ഇ.പി. ജയരാജെൻറ തിരിച്ചുവരവ് എളുപ്പമാവില്ല
text_fieldsതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജന് എതിരെ എടുത്തത് സി.പി.എമ്മിെൻറ അച്ചടക്ക നടപടികളിൽ ഏറ്റവും ലഘുവായത് ആണെങ്കിലും മന്ത്രിസഭാ തിരിച്ചുവരവ് എളുപ്പമാവില്ല. വിവാദത്തിൽപെട്ട മറ്റൊരു സി.സി അംഗമായ പി.കെ. ശ്രീമതി എം.പിക്കും കടുത്ത നടപടിയിൽനിന്ന് തലയൂരാനായി. സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു വിവാദത്തിൽപെട്ടതെങ്കിൽ സംഘടന, പൊതുരാഷ്ട്രീയ ഭാവിജീവിതം തീരെ ഇരുളടഞ്ഞേനെയെന്ന് ചിന്തിക്കുന്നവർ സി.പി.എമ്മിൽ കുറവല്ല. തെറ്റിെൻറ ഗൗരവം പൊതുസമൂഹത്തിന് മുന്നിലെങ്കിലും സമ്മതിച്ച് മന്ത്രിസ്ഥാനത്തു രാജിവെപ്പിച്ച സംസ്ഥാന നേതൃത്വം ജയരാജെൻറ ചിറക് കേന്ദ്രനേതൃത്വം അരിയുന്നത് തടയുന്നതിൽ വിജയിക്കുകയും ചെയ്തു. അതേസമയം, ഇത്രയും ഗുരുതര കുറ്റത്തിന് പേരിനെങ്കിലും നടപടി എടുക്കാൻ കഴിഞ്ഞ കേന്ദ്രനേതൃത്വത്തിന് മുഖം രക്ഷിക്കാനും കഴിഞ്ഞു.
ഇ.പി. ജയരാജെൻറ എക്കാലത്തെയും സംരക്ഷകനായി അറിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വിവാദം ഗൗരവമുള്ളതാണെന്ന് തുറന്ന് സമ്മതിച്ചിരുന്നു. രാജി എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാതിരുന്ന ജയരാജൻ തനിക്ക് പകരം എം.എം. മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ച സംസ്ഥാന സെക്രേട്ടറിയറ്റിൽ വികാരവിക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. ആദ്യം ആരോപണത്തിൽ കഴമ്പുണ്ടെന്ന നിലപാടാണ് വിജിലൻസ് അന്വേഷണസംഘം സ്വീകരിച്ചത്. എന്നാൽ, പി.കെ. ശ്രീമതിയുടെ മകനും ബന്ധുനിയമനം ലഭിച്ചവരിൽ ഒരാളുമായ സുധീർ നമ്പ്യാർ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സർക്കാർ അഭിഭാഷകൻ വിജിലൻസിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. വിജിലൻസിന് വിമർശനം ലഭിച്ചതിനുപുറമെ കഴമ്പില്ലെങ്കിൽ വിജിലൻസിന് കേസ് ഒഴിവാക്കാമെന്ന പരാമർശവും കോടതിയിൽ നിന്നുണ്ടായി. ഇതോടെ ജയരാജൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വന്നേക്കുമെന്ന അഭ്യൂഹവും ശക്തിപ്പെട്ടിരുന്നു. ബന്ധുനിയമന വിഷയത്തിൽ കേന്ദ്ര കമ്മിറ്റിക്ക് റിപ്പോർട്ട് നൽകേണ്ടിയിരുന്ന സംസ്ഥാന നേതൃത്വം അത് വൈകിപ്പിച്ചതും തിരുവനന്തപുരത്ത് ചേർന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യാതിരുന്നതും ഇത് ബലപ്പെടുത്തുന്നതായി.
പക്ഷേ, തുടർച്ചയായി വിവാദങ്ങളിൽ പാർട്ടിയെ അകപ്പെടുത്തുന്ന ജയരാജെനതിരെ നടപടി വേണമെന്ന ഉറച്ചനിലപാടായിരുന്നു കേന്ദ്രനേതൃത്വത്തിന്. സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗത്തിനും സമാന ആവശ്യമാണുണ്ടായത്. പക്ഷേ, രാജിതന്നെ ശിക്ഷാനടപടിയെന്ന അഭിപ്രായമാണ് നേതൃത്വത്തിലെ മറുവിഭാഗം ഉയർത്തിയത്. ടി.പി. രാമകൃഷ്ണൻ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പോയതും ജയരാജെൻറ തിരിച്ചുവരവ് സാധ്യത വർധിപ്പിച്ചു. എന്നാൽ, മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യാഴാഴ്ച ചുമതലകളിലേക്ക് തിരിച്ചുവരുന്നതും കോടതിയിൽ കേസ് നിലനിൽക്കുന്നതും സംഘടനാപരമായി ലഘുവെങ്കിലും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതും ജയരാജന് തിരിച്ചടിയായി.
വിവാദങ്ങളുടെ തോഴനാണ് ഇ.പി. ജയരാജനെങ്കിലും ഇതാദ്യമായാണ് പാർട്ടിയിൽ അച്ചടക്ക നടപടിക്ക് വിധേയനാവുന്നത്. ഭരണഘടനയിൽ പറയുന്ന ആറ് അച്ചടക്ക നടപടികളിൽ ആദ്യത്തേതായ ‘താക്കീത്’ മാത്രമാണ് ജയരാജന് ലഭിച്ചത്. ലോട്ടറി വ്യാപാരി സാൻറിയാഗോ മാർട്ടിനിൽനിന്ന് ‘ദേശാഭിമാനി’ക്കുവേണ്ടി രണ്ടുകോടി രൂപ ബോണ്ട് വാങ്ങിയതിെൻറ പേരിൽ ജനറൽ മാനേജരായിരുന്ന ജയരാജനെ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയെങ്കിലും പോറലേൽക്കാതെ തിരിച്ചുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
