അജണ്ട പറഞ്ഞ് പിള്ള; ബി.ജെ.പി പ്രതിരോധത്തിൽ
text_fieldsകോഴിക്കോട് : ശബരിമല വിഷയത്തിലെ ബി.ജെ.പി അജണ്ട പച്ചക്കു പറഞ്ഞ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനൊപ്പം സ്വയം വെട്ടിൽ വീഴുകയും ചെയ്തു. തുലാംമാസ പൂജക്കിടയിൽ യുവതിപ്രവേശനമുണ്ടായാൽ നട അടക്കുന്ന കാര്യം തന്ത്രി തന്നോട് ചർച്ച ചെയ്തെന്നാണ് പിള്ള വെളിപ്പെടുത്തിയത്. തന്ത്രിക്കു ബി.ജെ.പിയെയും അതിെൻറ പ്രസിഡൻറിനെയും വലിയ വിശ്വാസമാണെന്നു പറഞ്ഞ പിള്ള ഇതിലൂടെ തന്ത്രിയെയും പ്രതിസന്ധിയിലാക്കി. അതേസമയം, താൻ പിള്ളയുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് രാജീവര് പറഞ്ഞത്.
മറ്റൊരു ഫോണിൽനിന്നു വിളിച്ചു തന്നോട് സംസാരിച്ച തന്ത്രിക്കു നട അടക്കുന്നതിനു പ്രചോദനം നൽകിയെന്നാണ് പിള്ള പറഞ്ഞതിെൻറ പൊരുൾ. സുപ്രീം കോടതിയിൽ ഇതിനകം നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ പിള്ള ഒന്നാം പ്രതിയും കണ്ഠരര് രാജീവര് രണ്ടാം പ്രതിയുമാണ്. കോടതിക്കു മുന്നിൽ വലിയൊരു തെളിവാണ് പിള്ള തന്നെ നൽകിയത്. സുപ്രീം കോടതി വിധി ധിക്കരിക്കുന്നതിനു ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇരുവർക്കും മേൽ വന്നുവീഴുന്നത്. പിള്ളയുമായി സംസാരിച്ച ശേഷമാണു യുവതി പ്രവേശനമുണ്ടായാൽ നട അടക്കുമെന്നു തന്ത്രി പറഞ്ഞത്. ഇതു വലിയ വിമർശനത്തിനു ഇടവരുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും തന്ത്രിയെ വിമർശിച്ചു.
ബി.ജെ.പിയുടെ ചരിത്രത്തിൽ വീണു കിട്ടിയ ഏറ്റവും വലിയ സുവർണാവസരമായാണ് ശബരിമല സമരത്തെ പിള്ള വിശേഷിപ്പിച്ചത്. ബി.ജെ.പി മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു. ധാരാളം പേർ കൂടെ വരാൻ തയാറായിരിക്കുകയാണ്, ഇതൊരവസരമാണ് എന്ന തുറന്നു പറച്ചിലിലൂടെ ഒളിച്ചുവെച്ച രാഷ്ട്രീയ അജണ്ടയും പിള്ള പരസ്യപ്പെടുത്തി. ഇത് ബി.ജെ.പിക്ക് മാത്രമല്ല, ഹിന്ദുസംഘടനകൾക്കും സാമുദായികസംഘടനകൾക്കും തിരിച്ചടിയായി.
ശബരിമല സമരം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന വെളിപ്പെടുത്തല് പ്രതിഷേധത്തിെൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. വിശ്വാസികളാണ് സമരം ചെയ്യുന്നതെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ബി.ജെ.പിയും സംഘ്പരിവാറും നടത്തിയത്. ബി.ജെ.പി കലാപം ആസൂത്രണം ചെയ്തെന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിമാരും സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. കോൺഗ്രസിനെ ബി.ജെ.പി പാളയത്തിൽ എത്തിക്കാൻ സാധിച്ചെന്ന നിലയിലുള്ള പിള്ളയുടെ പരാമർശം കോൺഗ്രസിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.