കാമറയിൽ നയാപൈസ അഴിമതിയില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: എ.ഐ കാമറയുമായി ബന്ധപ്പെട്ട് നയാപൈസ അഴിമതിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം. എ.ഐ കാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണ്. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശൻ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ഒരു തീരുമാനത്തിലെത്തട്ടെ ആദ്യം . ഇവർ തമ്മിലുള്ള ചക്കളത്തിപോരാട്ടമാണ് നടക്കുന്നത്.
സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിക്ക് വൻ ജനപിന്തുണയാണുള്ളത്. ഇത് മറച്ചുപിടിക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണ്. ആഗോളവൽക്കരണ നയത്തെ എതിർക്കുന്ന കേരളത്തിലെ സർക്കാരിനെതിരായി കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ കോൺഗ്രസും അപവാദ പ്രചാരവേല സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാമറ വിവാദം ഉയർത്തിക്കൊണ്ട് പ്രാവർത്തികമാകാൻ പോകുന്ന പദ്ധതികളെ മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നു.
അഴിമതിയാണെന്ന് കാണിക്കാൻ രേഖ കൈയിലുണ്ടെന്ന് പദ്ധതിയുടെ ഒന്നാംഭാഗം മാത്രം നോക്കിയാണ് സതീശനും ചെന്നിത്തലയും പറയുന്നത്. രണ്ടാംഭാഗം നോക്കിയിട്ടില്ല. എല്ലാം ആർക്കും ലഭ്യമാകുന്ന രേഖകളാണിത്. മാധ്യമങ്ങൾ ഇത് പ്രസിദ്ധീകരിച്ചാൽ മാത്രം പോര. വായിച്ചുനോക്കണം.
തെറ്റായ പ്രചാരവേല നടത്താൻ ശ്രമിക്കുകയാണ്. ആർഎസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്. പ്രതിപക്ഷ നേതൃത്വത്തിൽ വടംവലിയാണ്. സതീശൻ പറയുന്നതിലും കൂടുതൽ പറയണമെന്നാണ് ചെന്നിത്തലയുടെ ഉന്നം. അടുത്ത തവണ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യംവച്ചാണിത്.
കാമറ സ്ഥാപിച്ചതിനു ശേഷം നിയമലംഘനങ്ങൾ കുറഞ്ഞു. കാമറയിൽ റെക്കോർഡ് ചെയ്യുന്ന വിഡിയോകൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. കെൽട്രോണുമായാണ് സർക്കാർ കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ തന്നെ പറയുന്നുണ്ട്.
232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്‌ടി 35.76 കോടിയാണ്. ഇതിൽ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതിയെന്നും ഗോവിന്ദൻ ചോദിച്ചു
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നർദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയാക്കിയത്. കെൽട്രോൺ ഡി.പി.ആർ തയാറാക്കി. ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അസംബന്ധമാണെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.