ഇടതു സർക്കാറിന്‍റെ ദുർഭരണത്തിനെതിരെ കുറ്റപത്രം പുറത്തിറക്കി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി സർക്കാറിന്‍റെ ദുർഭരണത്തിനു കീഴിൽ ദുരിതമനുവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും നേർചിത്രമായി കുറ്റപത്രം പുറത്തിറക്കി യു.ഡി എഫ്. 140 നിയോജകമണ്ഡലങ്ങളിലും ഡിസംബർ രണ്ട് മുതൽ 22 വരെ വിചാരണ സദസിന്റെ ഭാഗമായിട്ടാണ് കുറ്റപത്രം പുറത്തിറക്കിയത്. ഈ സദസിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് യു.ഡി.എഫ് ചെയർമാൻ വി.ഡി സതീശനും കൺവീനർ എം.എം ഹസനും അറിയിച്ചു.
അഴിമതിയും അക്രമവും കെടുകാര്യസ്ഥതയും സ്വജനപക്ഷ പാതവും കൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന ഭരണത്തിൽ ജനങ്ങൾ മാത്രമല്ല സർക്കാരും അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് 37 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിച്ച സർക്കാർ എല്ലാ ക്ഷേമപ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്നു.
ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കർഷകരും ജീവിതം വഴിമുട്ടി നിൽക്കുന്ന തൊഴിലാളികളും സർക്കാരിനെതിരെ സമരരംഗത്താണ്. പൊതുവിദ്യാഭ്യാസ മേഖലയും പൊതുമേഖലയും തകർച്ചയുടെ വക്കിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ധൂർത്തും, ആഡംബരചിലവുകളും ഒഴിവാക്കി നികുതി ചിരിവ് ഊർജിതപ്പെടുത്തേണ്ട സർക്കാർ കേരളീയവും, നവകരള സദസും നടത്തി കോടികൾ ധൂർത്തടിക്കുന്ന കാഴ്‌ചയാണ് ജനങ്ങൾ കാണുന്നത്.
കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളും കഷ്ടപ്പെടുമ്പോൾ വികസനത്തിൻ്റെയും നേട്ടത്തിന്‍റെയും പൊള്ളയായ കഥകൾ പ്രചരിപ്പിക്കുവാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണത്തിന് അവധി നൽകി ഊരുചുറ്റുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് വേണ്ടിയുള്ള മന്ത്രിമാരുടെ ഊരുചുറ്റൽ റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ നടപടിയോടു മാത്രമേ നമുക്കു താരതമ്യം ചെയ്യാനാവൂ. മാപ്പർഹിക്കാത്ത കുറ്റം ചെയ്യുന്ന മന്ത്രിമാർക്കെതിരെ ജനകീയ വിചാരണ നടത്തുമെന്ന് ഇരുവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.