രാജസ്ഥാനിൽ പടനയിച്ച് രാഹുൽ
text_fieldsജയ്പുർ: അഭിപ്രായ സർവേ നൽകിയ ആത്മവിശ്വാസത്തിൽ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പടയെ നയിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി വസുന്ധര രാെജ സിന്ധ്യയുടെ ഭരണപരാജയങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു രാഹുലിെൻറ രണ്ടു ദിവസത്തെ റോഡ്ഷോ അവസാനിച്ചത്. റഫാൽ പോർവിമാന ഇടപാട്, നോട്ടുനിരോധനം, ജി.എസ്.ടി എന്നീ വിഷയങ്ങളിലാണ് മോദിയെ രാഹുൽ രൂക്ഷമായി വിമർശിച്ചത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിൽ എൻ.ഡി.എ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.പി.എ സർക്കാർ 70,000 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു. എന്നാൽ, മോദി സർക്കാർ കുറച്ച് വൻവ്യവസായികളുടെ മൂന്നരലക്ഷം കോടിയുടെ വായ്പ കുടിശ്ശികയാണ് വേണ്ടെന്നുവെച്ചത്. രാജസ്ഥാനിൽ ക്രമസമാധാന നില തകർന്നു. വോട്ടുനേടി അധികാരത്തിൽ വന്നേശഷം വസുന്ധര ജനങ്ങളെ വഞ്ചിച്ചു. കോൺഗ്രസ് ഭരണകാലത്ത് സൗജന്യമായി മരുന്ന് നൽകിയിരുന്നു. എന്നാൽ, ബി.ജെ.പി സർക്കാർ പദ്ധതിയുടെ അലകും പിടിയും മാറ്റി പാവപ്പെട്ടവന് മരുന്ന് നിഷേധിച്ചുവെന്ന് രാഹുൽ കുറ്റെപ്പടുത്തി.
കിഴക്കൻ രാജസ്ഥാനിലെ ധോൽപുർ, ഭരത്പുർ, ദൗസ ജില്ലകളിൽ 150 കി.മീറ്ററായിരുന്നു രാഹുലിെൻറ റോഡ്ഷോ. വസുന്ധരയുടെ തട്ടകത്തിലും ബഹുജൻ സമാജ്വാദി പാർട്ടിക്ക് മേധാവിത്വമുള്ള മേഖലയിലുമായിരുന്നു രാഹുൽ പ്രചാരണം നയിച്ചത്. ഇൗ മൂന്ന് ജില്ലകളിലും ദലിത്, ഗുജ്ജർ, പട്ടികജാതി വിഭാഗക്കാർക്കാണ് മുൻതൂക്കം. ഉത്തർപ്രദേശിന് അടുത്തുള്ള ഇൗ ജില്ലകളിലെ വോട്ടർമാരെ തങ്ങളുടെ കൂെടനിർത്താൻ ബി.ജെ.പിയും കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തിൽ അധികാരത്തിൽ എത്താമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
ധോൽപുർ ജില്ലയിലെ മനിയ ഗ്രാമത്തിൽനിന്നാണ് രാഹുൽ പ്രചാരണം തുടങ്ങിയത്. കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, അവിനാശ് പാണ്ഡെ, സി.പി. ജോഷി, സച്ചിൻ പൈലറ്റ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ബി.ജെ.പി ദുർഭരണത്തെ തൂത്തെറിയാൻ ആഹ്വാനം ചെയ്തായിരുന്നു രാഹുൽ പ്രസംഗം അവസാനിപ്പിക്കുന്നത്. രണ്ടു ദിവസത്തെ പര്യടനം ബുധനാഴ്ച ജയ്പുരിലാണ് അവസാനിച്ചത്. ഭരത്പുരിൽ ബി.ജെ.പി സമ്മർദത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ റാലിക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. റാലി നടത്താനിരുന്ന ഗ്രൗണ്ടിെൻറ ഉടമയുടെ എൻ.ഒ.സി ലഭ്യമാക്കിയില്ലെന്നാരോപിച്ചായിരുന്നു ഇത്.
കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുൽ ബി.എസ്.പിക്ക് വേരുകളുള്ള സ്ഥലങ്ങളിൽ എത്തിയത്. കോൺഗ്രസിന് ദലിത് വോട്ടുകൾ നേടാനായാൽ ബി.എസ്.പി ഇവിടെ നിലം പരിശാകുമെന്ന് ഖെർലി ഗ്രാമത്തിലെ ബിക്കറാം പറഞ്ഞു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞവർഷം ധോൽപുരിലെ ബി.എസ്.പി എം.എൽ.എ ബി.എൽ. കുശ്വയെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയ ഇദ്ദേഹത്തിെൻറ ഭാര്യ ശോഭ റാണിയാണ് ജയിച്ചത്. 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്ക് ഡിസംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.