ഒരു പത്രിക; പല ലക്ഷ്യങ്ങൾ
text_fieldsകോഴിക്കോട്: രാഹുൽ പത്രിക നൽകിയതോടെ 20 ലോക്സഭ സീറ്റ് മാത്രമുള്ള രാജ്യത്തിെൻറ തെക്കേ അറ്റത്തെ സംസ്ഥാനം ദേശീയ രാഷ്ട്രീയത്തിെൻറ കേന്ദ്ര ബിന്ദുവായി മാറി. ബി.ജെ.പിയാണ് മുഖ്യ ശത്രു, സി.പി.എമ്മിനെതിരെ ഒന്നും പറയില്ല എന്ന പ്രഖ്യാപനത്തോടെ ഇടതുപക്ഷത്തെ രാഹുൽ പ ്രതിരോധത്തിലുമാക്കി. വയനാട്ടിൽ വരുന്ന രാഹുലിനും കോൺഗ്രസിനും എതിരെ നിലപാട് കടുപ്പിച്ച് കടന്നാക്രമണത്തിന് ഒരുങ്ങുകയായിരുന്നു സി.പി.എം. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സി.പി.എമ്മിന് അവശേഷിച്ച കച്ചിത്തുരുമ്പാണ് കേരളം. അവിടെയാണ് രാഹുലിെൻറ വരവ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
കോൺഗ്രസിനെയും ബി.ജെ.പിയെയും തുല്യ ശത്രുക്കളായി കണ്ടു സി.പി.എം നടത്തുന്ന പ്രചാരണത്തിെൻറ മുനയൊടിക്കുന്നതാണ് രാഹുലിെൻറ പ്രഖ്യാപനം. യു.പി.എ സർക്കാറിനെ പിന്തുണക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത സി.പി.എമ്മിന് മുന്നിൽ യോജിപ്പിെൻറ വാതിൽ കൊട്ടിയടക്കാത്ത തന്ത്രപരമായ സമീപനംകൂടിയാണത്. അതേസമയം, കൂടുതൽ സീറ്റുകളുമായി സി.പി.എം ലോക്സഭയിൽ എത്തി മൂന്നാം ബദലിന് കരുക്കൾ നീക്കുന്നതു തടയുക എന്ന തന്ത്രംകൂടി ഈ വരവിനു പിന്നിലുണ്ട്.
ഇടതുപക്ഷത്തിനൊപ്പം എൻ.ഡി.എക്കും കടുത്ത വെല്ലുവിളിയാണ് രാഹുലിെൻറ സ്ഥാനാർഥിത്വം. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ആളെ കൂട്ടാമെന്നും യു.ഡി.എഫിൽനിന്ന് വോട്ടു ചോർത്തി ജയിക്കാമെന്നുമുള്ള കണക്കുകൂട്ടലുകൾ ഇതോടെ പിഴച്ചു. കേരളത്തിൽനിന്ന് ഇത്തവണ എം.പി ഉണ്ടാകുമെന്ന് അമിത്ഷാക്ക് ഉറപ്പു കൊടുത്തിട്ടുണ്ട് സംസ്ഥാന നേതൃത്വം.
ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതിെൻറ അടിസ്ഥാനത്തിലാണ് ദേശീയ മാധ്യമങ്ങൾ നേരേത്ത നടത്തിയ സർവേകളിൽ യു.ഡി.എഫിന് കൂടുതൽ സീറ്റുകൾ പ്രവചിച്ചത്. രാഹുൽ ഗാന്ധിയുടെ വരവോടെ ഈ ധ്രുവീകരണം പതിന്മടങ്ങു ശക്തിപ്പെടാനാണ് സാധ്യത. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളാണ് സി.പി.എമ്മിെൻറ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്. അന്നത്തെ കണക്കുകൾ അപ്രസക്തമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.