്ണാൻ ലീഗ് വരുമോ? വിവാദം കൊഴുക്കുന്നു

text_fields
bookmark_border
Kunhalikkutty and Pinarayi vijayan
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും -ഫയൽ ഫോട്ടോ

കോഴിക്കോട്: നവംബർ 11ന് കോഴിക്കോട് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവനയിൽ വിവാദക്കൊടുങ്കാറ്റ്. ബഷീറിന്‍റെ പ്രസ്താവനയുടെ ചുവടുപിടിച്ച് സി.പി.എം ലീഗിനെ റാലിക്ക് ക്ഷണിക്കുക കൂടി ചെയ്തതോടെ നിലപാട് പറയാൻ പാർട്ടി നിർബന്ധിതമായി. ശനിയാഴ്ച നേതൃയോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിവാദം കത്തുന്നത്.

അതേസമയം, ലീഗിനെയും കോൺഗ്രസിനെയും രണ്ട് ധ്രുവങ്ങളിൽ നിർത്തുകയെന്ന സി.പി.എം തന്ത്രം ഏക സിവിൽകോഡ് വിഷയത്തിലെന്ന പോലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലും വിജയം കണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍റെ പ്രസ്താവനയിൽ ലീഗ്-കോൺഗ്രസ് ഭിന്നതയിലെ മുതലെടുപ്പിന്‍റെ സ്വരം വ്യക്തം. ഇ.ടിയുടെ പ്രസ്താവനയോട് വൈകാരികമായി പ്രതികരിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നടപടി എരിതീയിൽ എണ്ണയൊഴിച്ച സാഹചര്യവും സൃഷ്ടിച്ചു.

പാർട്ടിയിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ഡോ. എം.കെ. മുനീറിന്‍റെ പ്രതികരണം. അതിനിടെ, സി.പി.എം റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന് വ്യാഴാഴ്ച പറഞ്ഞ ഇ.ടി. മുഹമ്മദ് ബഷീർ, വെള്ളിയാഴ്ച നിലപാട് മയപ്പെടുത്തിയത് ശ്രദ്ധേയമായി. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ ആ വിഷയത്തിലുള്ള വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും തീരുമാനമെടുക്കുന്നത് പാർട്ടിയാണെന്നുമായിരുന്നു ബഷീർ ഇന്ന് വ്യക്തമാക്കിയത്.

ഏക സിവിൽകോഡ് സെമിനാറിലെന്നപോലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലൂടെയും ന്യൂനപക്ഷ വിഭാഗത്തിന്‍റെ അടുപ്പം സമ്പാദിക്കുകയാണ് സി.പി.എം ലക്ഷ്യം. ഫലസ്തീൻ വിഷയത്തിൽ പാർട്ടിയിൽ ഭിന്നസ്വരങ്ങൾ പ്രകടമായിരുന്നു. ഇസ്രായേൽ ഭീകരതയോട് പ്രതിരോധം തീർക്കുന്ന ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിച്ച ചില സി.പി.എം നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. പാർട്ടിയിൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ് ഐക്യദാർഢ്യ റാലിയുമായി സി.പി.എം രംഗത്തുവരുന്നത്.

കോൺഗ്രസിനകത്തും വിഷയത്തിൽ ഭിന്നസ്വരങ്ങളുണ്ട്. മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂരിന്‍റെ നിലപാട് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് ഹമാസിനോടുള്ള നിലപാടിൽ രണ്ട് പാർട്ടികൾക്കിടയിലും സമാനമായ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്.

ഫലസ്തീൻ വിഷയം പ്രസക്തമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സി.പി.എമ്മിനോടുള്ള ലീഗ് നിലപാട് മുന്നണിക്ക് ഗുണമോ ദോഷമോ എന്ന പ്രസക്തമായ ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ മുന്നണി രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന നിലപാട് ഘടകകക്ഷിയായ ലീഗിൽനിന്ന് ഉണ്ടായതിൽ കോൺഗ്രസിനകത്ത് കടുത്ത അമർഷമുണ്ട്. ഈ നീരസമാണ് സുധാകരന്‍റെ രൂക്ഷ പ്രതികരണത്തിൽ പ്രതിഫലിക്കുന്നതും.

കോൺഗ്രസിനെ പങ്കെടുപ്പിക്കാത്ത സി.പി.എം റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നത് മുന്നണിയെ ദുർബലപ്പെടുത്തുമെന്ന അഭിപ്രായമാണ് കോൺഗ്രസിനകത്തുള്ളത്. മുസ്ലിം ലീഗിലും ഇങ്ങനെ ചിന്തിക്കുന്ന വലിയ വിഭാഗം നേതാക്കളും പ്രവർത്തകരുമുണ്ട്. ഫലസ്തീൻ എല്ലാവർക്കും യോജിക്കാവുന്ന വിഷയമാണെങ്കിൽ കൂടി ഈ സാഹചര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന ഏത് തരത്തിലുള്ള നീക്കവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ സി.പി.എം ക്ഷണത്തോട് ലീഗ് എടുക്കുന്ന തീരുമാനം നിർണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictMuslim LeagueCPM
News Summary - Will Muslim League come to the Palestine solidarity program invited by CPM
Next Story