ആത്മവിശ്വാസം; ഒപ്പം ഗെഹ്ലോട്ടിനും സചിനും വെല്ലുവിളികൾ
text_fieldsജയ്പൂരിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ ബോർഡിൽ പാർട്ടിയുടെ ആവേശം തെളിഞ്ഞു കിടപ്പുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ ഈ മാസം 11നാണ്. അതുവരെ എത്രദിവസം, എത്ര മണിക്കൂർ, എത്ര മിനിറ്റ്, എത്ര സെക്കൻഡ് ബാക്കിയുണ്ടെന്ന് വ്യക്തമാക്കി, അനുനിമിഷം മാറ്റുന്ന കൗണ്ട് ഡൗൺ ബോർഡാണത്. ബി.ജെ.പിയെ താഴെയിറക്കി കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരാൻ പോകുന്ന ദിനത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു എന്നാണ് അതിലെ ആത്മവിശ്വാസം.
എന്നാൽ, അമിത വിശ്വാസം വേണ്ട, പണിയെടുത്തില്ലെങ്കിൽ ആപത്താണ് എന്നാണ് പാർട്ടിയുടെ വിശ്വസ്ത ഗുണകാംക്ഷികൾ നേതാക്കളെ ഓർമപ്പെടുത്തുന്നത്. ബി.ജെ.പിയെയും കോൺഗ്രസിനെയും മാറി മാറി അധികാരത്തിലേറ്റുന്നതാണ് രാജസ്ഥാെൻറ ചരിത്രം. അതനുസരിച്ച് ഊഴം കോൺഗ്രസിേൻറതാണ്. അതിെൻറ അമിതവിശ്വാസവും ആവേശവുമാണ് കോൺഗ്രസിൽ. എന്നാൽ, അടി മുതൽ മുടി വരെ ചിട്ടയായ പ്രവർത്തനത്തിൽ ബി.ജെ.പിയാണ് മുന്നിൽ. അതിനൊപ്പം മുമ്പത്തെക്കാൾ വീര്യത്തോടെ ജാതിയും വർഗീയതയും ബി.ജെ.പി ഇവിടെ പ്രയോഗിക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പിയാണെന്ന മെച്ചവും അവർക്കുണ്ട്. മൂന്നാം മുന്നണി പരീക്ഷണങ്ങൾ അമ്പതോളം സീറ്റിൽ നടക്കുന്നതിനാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിലേടത്ത് ചിതറി, ബി.ജെ.പിക്ക് ഗുണകരമായി മാറാമെന്ന സ്ഥിതിയുമുണ്ട്. വിമതരാകട്ടെ, കോൺഗ്രസിലും ബി.ജെ.പിയിലുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങേണ്ടി വന്നത് കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രശ്നം പച്ചയായി പുറത്തുകാട്ടി. കോൺഗ്രസിന് അധികാരം കിട്ടിയാൽ അശോക് ഗെഹ്ലോട്ടാണോ സചിൻ പൈലറ്റാണോ മുഖ്യമന്ത്രിയാവുക എന്ന് അണികൾക്കും വോട്ടർമാർക്കും ഒരേ പോലെ ആശയക്കുഴപ്പം. ഭരണം പിടിച്ചാൽ ഗെഹ് ലോട്ട് മുഖ്യമന്ത്രിയാകാനാണ് എല്ലാ സാധ്യതയും. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയവരിൽ നല്ല പങ്ക് ഗെഹ്ലോട്ടിെൻറ വിശ്വസ്തർ. അദ്ദേഹത്തെ നേരത്തേ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ഡൽഹിയിലേക്ക് മാറ്റിയാണ് യുവനേതാവായ സചിൻ പൈലറ്റ് രാജസ്ഥാനിൽ സ്വതന്ത്ര പ്രവർത്തനത്തിന് ഹൈകമാൻഡ് അവസരം തുറന്നുകൊടുത്തത്. അദ്ദേഹത്തെ പി.സി.സി അധ്യക്ഷനാക്കി.
തലമുറ മാറ്റത്തിെൻറ സൂചനയാണ് അത് നൽകിയതെങ്കിലും തെരഞ്ഞെടുപ്പ് വന്നപ്പോൾ ഗെഹ്ലോട്ട് വീണ്ടും കച്ചമുറുക്കി കളത്തിൽ. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ട് എന്ന അദ്ദേഹത്തിെൻറ നിലപാടിനു മുന്നിൽ പാർട്ടിക്ക് വഴങ്ങേണ്ടി വന്നു. ഗെഹ്ലോട്ടിെൻറ സമുദായം രാജസ്ഥാനിൽ നിർണായകമാണ്. മുൻ മുഖ്യമന്ത്രിയുടെ അനുഭവത്തഴക്കവും തന്ത്രപരിചയവും നിർണായകമായൊരു തെരഞ്ഞെടുപ്പിൽ അവഗണിക്കാനാവില്ല. സചിൻ യുവനേതാവാണ്. ഇനിയും അവസരങ്ങളുണ്ട്. 67കാരനായ ഗെഹ് ലോട്ടിന് ഇത് മുഖ്യമന്ത്രിയാകാനുള്ള അവസാന അവസരമാണ്. പി.സി.സി അധ്യക്ഷൻ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുന്നത് ഇരട്ടപ്പദവിയാണ്. ഇത്തരം വാദഗതികൾക്കു മുന്നിൽ സചിൻ അനുകൂലികളുടെ ഉത്തരം മുട്ടി.
എന്നാൽ, യുവനിരയുടെ ആവേശം കെടുത്തുന്നതിലെ അപകടവുംകൂടി മണത്താണ് മുഖ്യമന്ത്രി സ്ഥാനം ഒഴിച്ചിട്ട് രണ്ടു പേരും മത്സരിക്കട്ടെ എന്ന് നേതൃത്വം തീരുമാനിച്ചത്. രാജേഷ് പൈലറ്റിെൻറ മകനായ സചിന് സ്വാധീനമുള്ള മേഖലകൾ പലതാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ബി.ജെ.പിയെ തറപറ്റിക്കാൻ കഴിഞ്ഞത് സചിെൻറ പ്രസരിപ്പുള്ള പ്രവർത്തനംകൊണ്ടു കൂടിയായിരുന്നു. ഇത്തരം സാഹചര്യങ്ങൾക്കിടയിൽ രണ്ടു പേരെയും ഇടത്തും വലത്തുമിരുത്തി രാജസ്ഥാനിലല്ല, ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തുവെച്ചാണ് കോൺഗ്രസ് ഇരുവരും മത്സരിക്കുന്ന പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് രംഗത്ത് രണ്ടു സമാന്തര രേഖകളായി അവർ നീങ്ങാതിരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലുകളുണ്ട്. ഇതിനെല്ലാമിടയിലും ചിലേടങ്ങളിൽ പരസ്പരം കാലുവാരൽ ഉണ്ടാകുമോ എന്ന ആശങ്ക ബാക്കി.
അജ്മീറിൽനിന്ന് ടോങ്കിലേക്ക് മണ്ഡലം മാറിയ സചിൻ പൈലറ്റാണ്, അശോക് ഗെഹ്ലോട്ടിനെക്കാൾ തെരഞ്ഞെടുപ്പു ഗോദയിൽ വെല്ലുവിളി നേരിടുന്നത്. ഗെഹ്ലോട്ടിന് സർദാർപുര സുരക്ഷിത മണ്ഡലം തന്നെ. എന്നാൽ, സചിൻ പൈലറ്റിനെ നേരിടാൻ അവസാന നിമിഷം ‘കറുത്തകുതിര’യെ കളത്തിൽ ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനും മന്ത്രിസഭയിൽ രണ്ടാമനുമായ യൂനുസ് ഖാൻ ഉയർത്തുന്ന വെല്ലുവിളി കനത്തതാണ്. ബി.ജെ.പി ടിക്കറ്റ് കൊടുത്ത ഒരേയൊരു മുസ്ലിമാണ് യൂനുസ് ഖാൻ.
രണ്ട് മുസ്ലിം എം.എൽ.എമാർ ബി.ജെ.പിക്ക് ഉണ്ടായിരുന്നു. പക്ഷേ, സിറ്റിങ് എം.എൽ.എയായിട്ടുകൂടി നാഗോറിലെ ഹബീബുർ റഹ്മാന് ബി.ജെ.പി സീറ്റ് നിഷേധിക്കുകയായിരുന്നു. വീണ്ടും ടിക്കറ്റ് ലഭിച്ച യൂനുസ് ഖാൻ വസുന്ധരക്ക് ബി.ജെ.പിക്കാരെക്കാൾ വിശ്വസ്തൻ. നിരവധി അഴിമതി ആരോപണങ്ങളാണ് വസുന്ധര-ഖാൻമാരെ ചൂഴ്ന്നുനിൽക്കുന്നത്. പണം, അധികാരം, കോക്കസ് എന്നിവ മാത്രമല്ല, സചിനെതിരെ പ്രവർത്തിക്കുക. പൈലറ്റ് ഗുജ്ജർ ജാതിക്കാരനാണ്. അവരുടെയും മീണ, സെയ്നി വിഭാഗങ്ങളുടെയും മുസ്ലിംകളുടെയും വോട്ടിൽ വിള്ളൽ വീഴ്ത്താൻ ഉദ്ദേശിച്ചുള്ളതാണ് യൂനുസ് ഖാെൻറ സ്ഥാനാർഥിത്വം.
ബി.ജെ.പിയുടെ കരുനീക്കങ്ങൾക്കിടയിലും 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാൻ മതിയായ സാഹചര്യങ്ങൾ കോൺഗ്രസിനുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വസുന്ധര സർക്കാർ നേരിടുന്ന ഭരണവിരുദ്ധ വികാരം അത്രമേലുണ്ട്. അതിനിടയിൽ കോൺഗ്രസ് പ്രധാനമായും ഭയക്കേണ്ടത് ഉൾപ്പോരുകളെയും വിമതരെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.