അഴിമതിയുടെ കാര്യത്തിൽ പിണറായിയും മോദിയും ഇരട്ട സന്താനങ്ങൾ -മുല്ലപ്പള്ളി
text_fieldsകൊച്ചി: അഴിമതിയുടെ കാര്യത്തിൽ പിണറായിയും മോദിയും ഇരട്ട സന്താനങ്ങളെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. റഫാൽ വിമാന ഇടപാടിനും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്കുമെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രൂവറി-ഡിസ്റ്റിലറി വിഷയത്തിൽ കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷവും എടുത്ത നിലപാടാണ് അഴിമതി വെളിച്ചത്ത് കൊണ്ടുവന്നത്. സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പൊതുജീവിതം പ്രതിസന്ധിയിലാണ്. സമാന സാഹചര്യമുണ്ടായപ്പോൾ നികുതി വെട്ടിക്കുറച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ അന്ന് പൊതുജനത്തിന് ആശ്വാസമായത്. കോൺഗ്രസ് ഭരണകാലത്ത് ഇന്ധനവിലക്കെതിരെ സമരം നടത്തിയ പിണറായി വിജയനടക്കമുള്ളവർ ഇപ്പോൾ നിശ്ശബ്ദരാണ്. നരേന്ദ്രമോദിക്ക് ആറന്മുള കണ്ണാടി സമ്മാനിച്ച് സർവൈശ്വര്യങ്ങളും നേർന്ന് കേരളത്തിലെത്തിയ പിണറായി ഗുജറാത്ത് കലാപത്തെ വെള്ളപൂശാൻ ശ്രമിച്ച ആളെ ഡി.ജി.പി ആയി നിയമിക്കുകയായിരുന്നു.
റഫാൽ ഇടപാടിൽ ഇടതുപക്ഷം നിശ്ശബ്ദത പാലിക്കുകയാണ്. റഫാൽ ഇടപാടിൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ കേരളത്തിൽ സമരപരിപാടികൾ ആരംഭിക്കാൻ വൈകിയെന്നത് സത്യമാണ്. 45,000കോടിയുടെ അഴിമതി ജനമധ്യത്തിലെത്തിച്ച് മോദിയെ തുറന്നുകാണിക്കും. രാജ്യത്തിെൻറ കാവൽക്കാരൻ ചമയുന്ന മോദി താക്കോൽ കൈയിൽ കിട്ടിയപ്പോൾ മോഷ്ടാവായത് തുറന്നുകാണിക്കുകയാണ് ലക്ഷ്യം. മോദി സർക്കാർ ഒപ്പുെവച്ച കരാറിൽ വിമാനങ്ങൾ വാങ്ങാനുറപ്പിച്ചത് യു.പി.എ സർക്കാർ ഒപ്പുെവച്ചതിെൻറ മൂന്ന് ഇരട്ടി വിലക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
റഫാൽ കരാറിൽ പൊതുമേഖലയിലുള്ള എച്ച്.എ.എല്ലിനെ പുറത്തുനിർത്തി അനിൽ അംബാനിയുടെ കമ്പനിക്ക് നൽകിയത് അഴിമതിയാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് കരാറിൽ അംബാനിയെ ഉൾക്കൊള്ളിക്കാൻ നിർദേശമുണ്ടായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒക്ടോബറിൽ ഇന്ത്യയിൽ വന്ന ഫ്രഞ്ച് രക്ഷാമന്ത്രി നിർമലാസീതാരാമനുമായി ചർച്ച നടത്തിയശേഷം പിറ്റേന്ന് നാഗ്പുരിൽ അനിൽ അംബാനിയുടെ ഫാക്ടറിയുടെ തറക്കല്ലിടാൻ നിതിൻ ഗഡ്കരിക്കൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനം തേജസ് നിർമിച്ച എച്ച്.എ.എൽ ഇന്ന് തകർച്ചയുടെ വക്കിലാണ്. നാലുവർഷമായി വാചാടോപം നടത്തുന്ന നരേന്ദ്രമോദി എവിടെയാണ് വിജയിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.